Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, December 1, 2010

ഒരു ഉപകാരത്തിന്റെ കഥ....

കഥകള്‍ കേട്ടു വളരുന്നവരേ, കളങ്കം നിങ്ങളില്‍ വളരില്ല
കഥകള്‍ കേട്ടു വളര്‍ന്നാലോ, അറിവുകള്‍ നിങ്ങളില്‍ വളര്‍ന്നീടും
ഈ ലോകം നിങ്ങളെയറിഞ്ഞീടും
 
          അതു കൊണ്ട് നമുക്ക് ഒരുപാടൊരുപാട് കഥകള്‍ കേട്ടു വളരാം അല്ലേ മക്കളേ... ഓടിവായോ ഇന്നു നമുക്ക് ഒരു  ഉപകാരത്തിന്റെ കഥ കേട്ടാലോ?


           പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിനു ഒരു തോന്നല്‍ ഉണ്ടായി.
മനുഷ്യനു തീരെ ഉപകാരമില്ലാത്ത ഒരു ജീവിയും എന്റെ രാജ്യത്തു വേണ്ട എന്ന്. കുറെ നേരം ആലോചിച്ചപ്പോള്‍ അദ്ദേഹത്തിനു തോന്നി ആ ജീവി ഈച്ച ആണ് എന്ന്. ഉടനെ തന്നെ രാജാവ് ഭടന്മാരെ വിളിച്ചിട്ടു പറഞ്ഞു, “ഈ രാജ്യത്തുള്ള എല്ലാ ഈച്ചകളെയും കൊല്ലുക”.രാജകല്പന അല്ലെ. ഭടന്മാര്‍ക്കു അനുസരിച്ചല്ലേ പറ്റൂ. അവര്‍ ആ രാജ്യത്തെ ഈച്ചകളേ മുഴുവനും കൊന്നു.
 
           കുറെ കാലം കഴിഞ്ഞു ഭയങ്കരമായ യുദ്ധം വന്നു. നമ്മുടെയീ രാജാവ് യുദ്ധത്തില്‍ തോറ്റു. അദ്ദേഹം പേടിച്ചോടി തന്റെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഉള്ള ഒരു ഗുഹയില്‍ കയറി ഒളിച്ചു. രാജാവിനെ അന്വേഷിച്ചു ശത്രുക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായ ക്ഷീണം കാരണം ആ ഗുഹയില്‍ കിടന്നു രാജാവു ഉറങ്ങിപ്പോയി. പെട്ടെന്നു തന്റെ മുഖത്തു എന്തൊ ഒന്നു ചെറുതായി കടിച്ചപോലെ രാജാവിനു തോന്നി. പെട്ടെന്നു അദ്ദേഹം ഉണര്‍ന്നു. അദ്ദേഹത്തെ ഉണര്‍ത്തിയത് ഒരു ഈച്ച ആയിരുന്നു.ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു സംശയം വന്നില്ലേ? ഈ ഈച്ച എവിടെ നിന്നു വന്നു എന്ന്‍? അതിര്‍ത്തിയിലെ ഗുഹ അല്ലെ? ഈച്ച അടുത്ത രാജ്യത്തില്‍ നിന്നും വന്നതാ. അപ്പോള്‍ രാജാവ് ഉണര്‍ന്നു അല്ലെ. ചുറ്റുപാടും ശ്രദ്ധിച്ച രാജാവ് ശത്രുക്കള്‍ തന്നെ തേടി വരുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍ കേട്ടു.പെട്ടന്നു ഗുഹയില്‍ നിന്നിറങ്ങി ഓടി അടുത്ത രാജ്യത്ത് അഭയം പ്രാപിച്ചു

               കുറച്ചു നാള്‍ കഴിഞ്ഞു രാജാവ് അയല്‍ രാജ്യത്തെ രാജാവിന്റെ സഹായത്തോടെ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു. സ്വന്തം നാ‍ട്ടില്‍ തിരിച്ചെത്തിയ രാജാവിന് ആദ്യം ഓര്‍മ്മ വന്നത്  ഉറങ്ങിപ്പൊയ തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയ ഈച്ചയെ ആയിരുന്നു.
അന്നു അവിടെ കിടന്നു ഉറങ്ങിപ്പോയിരുന്നങ്കില്‍ എന്താകുമായിരുന്നു രാജാവിന്റെ അവസ്ഥ? രാജാവു വീണ്ടും ജനങ്ങളൊടെല്ലാവരോടും ആയിട്ടു പറഞ്ഞു, “ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല, എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക....
      
           ഇനി, നമുക്ക് ഈച്ചയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം, അല്ലേ...അതിന് ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ....

  

Monday, November 1, 2010

കുഞ്ഞു കുരുവി പറഞ്ഞ സത്യങ്ങള്‍


        പണ്ടു പണ്ട് ഒരു കര്‍ഷകന്റെ(കൃഷിക്കാരന്റെ) വീടിനടുത്തുള്ള തേന്മാവില്‍ ഒരു കുഞ്ഞിക്കുരുവി കൂടുവച്ചു താമസിച്ചിരുന്നു. രാത്രികാലങ്ങളില്‍ അവള്‍ മധുരമായി പാടും. കര്‍ഷകന്‍ സന്തോഷത്തോടും കൌതുകത്തോടും കൂടി ഈ പാട്ടു എന്നും കേട്ടുകൊണ്ടിരുന്നു.

            പക്ഷെ ഒരു ദിവസം കര്‍ഷകനു ഒരു ദുര്‍ബുദ്ധി തോന്നി। അയാള്‍ കുരുവിയെ കെണിവച്ചു പിടിച്ചു. എന്നിട്ട് അതിനെ മനോഹരമായ ഒരു കൂടുണ്ടാക്കി അതിലടച്ചു സ്വന്തം മുറിയില്‍ വച്ചു.എന്നിട്ട് കര്‍ഷകന്‍ അതിനോട് പറഞ്ഞു, “അല്ലയോ സുന്ദരിയായ കൊച്ചു ഗായികേ, നിന്നെ ഞാന്‍ എന്റെ സ്വന്തം ആക്കിയിരിക്കുന്നു.ഇനി രാത്രി കാലങ്ങളില്‍ ഈ കൂട്ടില്‍ നിന്നും മനോഹരമായ ഗാനം എനിക്കു കേട്ടു സന്തോഷിക്കാം. നിനക്കു ഞാന്‍ പാലും പഴവും എല്ലാം നിറയെ തരാം, നീ എനിക്കു വേണ്ടി പാടണം”.
                   അപ്പോള്‍ ആ കുരുവി പറഞ്ഞു, “ഞങ്ങള്‍ കുരുവുകള്‍ കൂട്ടിലിരുന്നു പാടാറില്ല. സ്വതന്ത്രമായി വിഹരിച്ചാലേ(പറന്നു നടന്നാലേ) ഞങ്ങള്‍ക്കു പാട്ടു വരൂ. താങ്കള്‍ തരുന്ന പാലും പഴവും എനിക്കു വേണ്ട്. സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന ആഹാരമേ ഞങ്ങള്‍ കഴിക്കാറുള്ളു. ഈ കൂട്ടില്‍ പട്ടിണി കിടന്നു ഞാന്‍ മരിക്കും. ഇനി ഒരിക്കലും താങ്കള്‍ എന്റെ പാട്ടു കേള്‍ക്കില്ല. ഇതു സത്യം.”


         കിളി പറഞ്ഞതു കേട്ട് കര്‍ഷകനു ഭയങ്കരമായ കോപം (ദേഷ്യം) വന്നു. അയാള്‍ കുഞ്ഞുക്കുരുവിയെ ഭീഷണിപ്പെടുത്തി (പേടിപ്പിച്ചു). “അങ്ങനെയാണങ്കില്‍ ഞാന്‍ നിന്നെ കൊന്ന് ഇറച്ചിക്കറി ഉണ്ടാക്കി കഴിക്കും. കുരുവിയുടെ  ഇറച്ചിക്കു നല്ല രുചി(സ്വാദ്) ആണെന്നു ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്”.
                     അപ്പോള്‍ ആ കിളി കര്‍ഷകനോട് അപേക്ഷിച്ചു, “അയ്യോ ദയവു ചെയ്ത് എന്നെ കൊല്ലരുതേ, നിങ്ങള്‍ എന്നെ സ്വതന്ത്രയാക്കുകയാണങ്കില്‍ (വിടുകയാണങ്കില്‍) ഞാന്‍ മൂന്നു മഹനീയ സത്യങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.അതു എന്റെ ഇറച്ചിയേക്കാള്‍ എന്തുകൊണ്ടും പ്രയോജനകരവും, വിലപിടിച്ചതും ആണ്.”


              ഇതു കേട്ട കര്‍ഷകന്‍ കുഞ്ഞുക്കുരുവിയെ മോചിപ്പിച്ചു. ഉടന്‍ തന്നെ അതു പറന്നു തേന്മാവില്‍ പോയിരുന്നു.എന്നിട്ടു സന്തോഷത്തോടെ ചിറകുകളടിച്ചു കൊണ്ട് കര്‍ഷകനോട് പറഞ്ഞു.“ഇതാ മൂന്നു സത്യങ്ങള്‍ കേട്ടുകൊള്ളൂ.

“ഒന്നാമത്തെ സത്യം ഇതാണ്‌ - കെണിയിലകപ്പെട്ടു പ്രാണനുവേണ്ടി കൊതിക്കുന്ന ഒരാള്‍ രക്ഷപെടുന്നതിനായി ഏതു വഗ്ദാനവും ചെയ്യും അതു വിശ്വസിക്കരുത്.“


“രണ്ടാമത്തെ സത്യം കെട്ടു കൊള്ളൂ - വരാനിരിക്കുന്ന സൌഭാഗ്യത്തേക്കാള്‍ നല്ലത് കൈയിലിരിക്കുന്ന സൌകര്യങ്ങള്‍ ആണ്. വരാനിരിക്കുന്നതിനു വേണ്ടി കൈയിലുള്ളവ നഷ്ടപ്പെടുത്തരുത്.”


“മൂന്നാമത്തേയും അവസാനത്തേയും ആയ സത്യം ഇതാണ് - മടയത്തരങ്ങള്‍ പറ്റിയാല്‍ അതോര്‍ത്ത് ദു;ഖിക്കരുത്, അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം (പഠിക്കണം).”
ഇത്രയും പറഞ്ഞ ശേഷം ആ കുരുവി ചിറകുകള്‍ അടിച്ചു ദൂരേക്കു പറന്നു പറന്നു പോയി.
      കഥ ഇഷ്ടമായോ മക്കളേ? ഇനി ഈ കുരുവികളെക്കുറിച്ച് കൂടുതലറിയാന്‍ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ...


  

Friday, October 1, 2010

അലസനു കൂട്ട് അലസന്‍


             കുട്ടിയായിരുന്നപ്പോള്‍ കേട്ടതും എന്റെ കുട്ടികള്‍ക്കുവേണ്ടി എവിടുന്നൊക്കെയോ വായിച്ചെടുത്തതുമായ ഒരു കഥ കൂടി ഓര്‍മ്മ വരുന്നു. പറഞ്ഞോട്ടെ ഞാന്‍...

           പണ്ട് പണ്ട് ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ആറു കഴുതകളും. അവയില്‍ ഒരെണ്ണം ചത്തുപോയി. പിന്നെയുള്ള അഞ്ചു കഴുതകളില്‍ നാലെണ്ണവും നല്ല ചുണക്കുട്ടന്മാരായിരുന്നു, എന്നാല്‍ അഞ്ചാമനാകട്ടെ മഹാ മടിയനും അനുസരണയില്ലാത്തവനും ആയിരുന്നു. അതുകാരണം മറ്റു നാലുകഴുതകള്‍ക്കും വളരെക്കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നു. അതിനാല്‍ പുതിയ ഒരു കഴുതയെക്കൂടെ വാങ്ങാന്‍ കൃഷിക്കാരന്‍ തീരുമാനിച്ചു.
          ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരു കഴുതയെ വില്‍ക്കാനുണ്ട് എന്നു കൃഷിക്കാരന്‍ അറിഞ്ഞു. അയാള്‍ അവിടെയെത്തി കഴുതയെക്കണ്ടു വിലയും ഉറപ്പിച്ചു. പക്ഷെ ഒരു വ്യവസ്ഥ - കഴുതയുടെ സ്വഭാവവും രീതികളും കൊള്ളാമോ എന്നു ഉറപ്പാക്കണം. അതിനായി കഴുത ഒരു ദിവസം കൃഷിക്കാരന്റെ കൂടെനില്‍ക്കണം. കഴുതയെ തൃപ്തിപ്പെട്ടെങ്കില്‍ കച്ചവടം നടക്കും. വില്പനക്കാരനും ആ വ്യവസ്ഥ സമ്മതിച്ചു.
             കൃഷിക്കാരന്‍ കഴുതയുമായി വീട്ടില്‍ എത്തി. ആ കഴുതയെ അയാള്‍ മറ്റു കഴുതകളോടൊപ്പം വിട്ടു. അദ്ധ്വാനികളായ കഴുതകള്‍ പണിയെടുത്തു കൊണ്ടിരിക്കയായിരുന്നു. എങ്കിലും നവാഗതനെ സ്വീകരിക്കാന്‍ അവര്‍ സമയം കണ്ടെത്തി, പക്ഷെ നവാഗതനു അവരെ അത്ര രസിച്ചില്ല.  അവരെ അവന്‍ പുഛത്തോടെ നോക്കി. അലസന്‍ കഴുത കുറേ മാറി ഒരു പണിയും ചെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. നവാഗതന്‍ ഉടന്‍ തന്നെ അലസന്‍ കഴുതയുടെ അടുത്തെത്തി, വേഗം തന്നെ അവര്‍ ചങ്ങാതികളും ആയി. വര്‍ഷങ്ങളായി പരിചയമുള്ള ചങ്ങാതിമാരെപ്പോലെ അവര്‍ സൊറ പറയുകയും ഉരുമ്മിനിന്നു സ്നേഹം പ്രകടിപ്പിക്കയും ചെയ്തു.


     കൃഷിക്കാരന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഈ കഴുതയെ എനിക്കു വേണ്ട“ ആയാള്‍ തീരുമാനിച്ചു. വൈകിയെങ്കിലും വാങ്ങിയ കഴുതയെ കെട്ടി വലിച്ചു കൊണ്ട് കൃഷിക്കാരന്‍ വില്പനക്കാരന്റെ അരികിലെത്തി. വില്പനക്കാരനു അത്ഭുതമായി. അയാള്‍ ചോദിച്ചു, “രണ്ടു ദിവസം നിരീക്ഷണം നടത്തണമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ‍.......?”
             “ഇവന്റെ കാര്യത്തില്‍ രണ്ടു ദിവസം ആവശ്യമായി വന്നില്ല, ചെന്നപാടെതന്നെ അവന്‍ അവന്റെ ശരിയായ സ്വഭാവം കാണിച്ചു. ഇവന്‍ ഒരു അലസന്‍ ആണ്.  ഇവന്‍ അലസനോടു കൂടിയതില്‍ നിന്നും എനിക്കത് മനസ്സിലായി. നിങ്ങളുടെ കഴുതയെ എനിക്കു വേണ്ട, മാത്രമല്ല നിങ്ങള്‍ ചോദിക്കുന്ന വിലയുടെ പകുതി വിലക്ക് ഇതു പോലെ ഒരു കഴുതയെ ഞാന്‍ നിങ്ങള്‍ക്ക് തരാം”. കൃഷിക്കാരന്‍ കഴുതയെ അവിടെ വിട്ട് തിരികെ പോയി.

ഇതിലെ ഗുണപാഠം എന്താണ് മക്കളേ?
            നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത്. ഒരേ സ്വഭാവഗുണം ഉള്ളവരാണ് ഒരുമിച്ചു കൂടുന്നത്.

ഈ കഴുതയെക്കുറിച്ച് കൂടുതല്‍ അറിയാന്‍   ദേ ഈ സമ്പാദ്യപ്പെട്ടി തുറന്ന് നോക്കിക്കേ....

  

Wednesday, September 1, 2010

ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.

ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല
                എന്റെ കുഞ്ഞുമക്കള്‍ ഓണമൊക്കെ ആഘോഷിച്ചോ, പുതിയ ഉടുപ്പും സമ്മാനങ്ങളും ഒക്കെ കിട്ടിയില്ലേ മക്കള്‍ക്ക്. പായസവും, ഉപ്പേരിയും ഒക്കെയുള്ള നല്ല രസികന്‍ സദ്യയും ഉണ്ടില്ലേ..... ഇനി നമുക്കൊരു കഥ കേള്‍ക്കാം, അല്ലേ...

               ഒരിടത്തൊരിടത്തൊരിടത്ത്, കാട്ടിലെ കുറുമ്പനായ കട്ടുറുമ്പ് പതിവു പോലെ അന്നും ഭക്ഷണം തേടി നടക്കുകയായിരുന്നു. കാട്ടരുവിയുടെ തീരത്തുകൂടെ കാറ്റും കൊണ്ട് അവന്‍ അങ്ങനെ പാട്ടും പാടി നടന്നു. അരുവിയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു മരക്കൊമ്പിലേക്ക് അവന്‍ മെല്ലെ നടന്നു കയറി. കുറെ നേരമായി സര്‍ക്കീട്ട് തുടങ്ങിയിട്ട്. ദാഹിച്ചിട്ടു വയ്യ. ആ മരത്തിന്റെ ചാഞ്ഞുനില്ക്കുന്ന ചില്ലയിലെ ഒരിലയില്‍ ഒരു തുള്ളി മഴവെള്ളം സ്ഫടികം പോലെ തിളങ്ങിയിരിക്കുന്നത് അവന്‍ കണ്ടു. ആര്‍ത്തിയോടെ അവന്‍ ആ മഴത്തുള്ളി നുണയാന്‍ ആ ഇലയിലേക്ക് കയറി. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഇലയൊന്നുലഞ്ഞു. പാവം ഉറുമ്പ് ആ വെള്ളത്തുള്ളിയോടൊപ്പം അരുവിയിലേയ്ക്ക് വീണു. അവന്‍ രക്ഷപ്പെടാന്‍ വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ചു നിലവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പ്രാവ് അടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു. പ്രാവിന് ഉറുമ്പിനോട് സഹതാപം തോന്നി. പ്രാവ് അത് ഇരുന്ന മരത്തില്‍ നിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന്റെ അടുത്ത് ഇട്ടുകൊടുത്തു.  ഉറുമ്പ് ആ ഇലയില്‍ വലിഞ്ഞു കയറി. ഒഴുക്കില്‍ ആ ഇല കരക്കടുഞ്ഞു. ഉറുമ്പ് രക്ഷപ്പെട്ടു. അവന്‍, തന്നെ രക്ഷിച്ച പ്രാവിനെ വളരെ നന്ദിയോടെ നോക്കി. 
               ദിവസങ്ങള്‍ കൊഴിഞ്ഞുപോയി. പതിവു പോലെ കട്ടുറുമ്പ് നടക്കാനിറങ്ങിയതായിരുന്നു. കാറ്റും കൊണ്ട് പാട്ടും പാടി നടന്ന അവന്റെ ശ്രദ്ധയില്‍ പെട്ടെന്നാണ് അത് പതിഞ്ഞത്. ഒരു വേടന്‍ തന്റെ അമ്പ് ഉന്നം വയ്ക്കുന്നു. തന്നെ രക്ഷിച്ച ആ പ്രാവിനെയാണ് ഈ വേടന്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് കണ്ട് ഉറുമ്പ് ഞെട്ടിപ്പോയി. പ്രാവിനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. അവന്‍ മനസ്സിലുറച്ചു. എന്തു ചെയ്യും? ആലോചിച്ചു നില്ക്കാന്‍ നേരമില്ല. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. പ്രാവിനെ തന്നെ ഉന്നം പിടിച്ചു നില്ക്കുന്ന ആ വേടന്റെ കാലില്‍ ഉറുമ്പ് ഒറ്റക്കടി വച്ചുകൊടുത്തു. വേദനയില്‍ പുളഞ്ഞ വേടന്‍ "അയ്യോ" എന്നു വിളിച്ചുപോയി. അമ്പ് ലക്ഷ്യം തെറ്റി. ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാവ് പറന്ന് രക്ഷപ്പെടുകയും ചെയ്തു. പരസ്പരം ജീവന്‍ രക്ഷിച്ച അവര്‍ നല്ല ചങ്ങാതിമാരായി. പിന്നീട് വളരെക്കാലം അവര്‍ നല്ല കൂട്ടുകാരായി കഥയും പറഞ്ഞ്, പാട്ടും പാടി ആ കാട്ടില്‍ ജീവിച്ചു.
            ഈ കുഞ്ഞു കഥ എന്റെ മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ? കഥ മാത്രം ഇഷ്ടപ്പെട്ടാല്‍ മതിയോ? അതിലെ സന്ദേശവും മനസ്സിലാക്കണ്ടേ? പറഞ്ഞു തരാം, കേട്ടോ.. ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.

ഇനി നമുക്ക് ഈ കഥ പറയുന്ന ഒരു പാട്ട് കേട്ടാലോ...

ഈ പ്രാവിനെയും ഉറുമ്പിനെയും കുറിച്ച് കൂടുതലറിയാന്‍, ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....

  

Sunday, August 1, 2010

പൂവന്‍കോഴിയുടെ പാതിരാകൂവല്‍


പുസ്തകങ്ങള്‍ നിറഞ്ഞ പഴയ ആ തടിഅലമാര.... വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു അതു തുറന്നു നോക്കിയപ്പോള്‍ .  പുസ്തകങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കുമ്പോള്‍ .  ഓര്‍മ്മകളും ഒരുപാടു സ്നേഹങ്ങളും നിറഞ്ഞു തുളുമ്പിയ നിറം മങ്ങിയ പഴക്കം നിറഞ്ഞ നല്ല മണമുള്ള പുസ്തകങ്ങള്‍ . അതില്‍ ഒരു പുസ്തകം...അതിന്റെ ആദ്യപേജില്‍ ചിത്രം വരച്ചപോലെ മനോഹരമായ കൈപ്പടയില്‍ ഒരു വരി, "എന്റെ പൊന്നു മക്കള്‍ക്ക് സ്നേഹത്തോടെ അപ്പൂപ്പന്‍
എന്റെ മക്കള്‍ക്ക് അവരുടെ അപ്പൂപ്പന്‍ (എന്റെ അച്ഛന്‍) പിറന്നാള്‍ സമ്മാനമായി കൊടുത്ത റഷ്യന്‍  നാടോടിക്കഥകള്‍ എന്ന പുസ്തകം. ഈ കഥപുസ്തകം എന്റെ മക്കള്‍ക്ക് പലതവണ വായിച്ചും പറഞ്ഞും ഒക്കെ കൊടുത്തിട്ടുള്ളതാണ്. അതിലെ കഥകള്‍  ഇന്നു എന്റെ മോള്‍ അവളുടെ മക്കള്‍ക്കും പറഞ്ഞു കൊടുക്കുന്നുണ്ട്. ഈ കഥ അവളുടെ ബ്ലോഗില്‍ ഇടാം എന്നു പറഞ്ഞിരിക്കയായിരുന്നു  .
അവളുടെ സമയക്കുറവുകാരണം അമ്മയുടെ കഥപ്പെട്ടിയില്‍  ഇടാന്‍ സമ്മതിച്ചു.

അപ്പോള്‍ നമ്മള്‍ക്കും ആ കഥ ഒന്നു കേള്‍ക്കാം അല്ലേ മക്കളെ?

പണ്ട് പണ്ട് പക്ഷികളില്‍ ഏറ്റവും ഭംഗിയുള്ള വാലുണ്ടായിരുന്നത് പൂവന്‍കോഴിക്കായിരുന്നു. വര്‍ണ്ണങ്ങള്‍ നിറഞ്ഞ  ചിത്രങ്ങളുള്ള പലതരം നീലനിറങ്ങളോടുകൂടിയ മടക്കുകയും നിവര്‍ക്കുകയും ചെയ്യുന്ന മനോഹരമായ വാല്‍ . പക്ഷെ കുറ്റിവാലുമായിട്ടായിരുന്നു നമ്മടെ മയില്‍ നടന്നിരുന്നത്.  വാല്‍ ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന ഒരു അവസ്ഥയായിരുന്നു അത്.

മയിലിനു പൂവന്‍കോഴിയൊട് അസൂയതൊന്നി. ഒരു ദിവസം അത് പൂവന്‍കോഴിയുടെ അടുത്തുവന്നു ചോദിച്ചു “പൂവന്‍കോഴീ പൊന്നേ തങ്കമേ നിന്റെ വാല്‍ എനിക്കു കടം തരാമോ, ഒരു കല്യാണത്തിനു പോകാനാ, നന്നായി അണിഞ്ഞൊരുങ്ങണം. അപ്പോല്‍ നിന്റെ വാലും കൂടെ വച്ചാല്‍ നല്ല ഭംഗിയാവും, തരാമോ?”
“നീ എന്താണീപ്പറയുന്നത്?”  പൂവന്‍കോഴി ചോദിച്ചു. “ആരെങ്കിലും വാലു കടം കൊടുക്കാറുണ്ടോ?”
“ഞാനതു തിരിച്ചു തരാം”  മയില്‍ പറഞ്ഞു.
“എപ്പോള്‍ തരും?”
കല്യാണം കഴിഞ്ഞു വന്നാലുടനെ.”
“എപ്പോള്‍ വരും?”
“കല്യാണം എപ്പോള്‍ തീരുന്നോ, അപ്പോള്‍. ഒരുപക്ഷെ വൈകിട്ടായിരിക്കും.  ചിലപ്പോള്‍ പതിരയ്ക്കായിരിക്കും.  വെളുപ്പാന്‍കാലം വരെ  നീണ്ടുപോയെന്നും വരാം.”
“അതിനപ്പുറം പോകരുത് ,” പൂവന്‍ കോഴി പറഞ്ഞു.  “അല്ലെങ്കില്‍ രാവിലെ പിടക്കോഴികള്‍ എന്നെ കളിയാക്കും കെട്ടോ.”
വാല്‍ തിരിച്ചു കൊടുക്കാമെന്നു മയില്‍ വാക്കു കൊടുത്തു. പൂവന്‍കോഴി വാല്‍ കൊടുത്തു. മയില്‍ അതുമണിഞ്ഞ് സ്ഥലം വിട്ടു.
വാലില്ലാത്ത പൂവന്‍‌കോഴി, മയില്‍ കല്യാണം കഴിഞ്ഞു വരുന്നതും കാത്തിരുന്നു.  വൈകുന്നേരമായി.  സുര്യന്‍ അസ്തമിച്ചു.  എന്നിട്ടും മയിനെ കണ്ടില്ല. പൂവങ്കോഴിക്കു വിഷമവും സങ്കടവും വരാന്‍ തുടങ്ങി.. പാവം കോഴി ഒരു വേലിയിലേക്കു ചാടിക്കയറിയിട്ട് കരയാന്‍ തുടങ്ങി.  മയില്‍ വരുന്നില്ല്ല ‘കല്യാണം പൊടിപൊടിക്കുന്നുണ്ടാവും”  പൂവന്‍‌കോഴി വിചാരിച്ചു, അങ്ങനെ സമാധാനിക്കാന്‍ ശ്രമിച്ചു.
പിടക്കോഴികല്‍ കിടന്നുറങ്ങി. പക്ഷെ നമ്മുടെ കോഴിക്കുട്ടന്‍ ഉറക്കംതൂങ്ങിക്കൊണ്ട് ആ വേലിയില്‍ത്തന്നെ ഇരുന്നു. പാവം അല്ലെ? അതിനു വാലിന്റെ കാര്യം മാത്രം ആയിരുന്നു വിചാരം. അപ്പോള്‍ എങ്ങെനെ ഉറക്കം വരും?.നമ്മളില്‍ മിക്കവരും ഇതു പോലെ അല്ലെ മക്കളേ. എന്തേലും നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ പിന്നെ പറയണോ പുകില്‍ .  ആ എന്നിട്ട് എന്തായി കഥ എന്നു നോക്കാം അല്ലേ?

അങ്ങിനെ നേരം പാതിരാവായി.  കുറ്റാകുറ്റിരുട്ട്. (മനസ്സിലായില്ല അല്ലേ? നല്ല ഇരുട്ടെന്ന് കേട്ടോ) "കല്യാണം കഴിഞ്ഞു മടങ്ങുമ്പോള്‍ മയിലിനു വഴി വല്ലതും തെറ്റിപ്പൊയിരിക്കുമോ എന്തോ", പൂവന്‍ വിചാരിച്ചു.  യ്യോ‍ാ‍ാ‍ാ‍ാ ഒരു ഞെട്ടലോടെ അവന്‍ കൂവിപ്പോയി : കൊക്കരക്കോ! എത്ര കൂവിയിട്ടും മയില്‍ വന്നില്ല.
പൂവങ്കോഴി ചെറുതായിട്ടൊന്നു മയങ്ങി, പക്ഷെ ഉറങ്ങിയില്ല. വാലിനേക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടുകൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു മടങ്ങുന്നതു വഴി മയിലിനെ കൊള്ളക്കാര്‍ ആക്രമിച്ച് തന്റെ വാല്‍ കവര്‍ന്നെടുത്തു എന്നു അത് സ്വപ്നം കണ്ടു. പൂവന്‍ ഞെട്ടിയുണര്‍ന്നു.
മയില്‍  വന്നില്ലേ? ഇല്ല!  പൂവന്‍ കോഴി  അലറിവിളിച്ചു കൂവി‌--  “കൊക്കരക്കോ! മയിലേ......., വായോ......വാ!”
എവിടുന്നു വരാന്‍! രാത്രിക്കു രാത്രി മയില്‍  വാലും കൊണ്ട് വേറൊരു രാജ്യത്തേക്കു കടന്നു കളഞ്ഞു. അവിടെ താമസവുമാക്കി.

കരഞ്ഞ് കരഞ്ഞു തളര്‍ന്ന കോഴിക്ക് ദൈവം സുന്ദരമായ ഒരു വാല്‍ കൊടുത്തു എന്നിട്ടും പഴയ വാലിനേ ഓര്‍ത്തുള്ള സങ്കടം മാറിയില്ല ഒരിക്കലും. എന്നും  അതോര്‍ത്ത് രാത്രി മൂന്നു തവണ കൂവും.ആര്‍ക്കറിയാം? ഒരുപക്ഷെ  ആ കൂവല്‍ കേട്ട് എന്നേലും മയില്‍ പൂവന്‍‌കൊഴിക്കു  അതിന്റെ വാല്‍ തിരിച്ചു കൊടുത്താലോ? നമുക്കും അങ്ങനെ വിശ്വസിക്കാം. അതല്ലെ നല്ലതു മക്കളേ.

ഇനി നമുക്ക് ഈ സുന്ദരന്മാരെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം, അല്ലേ.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....

  

Thursday, July 1, 2010

സിംഹത്തിന്റെ മരണപത്രം

ഈ മാസം  നമുക്ക്   മഹാ മടിയനായ ഒരു സിംഹം കാണിച്ച സൂത്രത്തിന്റെ കഥ കേള്‍ക്കാം അല്ലേ മക്കളെ....

                  ഒരു കാട്ടില്‍ ഒരു സിംഹം ഉണ്ടായിരുന്നു. അവനൊരു ദിവസം വിചാരിച്ചു ‘ഇനി പണിയൊന്നും എടുത്തു തിന്നാന്‍ വയ്യ, ചുമ്മാതെയിരുന്നു തിന്നാന്‍  എന്താ ഒരു മാര്‍ഗ്ഗം?’
എന്തോ തീരുമാനിച്ചു ഉറച്ച പോലെ വായാടി തത്തയെ വിളിച്ചിട്ടു പറഞ്ഞു, “എടീ തത്തപ്പെണ്ണേ .. എനിക്കു തീരെ വയ്യ,  ഇനി അധിക കാലം ഞാന്‍ ജീവിക്കില്ല, അതുകൊണ്ട് ഞാന്‍ എന്റെ മരണപത്രം തയ്യാറാക്കി.എനിക്കുള്ളവയെല്ലാം  ഈ കാട്ടിലുള്ള എന്റെ കൂട്ടുകാര്‍ക്കെല്ലാം തുല്യമായിട്ടെഴുതി വച്ചിട്ടുണ്ട്. ഓരോരുത്തരായി എന്റെ ഗുഹയില്‍ വന്ന് അവര്‍ക്കുള്ളതു വാങ്ങിക്കോളാന്‍  നീ എല്ലാവരോടും പോയി പറയണം”.

ഇതു കേട്ടപാടെ തത്ത പറന്നു നടന്നു കാട്ടിലെയെല്ലാ മൃഗങ്ങളോടും ഈ വിശേഷം പറഞ്ഞു.  മൃഗങ്ങളെല്ലാം വളരെ സന്തോഷത്തോടെ  സിംഹത്തിന്റെ ഗുഹയിലേക്കു കയറിപ്പൊയ്ക്കൊണ്ടിരുന്നു.  കുറച്ചു വൈകിയാണ് മഹാ കൌശലക്കാരനായ നമ്മുടെ കുറുക്കച്ചാര് എത്തിയത്.  ഗുഹക്കു പുറത്തു വന്നു നോക്കിയപ്പോള്‍ എന്തോ ഒരു പന്തികെടു തോന്നി കുറുക്കന്.കുറുക്കന്‍ മാറി അവിടെ ഇരുന്നു. അകത്തേക്കു പോയില്ല.  കുറേ സമയം കഴിഞ്ഞപ്പോള്‍ സിംഹം പുറത്തെക്കു വന്നു. മാറി അവിടെ ഇരിക്കുന്ന കുറുക്കനെ കണ്ടിട്ടു സിംഹം ചോദിച്ചു “നീ എന്താണ് എന്നെ കാണാന്‍ അകത്തേക്കു വരാതിരുന്നതു?”
കുറുക്കന്‍ പറഞ്ഞു, “മഹാ രാജാവേ  എനിക്കു വലിയ തിരക്കൊന്നുമില്ല, അകത്തു പോയവരൊക്കെ തിരികെ പുറത്തെക്കു വന്നിട്ടു ഞാന്‍ അകത്തേക്കു വരാം എന്നു കരുതി”.
"ആരും പുറത്തേക്കു പോയില്ലേ? അയ്യൊ പിന്നെ എല്ലാവര്‍ക്കും എന്തു സംഭവിച്ചു?” ഒന്നുമറിയാത്ത പോലെ സിംഹം കുറുക്കനോടു ചോദിച്ചു.
കുറുക്കന്‍ ഒരു കള്ളച്ചിരിയോടെ മനസ്സില്‍ പറഞ്ഞു, “എടാ കള്ളസിംഹമേ....ഹൂം.....എന്റെയടുത്താ നിന്റെ കളി”.  സിംഹത്തിനും കുറുക്കന്‍ മനസ്സില്‍ വിചാരിച്ചത് പിടികിട്ടി. സിംഹം കുറുക്കനെ നോക്കി ചെറുചിരിയോടെ കണ്ണിറുക്കി കാണിച്ചു ഗുഹക്കുള്ളിലേക്കു കയറിപ്പോയി.  അപ്പോള്‍ സിംഹം മനസ്സില്‍ വിചാരിക്കയായിരുന്നു “ഇവനു എങ്ങനെ മനസ്സിലായി അകത്തേക്കു വന്നവര്‍ പുറത്തേക്കു പോയില്ല എന്നു?
എന്റെ മക്കള്‍ക്കു മനസ്സിലായോ???????

എന്തായാലും നമുക്ക് ഈ സിംഹത്തെക്കുറിച്ച് കൂടുതൽ ചില കാര്യങ്ങൾ മനസ്സിലാക്കാം.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....

  

Tuesday, June 1, 2010

വാലു മുറിഞ്ഞ കുരങ്ങന്‍


ഒരു കാലത്ത് വളരെ വളരെ പ്രശസ്തമായ ഒരു കഥയാണ് ഇന്നു ഞാന്‍ എന്റെ പൈതങ്ങള്‍ക്കു പറഞ്ഞു തരാന്‍ പോകുന്നത്.ഈ കഥ അറിയാന്‍ വയ്യാത്ത ഒരു മക്കളും എന്റെ ഒക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല.അപ്പോള്‍ റെഡിയായല്ലൊ എല്ലാവരും കഥ കേള്‍ക്കാന്‍ അല്ലെ?????????????


പണ്ട് ഒരിടത്ത് ഒരിടത്ത് ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു.ഒരു ദിവസം അവന്‍ മരത്തില്‍ നിന്നും താഴെവീണു.അപ്പോള്‍ അവന്റെ വാലില്‍ ഒരു മുള്ളു കുത്തിക്കേറി.അവന്‍ ഒരു വൈദ്യന്റെ അടുത്തു പോയി.(വൈദ്യന്‍ എന്നു വച്ചാല്‍ ആരാന്നു മനസ്സിലായോ? ഇന്നത്തെ ഡോക്ടര്‍ തന്നെ).മുള്ള് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് വാല്‍ ശകലം മുറിഞ്ഞു പോയി.കുരങ്ങന് വല്ലാണ്ട് ദേഷ്യവും സങ്കടവും ഒക്കെയായി.കുരങ്ങന്‍ വൈദ്യനോടു പറഞ്ഞു “ഒന്നുകില്‍ എന്റെ വാല്‍ പഴയതു പോലെ വച്ചു തരണം, അല്ലെങ്കില്‍ വാല്‍ മുറിച്ച ആ കത്തി തരണം എന്നു”.വൈദ്യന്‍ കത്തി കോടുത്തു.


കത്തിയുമായി കുരങ്ങന്‍ കുറെ ദൂരം നടന്നു.അപ്പോള്‍ കുറെ കുട്ടികള്‍ കല്ലുകളും, കമ്പുകളും കൊണ്ട് മാമ്പഴം എറിഞ്ഞിടാന്‍ ശ്രമിക്കുന്നത് കണ്ടു.കുരങ്ങന്‍ ആ മക്കളുടെ അടുത്തു ചെന്നിട്ടു പറഞ്ഞു “ഇങ്ങനെ ഒന്നും എറിഞ്ഞാല്‍ മാമ്പഴം വീഴില്ല ഈ കത്തി കൊണ്ട് എറിഞ്ഞു നോക്കൂ” എന്നു.കുട്ടികള്‍ക്ക് സന്തോഷം ആയി, അവര്‍ കത്തി വാങ്ങി എറിഞ്ഞു, കുല കുലയായി മാമ്പഴങ്ങള്‍ വീണു.പക്ഷേ എന്തുണ്ടായി? കത്തി മാവിന്റെ മുകളില്‍ തറച്ചിരുന്നുപോയി.വീണ്ടും കുരങ്ങച്ചാര്‍ക്ക് വിഷമവും ദേഷ്യവും ഒക്കെയായി.കുരങ്ങന്‍ പറഞ്ഞു”ഒന്നുകില്‍ കത്തി തരണം,ഇല്ലങ്കില്‍ ഈ മാമ്പഴം മുഴുവനും തരണം എന്നു”.കുട്ടികള്‍ തര്‍ക്കിച്ചു ,കരഞ്ഞു,” തരില്ല“ എന്നു പറഞ്ഞു, കുരങ്ങനും വിട്ടില്ല. ഒടുവില്‍ ഒരു കുല മാമ്പഴം കൊടുത്ത് അവര്‍ കുരങ്ങനെ പറഞ്ഞു വിട്ടു.


മാമ്പഴവുമായി പോകുന്ന കുരങ്ങനെ മുറ്റമടിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി കണ്ടു.വല്ലാണ്ടേ വിശന്നിരുന്ന അവള്‍ കുരങ്ങനോടു ചോദിച്ചു “ആ മാമ്പഴം എനിക്കു തരുമോ കുരങ്ങാ” എന്നു.മാമ്പഴം കൊടുത്തിട്ട് ആ പെണ്ണ് അതു തിന്നു തീരുന്നതുവരെ കുരങ്ങന്‍ അതു നോക്കി നിന്നു.കുരങ്ങന്‍ ഉടന്‍ ബഹളം തുടങ്ങി”ഒന്നുകില്‍ മാമ്പഴം തന്നേ പറ്റൂ അല്ലങ്കില്‍ നീ എന്റെ കൂടെ വന്നേ പറ്റൂ“.അവന്റെ ബഹളം സഹിക്കാതെ പെണ്‍കുട്ടി കുരങ്ങന്റെ കൂടെപോയി.


കുരങ്ങനും പെണ്‍കുട്ടിയും കൂടെ കുറേദൂരം നടന്നപ്പോള്‍ ഒരു എണ്ണയാട്ടുന്ന ആള്‍ തനിയെ ചക്കുന്തുന്നതു(ഇതു മനസ്സിലായില്ലങ്കില്‍ എന്താണന്നു അച്ഛനോ അമ്മയോ പറഞ്ഞു തരും കേട്ടോ മക്കളേ - കൊപ്രയും മറ്റും ആട്ടി അതില്‍ നിന്ന് എണ്ണ എടുക്കുന്ന ഒരു യന്ത്രമാണ് ചക്ക്. ഇന്ന് അതിന്റെ സ്ഥാനത്ത് എക്സ്പെല്ലര്‍ എന്ന വൈദ്യുതി യന്ത്രം വന്നു) കണ്ടു.അയാളെ ഒന്നു സഹായിക്കാന്‍ കുരങ്ങന്‍ പെണ്‍കുട്ടിയോടു പറഞ്ഞു.പെണ്‍കുട്ടി അവനെ ചക്കുന്തുന്നതിനു സഹായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു പോകാനായി കുരങ്ങന്‍ ആ കുട്ടിയെ വിളിച്ചു, അപ്പോള്‍ എണ്ണക്കാരന്‍ പറഞ്ഞു “ജോലി ചെയ്യാന്‍ നല്ലപോലെ സഹായിക്കുന്ന ഇവളെ എനിക്കു വേണം പകരം നിനക്കു ഞാന്‍ കുറെ എണ്ണ തരാം എന്നു”. കുരങ്ങന്‍ സമ്മതിച്ചു. അയാള്‍ കൊടുത്ത എണ്ണയുമായി കുരങ്ങന്‍ വീണ്ടും നടന്നു.



എണ്ണയുമായി നടന്ന കുരങ്ങന്‍ ഒരു അമ്മൂമ്മ എണ്ണയില്ലതെയിരുന്നു ദോശ ചുടുന്നതു കണു.ഉടനെ നമ്മുടെ കുരങ്ങന്‍ അമ്മൂമ്മയോടു പറഞ്ഞു”അമ്മുമ്മെ ഇതാ ഈ എണ്ണ പുരട്ടി നന്നായി ദോശ ഉണ്ടാക്കു എന്നു”.അമ്മുമ്മക്കു സന്തോഷം ആയി. ആ എണ്ണ പുരട്ടി അമ്മൂമ്മ കുറെ ദോശ ഉണ്ടാക്കി വച്ചു. അപ്പോള്‍ എന്തു പറ്റി?എണ്ണയങ്ങു തീര്‍ന്നു പോയി.കുരങ്ങന്റെ ഭാവം മാറിയില്ലെ..”എനിക്കെന്റെ എണ്ണതാ അല്ലെങ്കില്‍ ആ ദോശ താ...”.കുരങ്ങന്‍ ദേഷ്യം വന്നു വളരെ ഉച്ചത്തില്‍ അലറാന്‍ തുടങ്ങി.ശല്യം സഹിക്ക വയ്യതെ അമ്മൂമ്മ ദോശ മുഴുവനും കുരങ്ങനു കൊടുത്തു.


ദോശയുമായി അവന്‍ കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെണ്ടക്കാരന്‍ വിശന്നു തളര്‍ന്ന് നിന്ന് ചെണ്ട കൊട്ടുന്നു.ദോശ കണ്ടതും ചേണ്ട്ക്കാരന്‍ ചോദിച്ചു” മോനേ മങ്കീശാ... ആ ദോശ എനിക്കു തരാമോ, വല്ലാതെ വിശക്കുന്നു എന്നു”. കുരങ്ങന്‍ ദോശ കൊടുത്തു. അയാള്‍ അതു ആര്‍ത്തിയോടെ കഴിക്കുന്നതു നോക്കി കുരങ്ങന്‍ അയാളുടെ അടുത്തിരുന്നു.അയാള്‍ ദോശ തിന്നു കഴിഞ്ഞപ്പോള്‍ കുരങ്ങന്‍ പറഞ്ഞു”ഞാന്‍ എന്റെ ആഹാരമാണ് നിനക്കു തന്നത് പകരം നീയെനിക്കു ആ ചെണ്ട ഒന്നു കോട്ടാന്‍ തരുമോ?”എന്നു.അയാള്‍ ചെണ്ട കുരങ്ങനു കൊട്ടാന്‍ കൊടുത്തു.


കുരങ്ങന്‍ ചെണ്ട കൊട്ടി ഇങ്ങനെ പാടി നടന്നു.


“വാലു പോയി കത്തി കിട്ടി
ഡും ഡും ഡും
കത്തി പോയി മാങ്ങാ കിട്ടി
ഡും ഡും ഡും
മങ്ങാ പോയി പെണ്ണിനെ കിട്ടി
ഡും ഡും ഡും
പെണ്ണു പോയി എണ്ണ കിട്ടി
ഡും ഡും ഡും
എണ്ണ പൊയി ദോശ കിട്ടി
ഡും ഡും ഡും
ദോശ പോയി ചെണ്ട കിട്ടി
ഡും ഡും ഡും ഡും ഡും ഡും”


ഈ കഥ കേള്‍ക്കുമ്പോള്‍ ഒരു കുരങ്ങന്റെ കഥ.എന്നാല്‍ ഇതില്‍ നമുക്കു പഠിക്കാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.
മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം
ബാര്‍ട്ടര്‍ സിസ്റ്റം(വസ്തുക്കള്‍ പകരത്തിനു പകരം കൊടുക്കുന്ന രീതി)
പ്രകൃതിയില്‍ നിന്നും പഴങ്ങള്‍ എറിഞ്ഞിട്ടും പറിച്ചും ഒക്കെ തിന്നിരുന്നു കുട്ടികള്‍, അതിനു കമ്പും ആയുധങ്ങളും ഉപയോഗിച്ചിരുന്നു
നമ്മുക്കു കിട്ടുന്ന ആഹാരം അധ്വാനിക്കുന്നവര്‍ക്കു കൂടെ കൊടുക്കണം
കഠിനാധ്വാനം ചെയ്യുന്നവരെകണ്ടാല്‍ ഒന്നു സഹായിക്കണം
വയസ്സായവരെ സഹായിക്കണം
കലാകാരന്മാരെ ആദരിക്കണം
വാദ്യ ഉപകരണങ്ങളെ വേണ്ട്പോലെ ഉപയോഗിക്കണം
നമുക്കു കിട്ടുന്ന എല്ലാ നല്ലകാര്യങ്ങളും എല്ലാവരോടും പങ്കു വൈക്കണം.
സംഗീതത്തിനു പകരം സംഗീതം മാത്രം. ഇത്രയും കാര്യങ്ങള്‍ ഈ കഥയില്‍ നിന്നും ഞാന്‍ മനസ്സിലക്കിയതാണ്.
നിങ്ങള്‍ക്ക് എന്തൊക്കെ മനസ്സിലായി മക്കളേ............

ഇനി നമുക്ക്, ഈ കുരങ്ങച്ചനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.... അതിന് ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ.....

  

Saturday, May 1, 2010

കൊറ്റിയും കുറുക്കനും ‍

അപ്പോള്‍ നമ്മക്കു പുതിയ ഒരു കഥ കേട്ടാലോ?
ഒരു കാട്ടില്‍ രണ്ടു കൂട്ടുകാരുണ്ടായിരുന്നു.ഒരു കുറുക്കനും ഒരു കൊറ്റിയും. കുറുക്കന്‍ മഹാ കൌശലക്കാരനായിരുന്നു.
ഒരു ദിവസം കുറുക്കന്‍ തന്റെ കൂട്ടുകാരനെ വീട്ടിലേക്കു വിളിച്ചു ഒന്നു സത്കരിച്ചാലോ എന്നു വിചാരിച്ചു.അവന്‍ കൊറ്റിയോടു പറഞ്ഞു“നീ ഒരു ദിവസം എന്റെ വീട്ടിലേക്കു വാടാ, ഞാന്‍ നിനക്കു നല്ല ഒരു സൂപ്പ് ഉണ്ടാക്കി തരാം.”
കൊറ്റിക്കു വളരെ സന്തോഷം ആയി.പറഞ്ഞ ദിവസം പറഞ്ഞ സമയം തന്നെ കൊറ്റി  ഒരു സമ്മാനപൊതിയും ഒക്കെയായി കുറുക്കന്റെ വീട്ടില്‍ എത്തി.കുറുക്കന്‍ കൊറ്റിയേ കാര്യമായി സ്വീകരിച്ചിരുത്തി, കുറെ കഥകളും വിശേഷങ്ങളും ഒക്കെ സംസാരിച്ചിരുന്നു, അങ്ങനെ ആഹാരം കഴിക്കാന്‍ സമയമായപ്പോള്‍ കുറുക്കന്‍ പറഞ്ഞു“ കൂട്ടുകാരാ ഞാന്‍ നല്ല സൂപ്പുണ്ടാക്കി വച്ചിട്ടുണ്ട് , എടുത്തിട്ടു വരാം” എന്നു പറഞ്ഞ് കുറുക്കന്‍ അടുക്കളയിലേക്കു പോയി.


രണ്ടു വലിയ പരന്ന പാത്രങ്ങളില്‍ നിറയെ സൂപ്പുമായി കുറുക്കന്‍ തിരികെ വന്നു.രണ്ടു പേരും കൊതിയോടെ സൂപ്പു കുടിക്കാന്‍ തുടങ്ങി.കുറുക്കന്‍ മന;പ്പൂര്‍വം പരന്ന പാത്രത്തില്‍ സൂപ്പു വിളമ്പിയതാണ്.കൊറ്റിക്ക് നീണ്ടചുണ്ടുകള്‍ അല്ലേ മക്കളേ അതിനാല്‍ ഒരു തുള്ളി സൂപ്പു പോലും ആ പാവത്തിനു കുടിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ കുറുക്കന്‍ ആ സൂപ്പു മുഴുവനും ആര്‍ത്തിയോടെ നക്കി നക്കി കുടിച്ചു. വിശന്നു പൊരിഞ്ഞ വയറുമായി കൊറ്റി കുറുക്കനെ നോക്കിയപ്പോള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് ഒന്നുമറിയാത്തവനേപ്പോലേ കുറുക്കന്‍ ചോദിച്ചു “എന്താ കൂട്ടുകാരാ സൂപ്പു കഴിക്കാഞ്ഞത്? ഇഷ്ടപ്പെട്ടില്ലേ? നല്ല സ്വാദില്ലേ?ക്ഷമിക്കണം അടുത്തതവണ നന്നായിട്ടു ഉണ്ടാക്കിത്തരാം”.


“സാരമില്ല,ഇതില്‍ പരിഭവിക്കാനും, ക്ഷമചോദിക്കാനും എന്തിരിക്കുന്നു?താങ്കളുടെ ചങ്ങാത്തം ആണ് എനിക്കു വലുത്” കൊറ്റി പറഞ്ഞു.ഒരു ദിവസം കൊറ്റിയുടെ വീട്ടിലേക്ക്  കുറുക്കനെ ക്ഷണിച്ചിട്ട്  കൊറ്റി അവന്റെ വീട്ടിലേക്കു പോയി.കൊറ്റി കുടിക്കാതെ വച്ചിരുന്ന സൂപ്പും കുടെ കുറുക്കന്‍ സന്തോഷത്തോടെ അകത്താക്കി.


പറഞ്ഞ ദിവസം തന്നെ കുറുക്കന്‍ കൊറ്റിയുടെ വീട്ടില്‍ എത്തി.വാതില്‍ക്കല്‍ എത്തിയപ്പഴേ കൊറ്റിയുണ്ടാക്കിയ സൂപ്പിന്റെ മണം അവന്റെ മൂക്കിലെത്തി.’ഏതായാലും കുശാലായി,നിറയെ കഴിക്കണം അവന്‍ കൊതിയോടെ ചിന്തിച്ചു.


വിനയത്തോടെ കൊറ്റി കുറുക്കനെ സ്വീകരിച്ചിരുത്തി .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൊറ്റിയുടെ ജോലിക്കാരന്‍ സൂപ്പുമായി വന്നു.നീളന്‍ കഴുത്തും ഇടുങ്ങിയ വായും ഉള്ള കലങ്ങളിലായിരുന്നു സൂപ്പു കൊണ്ടുവന്നത്.സൂപ്പു കണ്ടതും കുറുക്കന്‍ കൊതി മൂത്ത് മര്യാദകള്‍ ഒക്കെ മറന്ന് നാക്കു നീട്ടി  നക്കാന്‍ ഒരുങ്ങി.തല അകത്തെക്കു കടക്കുന്നില്ല, ചെറിയ വാവട്ടമുള്ള കലമല്ലേ?പാത്രത്തിന്റെ വക്കു നക്കിയും,മണം പിടിച്ചും, നിലത്തു വീണതുള്ളികള്‍ നക്കിയും കുറുക്കച്ചന്‍ അവിടെ ഇരുന്നു.അതേസമയം കൊറ്റി തന്റെ നീണ്ട കൊക്ക് കലത്തിലേക്കു കടത്തി സൂപ്പു മുഴുവനും കുടിച്ചു.


കൊറ്റി മനസ്സില്‍ ചിരിച്ചു കൊണ്ട് കുറുക്കനോടു ചോദിച്ചു, “ അല്ല കൂട്ടുകാരാ എന്താ ഞാന്‍ ഉണ്ടാക്കിയ സൂപ്പ് നിനക്കും ഇഷ്ടായില്ല അല്ലെ?ഒട്ടും കഴിച്ചില്ലല്ലോ?“ കാര്യം മനസ്സിലായ കുറുക്കന്‍ നാണക്കേടോടെ കൊറ്റിയുടെ മുഖത്തേക്കു നോക്കി.വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന ആ കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി പേടിപ്പിച്ചു.കുറുക്കന്‍ വാലും ചുരുട്ടി ഒറ്റ ഓട്ടം.


ഇതില്‍ നിന്നു എന്താണ് കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക് മനസ്സിലായതു?പരസ്പര ബഹുമാനമാണ്  കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്.
==============

ശരിയാണ്, ഗീതേച്ചിയും ഇസ്മയിലും ഹാഷിമും പറഞ്ഞതിനോട് തീര്‍ച്ചയായും യോജിക്കുന്നു. പക്ഷെ, നമുക്ക് പൈതൃകമായി വാമൊഴിയായി അനുഗ്രഹിച്ച് കിട്ടിയ മുത്തശ്ശിക്കഥകളുടെ മൂലരൂപം തിരുത്താന്‍ നമുക്ക് അവകാശമില്ലല്ലോഎന്നാലും, ഗുണപാഠത്തിന്റെ സത്ത ഒട്ടും ചോര്‍ന്നുപോകാതെ, കുഞ്ഞുങ്ങള്‍ക്ക് വേദനതോന്നാത്ത തരത്തില്‍ പുരനാഖ്യാനങ്ങള്‍ തീര്‍ച്ചയായും വളരെ നല്ലതുതന്നെ

കഥ നമുക്ക് ഇങ്ങനെയാക്കിയാലോ.....

             കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന  കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി കൌതുകത്തോടെ നോക്കിമനസ്സില്‍ കുറ്റബോധമുണ്ടായിരുന്ന കുറുക്കന്‍ , അതുകണ്ട് ശരിക്കും പേടിച്ചുപിന്നെ, വാലും ചുരുട്ടി ഒറ്റ ഓട്ടം... പാവം തോന്നിയ കൊറ്റി, കുറുക്കനെ തിരികെ വിളിച്ചുമടിച്ച് മടിച്ച് ഒരു ചമ്മലോടെ കുറുക്കന്‍ തിരികെ വന്നുപക്ഷേ, കൊറ്റി, കുറുക്കന് ഒരു നല്ല സന്ദേശം നല്‍കുകയായിരുന്നുനേരത്തേ തന്നെ കരുതി വച്ചിരുന്ന പരന്ന പാത്രത്തില്‍ കുറുക്കന് കൊറ്റി, സൂപ്പ് വിളമ്പിക്കൊടുത്തുഒപ്പം കുറുക്കന്റെ ചെവിയില്‍ ഇങ്ങനെ പറഞ്ഞു കൊടുത്തു “പരസ്പര ബഹുമാനമാണ്  കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്“...  കാര്യം മനസ്സിലായ കുറുക്കന്‍ സന്തോഷത്തോടെ സൂപ്പ് മുഴുവന്‍ ആര്‍ത്തിയോടെ, കൊതിയോടെ നക്കിക്കുടിച്ചുരണ്ട് പേരും, വളരെ സന്തോഷത്തോടെ പുഴയരുകില്‍ കാറ്റികൊള്ളാന്‍ പോയിപിന്നെ വളരെക്കാലം ഉറ്റ ചങ്ങാതിമാരായി ജീവിച്ചു
             ഇങ്ങനെയുള്ള വ്യത്യസ്തങ്ങളായ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കഥപ്പെട്ടിയുടെ സമ്പത്ത്..... കഴിഞ്ഞ കഥയിലെപോലെ, ഓരോ കൂട്ടുകാരുടെയും ഭാവനക്കനുസരിച്ചുള്ള പുതിയ പുതിയ കഥകള്‍ കൊണ്ട് ഈ കഥപ്പെട്ടി സമ്പന്നമാക്കൂ. പിന്നെ, കഥപ്പെട്ടിയുടെ അനുബന്ധമായ സമ്പാദ്യപ്പെട്ടിയിലും കൂടുതല്‍ അറിവുകള്‍ ഉള്ളവര്‍ അത് കമന്റായി പങ്ക് വയ്ക്കണേ...

ഇനി നമുക്ക്, കൊറ്റിയെയും കുറുക്കനെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.... അതിന് ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ.....
 


Tuesday, April 13, 2010

ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......

 ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......
 എന്റെ കഥപ്പെട്ടിയെ, അല്ലാ നമ്മുടെ സമ്പാദ്യപ്പെട്ടിയേ ഐശ്വര്യമാക്കിയ ഈ വിഷുക്കണി ബൂലോകത്തിനുവേണ്ടി കാഴ്ചവയ്ക്കുന്നു. ഈ കത്ത് എന്റെ ഗീതേച്ചി  എനിക്കു തന്ന വിഷുക്കൈനീട്ടം ആണ്.    ചേച്ചിയുടെ അനുവാദത്തോടെ എല്ലാവര്‍ക്കുമായി ഞാന്‍ ഇതു പങ്കുവൈക്കുന്നു.


ഉഷസ്സേ, ഇനി അടുത്ത കഥ ഞാന്‍ പറയട്ടേ?

“ഈച്ചയും പൂച്ചയും കഞ്ഞി വച്ചു ”

ഈ കഥ എഴുതുമോ?

ഈ കഥയെ കുറിച്ച് എനിക്ക് ഒരനുഭവമുണ്ട്. കൃത്യം ഓര്‍മ്മയില്ല, എന്റെ അനിയത്തിയുടെ ഒന്നാം പാഠപുസ്തകത്തിലാണോ അതോ മറ്റേതോ ബാലപുസ്തകത്തിലാണോ എന്ന്, ഏതായാലും അവള്‍ക്ക് വേണ്ടി വാങ്ങിയ പുസ്തകത്തില്‍ ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥയുണ്ട്. അവള്‍ പുസ്തകം വായിക്കാറായിട്ടില്ല. ചിത്രങ്ങള്‍ ഒക്കെ കണ്ട് ആസ്വദിക്കും. അതിലെ കഥകള്‍ അമ്മ വായിച്ചു കൊടുക്കണം. വലിയ വാശിക്കാരിയായിരുന്നു. അതുകൊണ്ട് പറയുന്നത് കേള്‍ക്കുകയേ പറ്റൂ. അമ്മ ഉമ്മറത്തെ തിണ്ണയിലിരുന്ന് ആദ്യത്തെ തവണ കഥ വായിച്ചു കേള്‍പ്പിക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ( കഥ അറിയാമായിരിക്കും, എങ്കിലും പറയുന്നു : ഈച്ചയും പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് കഞ്ഞി വച്ചു. [പുസ്തകത്തിലെ പടം ഇപ്പോഴും ഓര്‍മ്മയുണ്ട്. തീ പൂട്ടിയ അടുപ്പില്‍ കലം വച്ച് അതില്‍ കഞ്ഞി തിളക്കുന്നു, ആവി മുകളിലോട്ട് പോകുന്നു, പൂച്ച അരികില്‍ ഇരിക്കുന്നു, ഈച്ച അടുത്തായി പാറുന്നു. ഇത്രയുമാണ് ആദ്യചിത്രത്തില്‍ ]. കഞ്ഞി വെന്തു കഴിഞ്ഞ് അതു കോരി കുടിക്കാന്‍ പ്ലാവില എടുക്കാനായി പൂച്ച പോകുന്നു, കഞ്ഞി നോക്കിക്കോളാന്‍ ഈച്ചയോട് പറഞ്ഞിട്ട്. കുറച്ചു നേരം കഴിഞ്ഞ് പൂച്ച കോട്ടിയ പ്ലാവിലയുമായി വരുന്നു. ഈച്ചയെ പക്ഷേ കാണുന്നില്ല. പൂച്ച മ്യാവൂ മ്യാവൂ എന്നു വിളിച്ചു കൊണ്ട് പരിസരത്തെല്ലാം ഈച്ചയെ തിരഞ്ഞു. എങ്ങും കണ്ടില്ല.

അവസാനം കണ്ടുപിടിച്ചു - ഈച്ച ചൂടു കഞ്ഞിയില്‍ വീണ് ചത്തുകിടക്കുന്നു. ഇതു കണ്ട് പൂച്ച പൊട്ടിക്കരയുന്നു. കഞ്ഞിയില്‍ വീണു കിടക്കുന്ന ഈച്ചയും പൊട്ടിക്കരയുന്ന പൂച്ചയുമാണ് അടുത്ത ചിത്രത്തില്‍. കോട്ടിയ പ്ലാവിലകള്‍ നിലത്തും. )

അമ്മ ഈ കഥ വായിച്ച് അവസാനിപ്പിച്ചപ്പോള്‍ അനിയത്തി സമ്പൂര്‍ണ്ണ നിശ്ശബ്ദ. ഒരല്‍പ്പം കഴിഞ്ഞപ്പോഴുണ്ട് മുള ചീന്തും പോലെ അവളങ്ങോട്ടു കരയുന്നു ഏങ്ങിയേങ്ങി. ഇതു വെറും കഥയാണ് എന്നൊക്കെ പറഞ്ഞിട്ടും അവള്‍ കരച്ചില്‍ നിറുത്തുന്നില്ല. അങ്ങനെ ആ ദിവസം.

അതിനു ശേഷം പലവട്ടം അവള്‍ അമ്മയെക്കൊണ്ട് ഈ കഥ വായിപ്പിക്കുകയും കഥ വായിച്ചു കഴിയുമ്പോള്‍ അവള്‍ പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. എനിക്കാണെങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ് അവള്‍ ഈ കഥ വായിച്ചു കൊടുക്കാന്‍ അമ്മയോട് പറയുന്നത് കേള്‍‍ക്കുമ്പോഴും അനുഭവമറിയാമെങ്കിലും അമ്മ പിന്നേയും അതു വായിച്ചു കൊടുക്കാന്‍ തുടങ്ങുമ്പോഴും. ‍ എല്ലാത്തവണയും അവളീ കഥയുടെ അവസാനം കരച്ചില്‍ തന്നെ.

ഇന്നവള്‍ ഒരു ഭയങ്കരിയാണ് കേട്ടോ. എന്നെക്കാള്‍ ഒന്നര വയസ്സിന് ഇളയത്. ഡോക്ടറാണ്. ഈ പ്രൊഫഷന്‍ എടുക്കണമെങ്കില്‍ തന്നെ ഇത്തിരി മന:ധൈര്യം വേണമല്ലോ.

കിലുക്കേ, ഇത് ട്രാജഡിയായതു കൊണ്ട്, കുഞ്ഞു മനസ്സുകളെ കരയിപ്പിക്കാതെ വേറൊരു രീതിയില്‍ (ഹാപ്പി എന്‍‌ഡിംഗ്) അവതരിപ്പിക്കാമോ? ആ ഭാവന വിടര്‍ന്നു വിലസട്ടേ. പിന്നെ, വലിയജീവിയും കുഞ്ഞുജീവിയും തമ്മിലുള്ള സൌഹൃദമെന്നൊക്കെ പറഞ്ഞ് ഒരു ഗുണപാഠവും കൂടി ചാലിച്ചു ചേര്‍ത്ത്.. :)

പിന്നെ, മാണിക്യം ഇട്ട പോസ്റ്റില്‍ മൈത്രേയിയുടെ കമന്റ് വായിച്ചോ? ഞാന്‍ അതു വായിച്ച് ഒത്തിരി ചിരിച്ചു കേട്ടോ.
സുഖം തന്നെയല്ലേ?
സസ്നേഹം ഗീത.
On Mon, 05 Apr 2010 17:29:31 +0530 wrote ”

--------------------------------------------------------

കുഞ്ഞുമനസ്സുകളെ നോവിച്ച ഒരു കഥയാണിത്. കഞ്ഞിക്കലത്തില്‍  വീണ ഈച്ചയേ ഓര്‍ത്ത് വിഷമിച്ചിട്ടുള്ള കുട്ടികളുടെ കൂട്ടത്തില്‍ ഒരുകാലത്ത് ഈ ഞാനും ഉണ്ടായിരുന്നു.അന്ന് എന്റെ അമ്മ പറയുമായിരുന്നു “ പൂച്ച പ്ലാവിലക്കു പോയതക്കം നോക്കി കഞ്ഞി മുഴുവനും ഒറ്റക്കു അകത്താക്കാം എന്നു വിചാരിച്ച ഈച്ചയുടെ ആര്‍ത്തിയാണ് അതിനേ അപകടത്തിലാക്കിയത് എന്ന്. പിന്നെ ഒരു നല്ല കൂട്ടുകാരനോടേ വിശ്വാസവഞ്ചന കാട്ടിയതിനുള്ള ശിക്ഷയാ.(ചേച്ചീ ആ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിനു  കെട്ടിപ്പിടിച്ച് ഞാന്‍ ഒരു ഉമ്മ തരുന്നു കേട്ടോ).പലഗുണപാഠങ്ങളും ഉള്ള ഒരു കഥ അല്ലേ?


ചേച്ചിയുടെ ആവശ്യപ്രകാരം ഈ കഥക്ക് ചെറിയൊരുമാറ്റം വരുത്തുന്നു.വായിക്കുന്ന എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം കുഞ്ഞുമനസ്സുകളേ വേദനിപ്പിക്കാതെ മാറ്റങ്ങള്‍ വരുത്താന്‍ കൂടണേ.


കിലുക്കാ‌പെട്ടി അതിനെ ഇങ്ങനെ ഒന്നു മാറ്റിനോക്കി.


പൂച്ച പ്ലാവിലയുമായി വന്നപ്പോള്‍ ഈച്ചയേ കണ്ടില്ല.  ആകെ വിഷമിച്ച പാവം പൂച്ച മ്യാവൂ മ്യാവൂ  എന്നു കരഞ്ഞു കൊണ്ട് എല്ലായിടവും തിരഞ്ഞു  ഈച്ചയെ. ചൂടുകഞ്ഞിയില്‍ വീണോ എന്നു പേടിച്ചു ആ കഞ്ഞിക്കലം മറിച്ചു നിലത്തു വീഴ്ത്തി അതിലും നോക്കി. എവിടേയും  ഈച്ചയേ കാണാതെ കരഞ്ഞു തളര്‍ന്നു പാവം പൂച്ച ഈച്ചയെ തേടി നടന്നു. പെട്ടന്നു ഒരു കള്ളച്ചിരികേട്ട പൂച്ച അപ്പുറത്തേ നായ്ക്കുട്ടീടെ അടുക്കളയിലേക്കു എത്തിനോക്കി. അവിടെക്കണ്ട കാഴ്ച പൂച്ചയെ ഞെട്ടിച്ചു  കളഞ്ഞു എന്റെ മക്കളേ...

കണ്ണീരു തുടച്ചുകൊണ്ട് പൂച്ച നിലത്തുവീണു കിടന്ന കഞ്ഞി നക്കികുടിക്കാന്‍ തുടങ്ങി.
എന്തായിരുന്നു  പാവം പൂച്ചകുറിഞ്ഞിയെ ഞെട്ടിച്ച ആ കാഴ്ച്ച?
നായക്കുട്ടീടെ പായസക്കലത്തിന്റെ വക്കത്തിരുന്ന് അതില്‍ പറ്റിയിരിക്കുന്ന പായസം നക്കി നക്കി കുടിച്ചുകൊണ്ട് പൂച്ചയേ കള്ളക്കണ്ണിട്ടു നോക്കുകയും ചിരിക്കയും ചെയ്യുന്നു ഈച്ച...ഹി..ഹി..

കഞ്ഞി നക്കികുടിക്കുന്ന പൂച്ചയോട് ഈച്ച വിളിച്ചു ചോദിച്ചു “മണ്ടന്‍ പൂച്ചേ, വിഷുവുമായിട്ടു നീ അല്ലാതേ ആരേലും പായസം കിട്ടിയാല്‍ കുടിക്കാതിരിക്കുമോ?”
അതന്നേ.........എന്നു പറഞ്ഞു പായസക്കലത്തിനരികിലേക്കോടി നമ്മുടെ കുറിഞ്ഞിയും. കണ്ടില്ലേ ആ പൊടിയന്‍ ഈച്ചക്കു  തടിയന്‍ പൂച്ചയോടുള്ള സ്നേഹം? “സ്വാദുള്ള വസ്തുക്കള്‍ താനേ കഴിക്കലാ(കഴിക്കരുത്)“ എന്നുള്ള കാര്യം എന്റെ പൊന്നു മക്കളെപ്പോലെ  ആ കുഞ്ഞു ഈച്ചക്കും അറിയാം അല്ലേ?
അപ്പോള്‍ എല്ലാവരും പായസംകുടിച്ചു വിഷു ആഘോഷിക്കൂ.

നമുക്കു വിഷുക്കണിയായും വിഷുക്കൈനീട്ടമായും ഒക്കെ ഒരു കഥ തന്ന ഗീതേച്ചിക്കും, ഒരു ഈച്ചയുടെ ജീവനെപ്പോലും സ്നേഹിക്കുന്ന അനിയത്തി ഡോക്ടര്‍ക്കും എല്ലാവര്‍ക്കും വിഷു ആശംകളും നന്മകളും നേരുന്നു.

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഈച്ചയെയും പൂച്ചയെയും പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ  
ഒന്ന് നോക്കൂ

Thursday, April 1, 2010

അത്യാഗ്രഹം നല്ലതല്ല .....

അത്യാഗ്രഹം  നല്ലതല്ല .....
ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കള്‍ക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാര്‍ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കള്‍ക്കും,അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും(ഓര്‍മ്മ പുതുക്കാന്‍) വേണ്ടി ഞാന്‍ ഇവിടെ ആ കഥ ഒരിക്കല്‍ കൂടെ പറയാം.


ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.


നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.


“ബൌ.....ബൌ.....”


പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!


എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.


നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ്  വെള്ളത്തില്‍ കണ്ടത് എന്ന്.


വെള്ളത്തില്‍ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.


എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
ഈ ഗാനം കൂടി കേട്ടുനോക്കൂ....


ezhunila | Upload Music

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഇവനെപ്പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ  
ഒന്ന് നോക്കൂ

Monday, March 1, 2010

ഈ വല്ലിയില്‍ നിന്നു ചെമ്മേ ......

ഈ വല്ലിയില്‍ നിന്നു ചെമ്മേ ......


എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ

കഴിഞ്ഞ തവണ നമ്മ കാക്കകളെയും പൂമ്പാറ്റകളെയും (ചിത്രശലഭങ്ങളെയും) മേഘങ്ങളെയും മഴവില്ലിനെയും പറ്റി ഒരു കഥ കേട്ടു അല്ലേ. കാക്കകളെയും മേഘങ്ങളെയും മഴവില്ലിനെയും കുറിച്ച് നാം കുറെ പുതിയ കാര്യങ്ങളും പഠിച്ചു, അല്ലേ...

പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളാണല്ലോ പൂക്കളും പൂമ്പാറ്റകളും. കുഞ്ഞുങ്ങൾക്ക് പ്രകൃതിയിലെ വസ്തുക്കളെ മനസ്സിലാക്കുന്നതിനു വേണ്ടിയാണല്ലോ കുഞ്ഞിക്കഥകളും പാട്ടുകളും ഒക്കെ ഉള്ളത്.

കുഞ്ഞു മനസ്സിന്‌ എന്നും കൗതുകവും ഒപ്പം അത്ഭുതവും ആണല്ലോ പൂക്കളും പൂമ്പാറ്റകളും. നമ്മുടെ പ്രിയങ്കരനായ മഹാകവി കുമാരനാശാന്റെ ഒരു മനോഹരമായ കവിത തന്നെ നമുക്ക് ശ്രദ്ധിക്കാം...പൂക്കളിൽ ഇരിക്കുന്ന പൂമ്പാറ്റകളെ കണ്ട് അവ പൂക്കളാണെന്ന് കരുതുന്ന നിഷ്കളങ്ക ബാല്യം എത്ര സുന്ദരം അല്ലേ....




ഈ വല്ലിയി നിന്നു ചെമ്മേ പൂക്ക
പോകുന്നിതാ പറന്നമ്മേ

തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ
മ്പാറ്റകളല്ലേയിതെല്ലാം


മേല്‍ക്കുമേലിങ്ങിവ പൊങ്ങി വിണ്ണി
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാന്‍‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍

ആവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ


അമ്മട്ടിലായതെന്തെന്നാല്‍
ഞാനൊരുമ്മ തരാമമ്മ ചൊന്നാല്‍
 
നാമിങ്ങറിയുവതല്പം എല്ലാം
ഓമനേ ദൈവസങ്കല്പം - എല്ലാം
ഓമനേ ദൈവസങ്കല്പം

eevalli | Upload Music


(ഈ ഗാനം കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പാടിത്തന്ന എന്റെ പ്രിയ സുഹൃത്ത്  പ്രമീളയ്ക്കും മകള്‍ പ്രിയങ്കയ്ക്കും  ഒരുപാട് നന്ദി)
         എത്ര മനോഹരം, അല്ലേ മക്കളേ...വരികളി പോലും എന്തൊരു വര്‍ണ്ണഭംഗി... കവിതയിലെ കുട്ടി, കവി തന്നെ കുഞ്ഞായിരുന്നപ്പോഴുള്ളതുപോലെ തോന്നുന്നു, അല്ലേ...
……..അയ്യോ പോയ് കൂടിക്കളിപ്പാന്‍‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍ പൊങ്ങിപ്പറക്കുന്ന പൂമ്പാറ്റകൾക്കൊപ്പം ഉയരത്തിൽ പോയി കളിക്കാൻ തനിക്ക് പറ്റുന്നില്ലെന്ന് കുഞ്ഞ് പരിഭവിക്കുന്നത് നോക്കൂ അമ്മ കുഞ്ഞിന്റെ ഈ പരിഭവം തീർക്കാൻ ശ്രമിക്കുന്നത് കണ്ടോ നമുക്ക് കഴിയാത്തതിനെക്കുറിച്ച് ഓർത്ത് പരിതപിക്കാതെ, ഉള്ള കഴിവുകളെക്കുറിച്ച് ബോധവാനാകാൻ പറയുന്നത് കണ്ടോ
.ആവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ
നിനക്ക് പിച്ച വച്ച് നടന്ന് കളിക്കാൻ കഴിയുന്നല്ലോ, പക്ഷെ ഈ പിച്ചകത്തിന് (പൂവിന്) നടക്കാൻ പോലും പറ്റുന്നില്ലല്ലോ
          ഒരു കുഞ്ഞു കവിതയിലൂടെ കുഞ്ഞിന്റെ പ്രകൃതി നിരീക്ഷണവും, ജിജ്ഞാസയും, അതിന് അവന്റെ അമ്മ നൽകുന്ന വിശദീകരണവും. പിന്നെ, നമുക്ക് ഇല്ലാത്ത കഴിവുകളെക്കുറിച്ച് പരിഭവിച്ച് സമയം പാഴാക്കാതെ, ഉള്ള കഴിവുകളോർത്ത് ദൈവത്തിന് നന്ദി പറയാൻ ഉള്ള വിലയേറിയ പാഠം എത്ര സരസമായി പകർന്നു നൽകുന്നു.
 
ദൈവത്തിന്റെ മനോഹരമായ സൃഷ്ടികൾ, പൂക്കളും പൂമ്പാറ്റകളും.... കണ്ണിനു കുളിര്‍മ്മയും മനസ്സിന്‌ സന്തോഷവും പകരുന്ന ഇവയ്ക്ക് രണ്ടിനും അല്പായുസ്സേ  ഉള്ളൂ എന്നതാണ്‌ സങ്കടം.

                ഈ പൂമ്പാറ്റകളെക്കുറിച്ച് കൂടുത കാര്യങ്ങഅറിയാന്‍ ദേ, ഇവിടെ ക്ലിക്ക് ചെയ്യണേ...