രാമപുരം ഗ്രാമത്തിലെ ഉറ്റ ചങ്ങാതിമാരായിരുന്നു മല്ലനും മാതേവനും. കുഞ്ഞു നാൾ മുതൽ ഒരുമിച്ച് വളർന്ന അവർ എപ്പോഴും എല്ലാ കാര്യങ്ങൾക്കും ഒരുമിച്ച് തന്നെ ഉണ്ടാവും. നാട്ടിലെ ഉത്സവമായാലും ശ്രമദാനമായാലും എല്ലാം അവരൊരുമിച്ച് തന്നെ. അവരുടെ ഈ ഒത്തൊരുമയിൽ പലർക്കും അസൂയയും ഉണ്ടായി. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും തങ്ങൾ ഒരുമിച്ചു തന്നെ എന്ന് മല്ലനും മാതേവനും എപ്പോഴും പറയുമായിരുന്നു.
മുതിർന്നതോടെ അവർ പണികൾക്ക് പോകാൻ തുടങ്ങി. മരം വെട്ട്, കൃഷിപ്പണി, കിണർ കുഴിക്കൽ എന്നുവേണ്ട ഏത് പണിയും ചെയ്യുന്ന അദ്ധ്വാനശീലരായിരുന്നു അവർ. ജോലിക്ക് പോകുന്നതും ഒരുമിച്ചുതന്നെന്ന് പ്രത്യേകം പറയേണ്ടല്ലോ. അടുത്ത നാട്ടിലും അവർ പണിക്ക് പോയിരുന്നു.
പക്ഷേ ഒരു ദിവസം പെട്ടെന്ന് മല്ലനും മാതേവനും തമ്മിൽ പിണങ്ങി. പിന്നെ ഒരിക്കലും അവർ തമ്മിൽ രമ്യതയിലായിട്ടില്ല. എന്താണ് കാരണമെന്നറിയണ്ടേ?
ഒരു ദിവസം കുറേ ദൂരെ പണിക്ക് പോയി തിരികെ വരുമ്പോൾ ഒരു കാടിനുള്ളിലൂടെയാണ് വരേണ്ടിയിരുന്നത്. ഒരുപാട് മൃഗങ്ങളൊക്കെ ഉള്ള കാടാണെന്ന് കേട്ടിട്ടുണ്ട്. ഉള്ളിൽ ശരിക്കും ഭയത്തോടെ അവർ വേഗം നടന്നു. ഇടക്കിടെ മൃഗങ്ങളുടെ ശബ്ദവും മറ്റും കേൾക്കുന്നുണ്ട്.
പെട്ടെന്ന് ദൂരെ പൊന്തകാട്ടിനിടയിൽ നിന്നും ഒരു ശബ്ദം. ഒരു തടിയൻ കരടി മണം പിടിച്ച് തങ്ങളുടെയടുത്തേക്ക് വരുന്നത് കണ്ടു. ജീവിക്കാനായാലും മരിക്കാനായാലും ഒരുമിച്ച് ഉണ്ടാവുമെന്ന കാര്യം മല്ലൻ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. പക്ഷേ തിരിഞ്ഞു നോക്കിയപ്പോൾ മാതേവനെ കാണാനില്ല. മാതേവൻ ജീവനും കൊണ്ട് അടുത്ത് കണ്ട ഒരു മരത്തിൽ ഓടിക്കയറിയിരിക്കുന്നു. സ്തബ്ദനായിപ്പോയ മല്ലന് പെട്ടെന്ന് എന്തു ചെയ്യണമെന്നടിയാതായി. ജീവിക്കാനായാലും മരിക്കാനായാലും ഒരുമിച്ചെന്ന് പറഞ്ഞിരുന്ന ഉറ്റ ചങ്ങാതി ഇതാ ഒരാപത്ത് വന്നപ്പോൾ സ്വന്തം രക്ഷ മാത്രം നോക്കി രക്ഷപ്പെട്ടിരിക്കുന്നു. തന്നെ ഈ കരടി കൊന്നതു തന്നെ, മല്ലൻ ആകെ വിവശനായി.
പക്ഷേ പെട്ടെന്ന് അവന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നി. അവൻ നിലത്ത് ശ്വാസം പിടിച്ച് മരിച്ചതുപോലെ കിടന്നു. ദൂരെയുള്ള പൊന്തക്കാട്ടിൽ നിന്ന് മണം പിടിച്ച് ഇതിനകം തന്നെ കരടി എത്തിയിരുന്നു. മരത്തിന്റെ മുകളിൽ ഇരുന്ന മാതേവനെ കരടി കണ്ടില്ല. നിലത്തു കിടക്കുന്ന മല്ലന്റെ അടുത്തെത്തിയ കരടി ചുറ്റും നടന്ന് അവനെ മണത്തുനോക്കി. കുറെ നേരം അവിടെ ചുറ്റിപ്പറ്റി നിന്ന കരടി, ശ്വാസം അടക്കി കിടന്ന മല്ലൻ മരിച്ചു കിടക്കുകയാണെന്ന് കരുതി സ്ഥലം വിട്ടു.
കരടി ദൂരെ എത്തിയെന്ന് ഉറപ്പായ മാതേവൻ മെല്ലെ മരത്തിൽ നിന്ന് നിലത്തിറങ്ങി മല്ലന്റെ അടുത്തെത്തി. ശ്വാസമടക്കി കിടന്ന അവനെ തട്ടിയുണർത്തിക്കൊണ്ട് അൽപ്പം പരിഹാസത്തോടെ, ആപത്തിൽ ഉപേക്ഷിച്ച സങ്കോചത്തോടെ ചോദിച്ചു, “മല്ലാ, കരടി എന്താ നിന്റെ ചെവിയിൽ പറഞ്ഞത്?”
ആപത്തിൽ തന്നെ വിട്ട് പോയതിലുള്ള സങ്കടവും ദേഷ്യവുമൊക്കെ കടിച്ചമർത്തി മല്ലൻ പറഞ്ഞു, “കരടി എന്നോട് ചെവിയിൽ പറഞ്ഞത് എന്താണെന്നോ, ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ല, എന്നാണ്… അതു കൊണ്ട് ഇനി എനിക്ക് നിന്റെ കൂട്ട് വേണ്ട” ഇത്രേം പറഞ്ഞ് മല്ലൻ വേഗം അവിടം വിട്ട് പോയി. പിന്നീടൊരിക്കലും അവർ തമ്മിൽ മിണ്ടീട്ടു പോലുമില്ല.
ഇതിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തു മനസ്സിലായി?
ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി, ചങ്ങാതിയല്ല
തക്ക സമയത്തു തോന്നുന്ന ബുദ്ധി ജീവൻ പോലും രക്ഷിക്കും..
കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ….
ഇനി ഈ കരടിയെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ അറിയണ്ടേ...അതിനായി ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.....