Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, May 1, 2012

ട്രോജൻ കുതിരയുടെ കഥ


എന്റെ കുഞ്ഞുങ്ങളേ, ഇത്രേം കാലം നമ്മൾ പരിചയപ്പെട്ടത് പ്രധാനമായും ഭാരതത്തിലെ മുത്തശ്ശിക്കഥകളാണല്ലോ.  ഇന്ന് നമുക്കൊന്ന് മാറി ചിന്തിച്ചാലോ.  പുരാതന ഗ്രീസിലും ചൈനയിലും അറേബ്യയിലും ഈജിപ്തിലും ജപ്പാനിലുമെല്ലാം രസകരമായ കഥകൾ ഒരുപാടുണ്ട്.  ഇടയ്ക്കൊക്കെ നമുക്ക് അതും കൂടി അറിഞ്ഞിരിക്കാൻ ശ്രമിക്കാം അല്ലേ.  ഇന്ന് നമുക്ക്, സാധാരണയായി കേൾക്കുന്ന ‘ട്രോജൻ’ എന്ന പ്രയോഗത്തിന്റെയും അതിനു പിന്നിലെ കഥയുടെയും കാര്യങ്ങൾ പങ്കുവയ്ക്കാം കേട്ടോ.
ഗ്രീക്കുകാരുടെ പോരാട്ടത്തിന്റെയും ബുദ്ധിശക്തിയുടെയും പ്രതീകമായി കരുതപ്പെടുന്ന ട്രോജൻയുദ്ധത്തിന്റെ കഥയിലാണ് ട്രോജൻ കുതിരയെപ്പറ്റി പറയുന്നത്. നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്,  (ഏതാണ്ട് ബി.സി 1300 എന്നും പരാമർശമുണ്ട്) ഗ്രീസും അയൽ രാജ്യമായ ട്രോയും തമ്മിൽ യുദ്ധം നടന്നു. ഗ്രീസിലെ രാജകുമാരിയായ ഹെലൻ, ട്രോയ്‌രാജാവിന്റെ മകനായ പാരിസുമായി ഇഷ്ടത്തിലായി ട്രോയിലേയ്ക്ക് കടന്നത്രേ.  ഹെലനെ തിരികെ പിടിച്ചുകൊണ്ടുവരാൻ ഗ്രീസുകാർ നടത്തിയ യുദ്ധമാണ് ട്രോജൻയുദ്ധം. ട്രോയ്‌നഗരം പിടിച്ചെടുക്കാനുള്ള  പത്തു വർഷത്തിലേറെ നീണ്ട പരിശ്രമത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ഗ്രീക്ക്സൈന്യം യുദ്ധം ജയിക്കാൻ പലവഴികളും ആലോചിച്ചു. ശക്തമായ സുരക്ഷാവലയങ്ങളുള്ള നാടാണ് ട്രോയ്.  ശക്തമായ കോട്ടവാതിൽ കടന്ന് ആർക്കും ഉള്ളിൽ കടക്കാനാവില്ല. അകത്തു കടന്നാലല്ലേ കീഴടക്കാൻ പറ്റൂ.  ഒടുവിൽ അവർ ഒരു വഴി കണ്ടുപിടിച്ചു.  തടിയിൽ ഒരു വലിയ കുതിരയുണ്ടാക്കി, നാലു കാലുകൾക്കുകീഴിൽ തടിചക്രങ്ങളും പിടിപ്പിച്ച്, അതിനുള്ളിൽ ഒഡീസിയസിന്റെ നേതൃത്വത്തിൽ, തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ ഒളിപ്പിച്ച് ട്രോയ് നഗരകവാടത്തിലെത്തിച്ചു.  പിന്നെ, ഈ കുതിരയവിടെ ഉപേക്ഷിച്ച്, തോറ്റ് പിൻവാങ്ങിയെന്ന ഭാവേന വള്ളങ്ങളിൽ തുഴഞ്ഞകന്നു.   ഏതോ ഗ്രീക്ക് ദേവതയുടെ രൂപമാണിതെന്ന് ട്രോയ്സൈന്യം കരുതി. തങ്ങളുടെ ‘വിജയ’ത്തിന്റെ പ്രതീകമായി ട്രോയ് സൈന്യം ഈ കുതിരയെ തള്ളിയുരുട്ടി നഗരമദ്ധ്യത്തിലെത്തിച്ചു.  യുദ്ധം ജയിച്ചതിന്റെ ഭാഗമായി എങ്ങും ആഘോഷങ്ങൾ നടന്നു.  ആഘോഷങ്ങൾക്കൊടുവിൽ തളർന്ന് മയങ്ങിയ ട്രോ‌യ്‌നാട്ടുകാർ എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് ഉറപ്പായപ്പോൾ മരക്കുതിരയ്ക്കുള്ളിൽ ഒളിച്ചിരുന്ന ഗ്രീക്ക് സൈനികർ പുറത്തേയ്ക്കു വന്നു.   തിരികെയെത്തി കോട്ടക്കുപുറത്ത് കാത്തുനിന്ന യോദ്ധാക്കൾക്ക് അവർ കോട്ടവാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തു.  അങ്ങനെ, ഗ്രീക്ക് സൈന്യം ട്രോയ്‌നഗരം പിടിച്ചെടുത്തു.    

വിഖ്യാത ഗ്രീക്ക് കവി ഹോമറിന്റെ ഏറ്റവും പ്രസിദ്ധമായ രണ്ട് കാവ്യങ്ങളിൽ ഒന്നായ ഒഡിസ്സി (Odyssey) യിൽ ഈ കഥ വിവരിച്ചിട്ടുണ്ട്. (രണ്ടാമത്തേത് ഇലിയഡ് – ഇവ രണ്ടും ഗ്രീക്ക് ഇതിഹാസങ്ങളായാണ് അറിയപ്പെടുന്നത്)  ട്രോജൻയുദ്ധം കഴിഞ്ഞ് ഏതാണ്ട് പത്തു വർഷം കഴിഞ്ഞാണത്രേ ഒഡിസ്സിയുടെ രചന.  ഗ്രീക്ക് യോദ്ധാവായ ഒഡീസിയസ്, ട്രോജൻയുദ്ധം കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുന്നതാണ് ഇതിന്റെ പ്രമേയം.

ഇപ്പോഴും, നിരുപദ്രവമെന്നു തോന്നുന്ന ആവരണത്തോടുകൂടി അപകടകാരികൾ കടന്നു വരുമ്പോൾ അതിനെ ട്രോജൻ എന്ന് പൊതുവേ വിളിക്കുന്നു. സമ്മാനപ്പൊതികളുമായി വരുന്ന ഗ്രീക്കുകാരെ വിശ്വസിക്കരുതെന്നൊരു തമാശയും ഉണ്ട്. (Beware of Greeks bearing gifts). ഉദാഹരണമായി, കപ്യൂട്ടറുകളിൽ കണ്ടുവരുന്ന ചില വൈറസ്സുകളുടെ സാമാന്യനാമമാണ് ട്രോജൻ.  അതായത്, മറ്റുചില പ്രോഗ്രാമുകളിലോ ഫയലുകളിലോ ഒളിഞ്ഞിരുന്ന് നമ്മുടെ കമ്പ്യൂട്ടറിൽ കടന്നതിനു ശേഷം പ്രവർത്തനക്ഷമമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വൈറസ്സുകളെ ട്രോജൻവൈറസ്സുകൾ എന്ന് പറയുന്നു.
  

ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിലെ ഒരു കഥയുണ്ട്.  അർജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത്, യുധിഷ്ഠിരനു ശേഷം ഹസ്തിനപുരിയുടെ രാജാവായിരുന്നു.  ഒരിക്കൻ വനത്തിൽ നായാട്ടിനുപോയ പരീക്ഷിത്ത്, വളരെദൂരം സഞ്ചരിച്ച് തളന്നുവശായി വന്നെത്തിയത് ശമീകൻ എന്ന ഒരു മുനിയുടെ ആശ്രമത്തിലായിരുന്നു.  ധ്യാനമഗ്നനായിരുന്ന ശമീകനോട് പരീക്ഷിത്ത് എന്തോ കാര്യങ്ങൾ അന്വേഷിച്ചു.  ധ്യാനത്തിലായിരുന്നതിനാൽ അദ്ദേഹം അതൊന്നും കേട്ടില്ല.  തന്നെ കളിയാക്കിയതാണെന്ന് ധരിച്ച പരീക്ഷിത്ത് അടുത്തുകണ്ട ചത്തുകിടന്നൊരു പാമ്പിനെയെടുത്ത് മുനിയുടെ കഴുത്തിലണിയിച്ച് അവിടം വിട്ടു.  മുനിയുടെ മകനായ ഗവിജാതൻ(ശൃംഗി) ആശ്രമത്തിലെത്തിയപ്പോൾ ഈ കാഴ്ച കണ്ട് കോപാകുലനായി ഇങ്ങനെ ശപിച്ചു, “എന്റെ അച്ഛന്റെ കഴുത്തിൽ ചത്തപാമ്പിനെ അണിയിച്ച് അധിക്ഷേപിച്ചവൻ ആരായാലും ഇന്നേയ്ക്ക് ഏഴു ദിവസത്തിനകം തക്ഷകന്റെ ദംശനമേറ്റ് മരിക്കട്ടേ”.  സർപ്പദംശനം തടുക്കാൻ പരീക്ഷിത്ത് ആവുന്നതെല്ലാം(antivirus) ചെയ്തു.  ഒരു തൂണിന്റെ മുകളിൽരൊരു മാളിക തീർത്ത് സകലസുരക്ഷയോടും കൂടി അവിടെ ഇരുന്നു. പക്ഷേ, അദ്ദേഹത്തിന് ഭക്ഷിക്കാൻ കൊണ്ടുവന്ന പഴങ്ങളിലൊന്നിൽ ഒരു ചെറിയ പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു.  പരീക്ഷിത്ത് ആ പഴം ഭക്ഷിക്കാൻ എടുത്തതും പുഴുവിന്റെ രൂപത്തിൽ നിന്ന് പെട്ടെന്ന് വളർന്ന് ഉഗ്രസർപ്പരൂപം പൂണ്ട തക്ഷകൻ പരീക്ഷിത്തിനെ കടിച്ചു കൊല്ലുകയും ചെയ്തു.
ഈ കഥയും ആ ട്രോജൻകുതിരയുടെ കഥയും സമാനമല്ലേ?  ഇതാണ് പറയുന്നത്, ‘വ്യാസോച്ഛിഷ്ടം ജഗത് സർവ്വം’ എന്ന്.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.

ഇനി, എന്റെ കുഞ്ഞുങ്ങൾക്ക്, വിഖ്യാതനായ ഹോമറിനെക്കുറിച്ചും, പരീക്ഷിത്തിനെക്കുറിച്ചും പിന്നെ ട്രോജൻവൈറസ്സുകളെക്കുറിച്ചും കൂടുതലറിയാൻ ദേ, ഇവിടെ ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്നു തുറന്നേ