Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, May 1, 2012

ട്രോജൻ കുതിരയുടെ കഥ


എന്റെ കുഞ്ഞുങ്ങളേ, ഇത്രേം കാലം നമ്മൾ പരിചയപ്പെട്ടത് പ്രധാനമായും ഭാരതത്തിലെ മുത്തശ്ശിക്കഥകളാണല്ലോ.  ഇന്ന് നമുക്കൊന്ന് മാറി ചിന്തിച്ചാലോ.  പുരാതന ഗ്രീസിലും ചൈനയിലും അറേബ്യയിലും ഈജിപ്തിലും ജപ്പാനിലുമെല്ലാം രസകരമായ കഥകൾ ഒരുപാടുണ്ട്.  ഇടയ്ക്കൊക്കെ നമുക്ക് അതും കൂടി അറിഞ്ഞിരിക്കാൻ ശ്രമിക്കാം അല്ലേ.  ഇന്ന് നമുക്ക്, സാധാരണയായി കേൾക്കുന്ന ‘ട്രോജൻ’ എന്ന പ്രയോഗത്തിന്റെയും അതിനു പിന്നിലെ കഥയുടെയും കാര്യങ്ങൾ പങ്കുവയ്ക്കാം കേട്ടോ.
ഗ്രീക്കുകാരുടെ പോരാട്ടത്തിന്റെയും ബുദ്ധിശക്തിയുടെയും പ്രതീകമായി കരുതപ്പെടുന്ന ട്രോജൻയുദ്ധത്തിന്റെ കഥയിലാണ് ട്രോജൻ കുതിരയെപ്പറ്റി പറയുന്നത്. നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്,  (ഏതാണ്ട് ബി.സി 1300 എന്നും പരാമർശമുണ്ട്) ഗ്രീസും അയൽ രാജ്യമായ ട്രോയും തമ്മിൽ യുദ്ധം നടന്നു. ഗ്രീസിലെ രാജകുമാരിയായ ഹെലൻ, ട്രോയ്‌രാജാവിന്റെ മകനായ പാരിസുമായി ഇഷ്ടത്തിലായി ട്രോയിലേയ്ക്ക് കടന്നത്രേ.  ഹെലനെ തിരികെ പിടിച്ചുകൊണ്ടുവരാൻ ഗ്രീസുകാർ നടത്തിയ യുദ്ധമാണ് ട്രോജൻയുദ്ധം. ട്രോയ്‌നഗരം പിടിച്ചെടുക്കാനുള്ള  പത്തു വർഷത്തിലേറെ നീണ്ട പരിശ്രമത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ഗ്രീക്ക്സൈന്യം യുദ്ധം ജയിക്കാൻ പലവഴികളും ആലോചിച്ചു. ശക്തമായ സുരക്ഷാവലയങ്ങളുള്ള നാടാണ് ട്രോയ്.  ശക്തമായ കോട്ടവാതിൽ കടന്ന് ആർക്കും ഉള്ളിൽ കടക്കാനാവില്ല. അകത്തു കടന്നാലല്ലേ കീഴടക്കാൻ പറ്റൂ.  ഒടുവിൽ അവർ ഒരു വഴി കണ്ടുപിടിച്ചു.  തടിയിൽ ഒരു വലിയ കുതിരയുണ്ടാക്കി, നാലു കാലുകൾക്കുകീഴിൽ തടിചക്രങ്ങളും പിടിപ്പിച്ച്, അതിനുള്ളിൽ ഒഡീസിയസിന്റെ നേതൃത്വത്തിൽ, തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ ഒളിപ്പിച്ച് ട്രോയ് നഗരകവാടത്തിലെത്തിച്ചു.  പിന്നെ, ഈ കുതിരയവിടെ ഉപേക്ഷിച്ച്, തോറ്റ് പിൻവാങ്ങിയെന്ന ഭാവേന വള്ളങ്ങളിൽ തുഴഞ്ഞകന്നു.   ഏതോ ഗ്രീക്ക് ദേവതയുടെ രൂപമാണിതെന്ന് ട്രോയ്സൈന്യം കരുതി. തങ്ങളുടെ ‘വിജയ’ത്തിന്റെ പ്രതീകമായി ട്രോയ് സൈന്യം ഈ കുതിരയെ തള്ളിയുരുട്ടി നഗരമദ്ധ്യത്തിലെത്തിച്ചു.  യുദ്ധം ജയിച്ചതിന്റെ ഭാഗമായി എങ്ങും ആഘോഷങ്ങൾ നടന്നു.  ആഘോഷങ്ങൾക്കൊടുവിൽ തളർന്ന് മയങ്ങിയ ട്രോ‌യ്‌നാട്ടുകാർ എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് ഉറപ്പായപ്പോൾ മരക്കുതിരയ്ക്കുള്ളിൽ ഒളിച്ചിരുന്ന ഗ്രീക്ക് സൈനികർ പുറത്തേയ്ക്കു വന്നു.   തിരികെയെത്തി കോട്ടക്കുപുറത്ത് കാത്തുനിന്ന യോദ്ധാക്കൾക്ക് അവർ കോട്ടവാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തു.  അങ്ങനെ, ഗ്രീക്ക് സൈന്യം ട്രോയ്‌നഗരം പിടിച്ചെടുത്തു.    

വിഖ്യാത ഗ്രീക്ക് കവി ഹോമറിന്റെ ഏറ്റവും പ്രസിദ്ധമായ രണ്ട് കാവ്യങ്ങളിൽ ഒന്നായ ഒഡിസ്സി (Odyssey) യിൽ ഈ കഥ വിവരിച്ചിട്ടുണ്ട്. (രണ്ടാമത്തേത് ഇലിയഡ് – ഇവ രണ്ടും ഗ്രീക്ക് ഇതിഹാസങ്ങളായാണ് അറിയപ്പെടുന്നത്)  ട്രോജൻയുദ്ധം കഴിഞ്ഞ് ഏതാണ്ട് പത്തു വർഷം കഴിഞ്ഞാണത്രേ ഒഡിസ്സിയുടെ രചന.  ഗ്രീക്ക് യോദ്ധാവായ ഒഡീസിയസ്, ട്രോജൻയുദ്ധം കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുന്നതാണ് ഇതിന്റെ പ്രമേയം.

ഇപ്പോഴും, നിരുപദ്രവമെന്നു തോന്നുന്ന ആവരണത്തോടുകൂടി അപകടകാരികൾ കടന്നു വരുമ്പോൾ അതിനെ ട്രോജൻ എന്ന് പൊതുവേ വിളിക്കുന്നു. സമ്മാനപ്പൊതികളുമായി വരുന്ന ഗ്രീക്കുകാരെ വിശ്വസിക്കരുതെന്നൊരു തമാശയും ഉണ്ട്. (Beware of Greeks bearing gifts). ഉദാഹരണമായി, കപ്യൂട്ടറുകളിൽ കണ്ടുവരുന്ന ചില വൈറസ്സുകളുടെ സാമാന്യനാമമാണ് ട്രോജൻ.  അതായത്, മറ്റുചില പ്രോഗ്രാമുകളിലോ ഫയലുകളിലോ ഒളിഞ്ഞിരുന്ന് നമ്മുടെ കമ്പ്യൂട്ടറിൽ കടന്നതിനു ശേഷം പ്രവർത്തനക്ഷമമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വൈറസ്സുകളെ ട്രോജൻവൈറസ്സുകൾ എന്ന് പറയുന്നു.
  

ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിലെ ഒരു കഥയുണ്ട്.  അർജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത്, യുധിഷ്ഠിരനു ശേഷം ഹസ്തിനപുരിയുടെ രാജാവായിരുന്നു.  ഒരിക്കൻ വനത്തിൽ നായാട്ടിനുപോയ പരീക്ഷിത്ത്, വളരെദൂരം സഞ്ചരിച്ച് തളന്നുവശായി വന്നെത്തിയത് ശമീകൻ എന്ന ഒരു മുനിയുടെ ആശ്രമത്തിലായിരുന്നു.  ധ്യാനമഗ്നനായിരുന്ന ശമീകനോട് പരീക്ഷിത്ത് എന്തോ കാര്യങ്ങൾ അന്വേഷിച്ചു.  ധ്യാനത്തിലായിരുന്നതിനാൽ അദ്ദേഹം അതൊന്നും കേട്ടില്ല.  തന്നെ കളിയാക്കിയതാണെന്ന് ധരിച്ച പരീക്ഷിത്ത് അടുത്തുകണ്ട ചത്തുകിടന്നൊരു പാമ്പിനെയെടുത്ത് മുനിയുടെ കഴുത്തിലണിയിച്ച് അവിടം വിട്ടു.  മുനിയുടെ മകനായ ഗവിജാതൻ(ശൃംഗി) ആശ്രമത്തിലെത്തിയപ്പോൾ ഈ കാഴ്ച കണ്ട് കോപാകുലനായി ഇങ്ങനെ ശപിച്ചു, “എന്റെ അച്ഛന്റെ കഴുത്തിൽ ചത്തപാമ്പിനെ അണിയിച്ച് അധിക്ഷേപിച്ചവൻ ആരായാലും ഇന്നേയ്ക്ക് ഏഴു ദിവസത്തിനകം തക്ഷകന്റെ ദംശനമേറ്റ് മരിക്കട്ടേ”.  സർപ്പദംശനം തടുക്കാൻ പരീക്ഷിത്ത് ആവുന്നതെല്ലാം(antivirus) ചെയ്തു.  ഒരു തൂണിന്റെ മുകളിൽരൊരു മാളിക തീർത്ത് സകലസുരക്ഷയോടും കൂടി അവിടെ ഇരുന്നു. പക്ഷേ, അദ്ദേഹത്തിന് ഭക്ഷിക്കാൻ കൊണ്ടുവന്ന പഴങ്ങളിലൊന്നിൽ ഒരു ചെറിയ പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു.  പരീക്ഷിത്ത് ആ പഴം ഭക്ഷിക്കാൻ എടുത്തതും പുഴുവിന്റെ രൂപത്തിൽ നിന്ന് പെട്ടെന്ന് വളർന്ന് ഉഗ്രസർപ്പരൂപം പൂണ്ട തക്ഷകൻ പരീക്ഷിത്തിനെ കടിച്ചു കൊല്ലുകയും ചെയ്തു.
ഈ കഥയും ആ ട്രോജൻകുതിരയുടെ കഥയും സമാനമല്ലേ?  ഇതാണ് പറയുന്നത്, ‘വ്യാസോച്ഛിഷ്ടം ജഗത് സർവ്വം’ എന്ന്.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.

ഇനി, എന്റെ കുഞ്ഞുങ്ങൾക്ക്, വിഖ്യാതനായ ഹോമറിനെക്കുറിച്ചും, പരീക്ഷിത്തിനെക്കുറിച്ചും പിന്നെ ട്രോജൻവൈറസ്സുകളെക്കുറിച്ചും കൂടുതലറിയാൻ ദേ, ഇവിടെ ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്നു തുറന്നേ

17 comments:

  1. പണ്ടത്തെ കഥകൾ പലതും തമ്മിൽ വളരെ സാദൃശ്യവും, ഇന്നത്തെ പല സംഭവങ്ങലുമായി ചേർത്തുവായിക്കാവുന്നവയുമാണ്. കഥകൾ എന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടോ?

    ReplyDelete
  2. വേർഡ്പാഡിൽ സേവ് ചെയ്തു. പിന്നെ വായിക്കും. അത്രയും സമയം നെറ്റ്ടൈം ലാഭിക്കുമല്ലോ!

    ReplyDelete
  3. കുഞ്ഞുങ്ങള്‍ക്കെഴുതിയതാണെങ്കിലും ഞാനങ്ങ് വായിച്ചുപോയി..ഇനിയിപ്പോ എന്താ ചെയ്ക.

    ReplyDelete
  4. സമ്പാദ്യ പെട്ടിയില്‍ വായിച്ച പരീഷത്തിന്റെ കഥയെ കുറിച്ച്

    അഞ്ചു മുതല്‍ എഴാം ക്ലാസ്സ് വരെ ഞാന്‍ പഠിച്ചത് ദേവസം ബോര്‍ഡിന്റെ പള്ളികുടത്തില്‍ ആണ്, എല്ലാദിവസവും ഉച്ച ഊണിനു ശേഷം സ്കൂളിന്റെ തന്നെ കോമ്പൌണ്ടില്‍ ഉള്ള ക്ഷേത്രത്തിന്റെ വിശാലമായ പേരാലിന്റെ തണലില്‍ വെച്ച് ഞങ്ങള്‍ക്ക് ഈ കഥയെല്ലാം വേണു മാഷ്‌ പറഞ്ഞു തരുമായിരുന്നു, വ്യാസ്മഹര്ഷി തന്റെ ശിഷ്യ ഗണങ്ങള്‍ക്കു മഹാഭാരതം പറഞ്ഞുകൊടുത്തത് പോലെ ഓരോ ഭാഗമായി ആയിരുന്നു,

    ബാല്യത്തില്‍ കേട്ടിടുള്ള ഇത്തരം കഥകള്‍ക്കായി കുട്ടികളോടൊപ്പം ഞാനും കാത്തിരിക്കുന്നു..

    ReplyDelete
  5. ushachechi trogen virus kettittund pakshe kuthirayude kadha ippozhanu kelkkunnathu.valare ishtapettu ketto.iniyum kadha kelkkanayi kaathirikkunnu

    ReplyDelete
  6. ഉഷാമ്മേ...ട്രോജന്‍ കഥകള്‍ ആദ്യമായാണ് കേള്‍ക്കുന്നത്. പരീക്ഷിത്ത് രാജാവിന്റെ കഥ എത്ര കേട്ടാലും മതിയാകില്ല. സമ്പാദ്യ പെട്ടിയില്‍ ഒന്ന് പോയി വായിച്ചു വരാം ട്ടോ

    ReplyDelete
  7. ഉഷമ്മേ.... പരീക്ഷിത്ത് രാജാവ് തക്ഷകന്റെ കടിയേറ്റു അപ്പോള്‍ തന്നെ മരിച്ചോ ? എപ്പോളാണ് ശുക ബ്രഹ്മ മഹര്‍ഷി രാജാവിന്റെ മരണഭയം അകറ്റാന്‍ ഭഗവത് കഥ പറഞ്ഞു കൊടുക്കാന്‍ തുടങ്ങിയത് ? പാമ്പ് കടിച്ച ശേഷമാണോ എന്നെനിക്കു സംശയം.

    ReplyDelete
    Replies
    1. മരിച്ചു എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്. മരണത്തിൽനിന്നും രക്ഷപെടനായി കുറെകരുതലുകൾ ചെയ്തിരുന്നു.മരണത്തിനുമുൻപുള്ള ആ ദിവസങ്ങളിലായിരുന്നു ശുകബ്രഹ്മര്‍ഷി രാജാവിന്റെ മരണഭയം അകറ്റാന്‍ ഭഗവത് കഥ പറഞ്ഞു കൊടുത്തത്. അതായിരുന്നിരിക്കാം ഇന്നത്തെ ഭഗവത സപ്താഹവായനയുടെ തുടക്കം എന്നു എനിക്കു തോന്നുന്നു.

      Delete
    2. പരീക്ഷിത്തുമഹാരാജാവിനെ കടിക്കാന്‍ തക്ഷകന്‍ പോകുന്ന വഴിയില്‍ കശ്യപനെ കണ്ടു മുട്ടി അവര്‍ തമ്മിലുണ്ടായ കുശലപ്രശ്നത്തില്‍ നിന്നും രാജാവിനെ രക്ഷിക്കുവാനുള്ള പുറപ്പാടാണ്‌ കശ്യപന്റെതെന്നു തക്ഷകനു മനസ്സിലായി.

      തക്ഷകന്റെ വിഷത്തില്‍ നിന്നും രാജാവിനെ രക്ഷിക്കുവാന്‍ ഉള്ള കഴിവ്‌ കശ്യപനുണ്ടെന്ന് മല്‍സരത്തില്‍ കൂടി മനസിലാക്കി- ഒരു മരത്തില്‍ തക്ഷകന്‍ കടിച്ചു - ആമരം ഉണങ്ങി പോയി അതിനെ കശ്യപന്‍ പുനരുജ്ജീവിപ്പിച്ചു

      രാജാവില്‍ നിന്നും സമ്മാനം കിട്ടുമെന്നും അതിനു വേണ്ടി ആണ്‌ കശ്യപന്‍ പോകുന്നത്‌ എന്നും മനസിലാക്കിയ തക്ഷകന്‍ സമ്മാനം താന്‍ തന്നെ തരാം എന്നു പറഞ്ഞ്‌ സമ്മാനങ്ങളും കൊടുത്ത കശ്യപനെ മടക്കി അയച്ചു.

      \\ അല്ല അന്നും ഇതു തന്നെ കഥ അല്ലെ !!!!!!

      ഇക്കഥ കൂടി തല്‍ക്കാലം നമുക്കോര്‍ക്കാം അല്ലെ?

      അവസാനം ശാപത്തില്‍ പറഞ്ഞ ഏഴാം ദിവസം കടി കൊണ്ട്‌ മരണപ്പെട്ടു.

      ശാപവിവരം പരീക്ഷിത്ത്‌ അറിഞ്ഞതു മുതല്‍ മരണം വരെ ഉള്ള കാലത്താണ്‌ ഭഗവത്‌ കഥ പറയലുള്ളത്‌

      Delete
  8. ട്രോജന്‍ കുതിരയുടെ കഥ ഒഡീസിയില്‍ പറയുന്നുണ്ടോ ? ആദ്യം ഞാന്‍ കരുതിയത് ഇലിയഡിലാണ് ഈ കഥ എന്നായിരുന്നു. പക്ഷേ ഇലിയഡ് ഹെക്റ്ററിന്റെ മരണത്തോടെ അവസാനിക്കുകയാണ്. ഇപ്പുറത്ത് യുദ്ധം തീര്‍ന്ന് പത്താണ്ട് കഴിഞ്ഞിട്ടും അച്ഛനെ കാണാതെ വിഷമിക്കുന്ന ടെലിമാക്കസിന്റെ രംഗങ്ങളോടെയാണെന്ന് തോന്നുന്നു ഓഡീസിയുടെ ആരംഭ.

    കോട്ടകെട്ടലും കോട്ട തകര്‍ക്കലും ചതിയുമൊക്കെ ലോകത്തിലെല്ലായിടത്തും ഉണ്ടാവും.

    ReplyDelete
  9. ട്രോയ്‌ എന്ന എന്ഗ്ലീഷ്‌ സിനിമ ആവേശ്വോജ്വലമായ ട്രോജന്‍ യുദ്ധത്തിന്റെ ചെറിയൊരു ഏടാണ്. അതില്‍ ആര്‍ക്കലീസ് എന്ന യുധവീരനാണ് നായകന്‍ (ബ്രാഡ്‌ പിറ്റ്). ആ സിനിമയിലൂടെ ഈ കഥ നേരത്തെ അറിയാമെന്കിലും പരീക്ഷിത്തിന്റെ കഥ ഇതില്‍ കൂട്ടി യോജിപ്പിച്ചത് അത്ഭുതമായും വളരെ വ്യത്യസ്തമായും അനുഭവപ്പെട്ടു.
    രണ്ടും ഒത്തിരി നന്നായി ഇഷ്ടപ്പെട്ടു.
    ആശംസകള്‍!!!!!!!!!!!!!!!

    ReplyDelete
  10. ഈ കുട്ടിക്കഥ വലിയവര്‍ക്ക് കൂടി ഉപകാരപ്രദമായി കേട്ടൊ..നന്ദി.

    ReplyDelete
  11. ഉഷച്ചേച്ചീ ഇതിൽ പറഞ്ഞ ട്രോജൻ കഥ വളരെ പുതുമയുള്ളതായി. അത് മാത്രമേ ഞാൻ കേൾക്കാത്തതായി ഉണ്ടായിരുന്നുള്ളൂ.പരീക്ഷിത്തിന്റേയും പിന്നെ ആ ഗ്രീക്ക് ഇതിഹാസത്തിൽ ട്രോജനോടനുബന്ധിച്ച് പറഞ്ഞ കഥകളും വായിച്ചും കേട്ടും അറിവുള്ളതാണ്. നല്ല രസമാ ഉഷച്ചേച്ചിടെ പോസ്റ്റുകൾ വായികാൻ, കുട്ടികൾക്കുള്ളതായോണ്ട് ഞാൻ മാത്രമെ വായിക്കാറുള്ളൂ. ഞാനല്ലേ ഇപ്പ വീട്ടിലെ കുട്ടി.! ചേട്ടന്റെ കുട്ടി കഥ കേൾക്കാൻ ആവുന്നതേയുള്ളൂ. ആശംസകൾ.


    ഞാൻ ആ വിഷുപ്പോസ്റ്റിൽ കമന്റിയ കമന്റും കഥയും കാണുന്നില്ല. കാരണമറിയിക്കുമല്ലോ ?

    ReplyDelete
    Replies
    1. വിഷു പോസ്റ്റിൽ ഇട്ട കമന്റും കഥയും എങ്ങും പോയിട്ടില്ല, ദേ ഇവിടെത്തന്നെയുണ്ട്.
      വായിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ സന്തോഷം

      Delete
  12. ഉള്ളില്‍ എന്നും കുട്ടിത്തം മാറാതെ കിടക്കുന്നത് കൊണ്ട് നീലിക്ക് ഈ ബ്ലോഗ്‌ 'ക്ഷ' പിടിച്ചു. ഇനി ആകെയൊന്നു പറന്നു നടക്കട്ടെ. ട്രോജന്‍ കുതിരയും കൊന്നപ്പൂവിന്റെ കഥയും വായിച്ചു. ( നീലിയെ കണ്ടതും ദേ ഇവിടെയിരിക്കുന്ന പൂച്ച ഒറ്റക്കരച്ചില്‍. സന്തോഷം കൊണ്ടാവും.:) അപ്പൊ ഇനീം കാണാം.

    ReplyDelete
  13. trojanum thakshakanum.. ishtayi.vedavyasan thodathathonnumillallo......

    ReplyDelete