Blogger Tips and TricksLatest Tips And TricksBlogger Tricks

Sunday, June 1, 2014

നാലു പാവകളും ഗുരുജിയുടെ ഉപദേശവും....


        സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ. സ്കൂൾ തുറന്നുപുതിയ കുപ്പായമൊക്കെ ഇട്ട്. മഴയൊക്കെ നനഞ്ഞ്പുതിയ ക്ലാസുകളിലൊക്കെ പോയി ആകെ സന്തോഷത്തിലായിരിക്കുമല്ലോ എല്ലാപേരും. ഇന്ന് നമുക്ക് ഒരു  ചെറിയ കഥ കേൾക്കാംട്ടോ
        മിഥിലാപുരിയിലെ രാജകുമാരനായിരുന്നു കാർത്തികേയൻ.  ഗുരുമുഖത്തു നിന്നും വിദ്യയൊക്കെ അഭ്യസിച്ച് തിരികെ കൊട്ടാരത്തിലെത്തിയ കാർത്തികേയൻ ഒരു യാത്ര പോയി.  തന്റെ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും വ്യത്യസ്ത ദേശങ്ങളിലെ വിശേഷങ്ങളെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും ഒക്കെ നേരിട്ട് അറിയാനായിരുന്നു ആ യാത്ര.  യാത്രയ്ക്കിടയിൽ  പണ്ഡിതന്മാരെയും സന്ന്യാസിമാരെയും കണ്ട് ഉപദേശങ്ങളും അനുഗ്രഹങ്ങളും വാങ്ങിയാണ് കുമാരൻ മുന്നേറിയത്.
        അങ്ങനെ അദ്ദേഹം വളരെ പ്രശസ്തനും പണ്ഡിതനുമായ ഗുരുജി വിശ്വേശന്റെ സമീപത്തും എത്തി.  ഒന്നു രണ്ടു ദിവസം ഗുരു ഭവനത്തിൽ തങ്ങി വളരെയേറെ പുതിയ അറിവുകളും ഉപദേശങ്ങളും നേടി കുമാരൻ തിരികെ പോകാനൊരുങ്ങുമ്പോൾ ഗുരു കുമാരന് മൂന്ന് പാവകളെ സമ്മാനമായി നൽകി.  കുമാരന് അത്ഭുതമായി.. “ഞാൻ കളിപ്രായമൊക്കെ കഴിഞ്ഞയാളല്ലേഎനിക്കെന്തിനാ ഈ പാവകൾ?”  കാർത്തികേയൻ  വിനയത്തോടെ ഗുരുവിനോട് ചോദിച്ചു.
        “കുമാരാ”, ഗുരു തുടർന്നു, “ഇവ വെറും പാവകളല്ല, ഭാവി രാജാവാകാൻ പോകുന്ന കുമാരന് ഇവയിലൂടെ ചില കാര്യങ്ങൾ പഠിക്കാം.  ഭരണത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ഏതു തരം ആളുകളെ വിശ്വസിച്ച് മുന്നോട്ടു പോകാം എന്നുള്ളതിന്റെ ഉദാഹരണങ്ങളാണിവ.  നോക്കൂ ഈ പാവകളുടെയെല്ലാം ചെവിയുടെ സ്ഥാനത്ത് ദ്വാരങ്ങളുണ്ട്”
        കാർത്തികേയൻ ജിജ്ഞാസയോടെ നോക്കിയിരിക്കേ ഗുരുജി ആദ്യത്തെ പാവയെയും ഒപ്പം ഒരു കഷണം നൂലും എടുത്ത് കുമാരന്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു, “കുമാരൻ  ഈ പാവയുടെ ഒരു ചെവിയിലൂടെ ഈ നൂല് കടത്തി നോക്കൂ”
        ഒന്നും മനസ്സിലായില്ലെങ്കിലും കാർത്തികേയൻ ഗുരുജി പറഞ്ഞതുപോലെ ചെയ്തു.  വലത്തേ ചെവിയിലൂടെ കടത്തിയ നൂല്  യാതൊരു തടസ്സവുമില്ലാതെ ഇടത്തേ ചെവിയിലൂടെ പുറത്തേയ്ക്ക് വന്നു.  കാർത്തികേയന്റെ ആശയക്കുഴപ്പം തിരിച്ചറിഞ്ഞ ഗുരു പറഞ്ഞു, “കുഞ്ഞേ, ഇതു കണ്ടോ, ഇങ്ങനെയുള്ള ധാരാളം ആൾക്കാർ നമുക്ക് ചുറ്റിലും ഉണ്ട്.  അവർ ഒരു ചെവിയിലൂടെ കേൾക്കുന്നത് മറ്റേ ചെവിയിലൂടെ പുറത്തു കളയും.  അവർ ഒന്നും ഗ്രഹിക്കുന്നില്ല.  ഇത്തരക്കാരെ കഴിവതും കൂടെ കൂട്ടരുത്”
        “ഇനി രണ്ടാമത്തെ പാവയുടെ ചെവിയിലൂടെ നൂല് കടത്തി നോക്കൂ”, രണ്ടാമത്തെ പാവ കുമാരന് കൈമാറിക്കൊണ്ട് ഗുരു പറഞ്ഞു.
        ഇത്തവണ ഇടത്തേ ചെവിയിലൂടെ കടത്തിയ നൂല് പാവയുടെ വായിലൂടെ പുറത്തുവന്നു. “ഇത്തരക്കാരെയും ഭരണത്തിൽ കൂടെ കൂട്ടരുത്, ഇവർ എന്തു കേട്ടാലും അപ്പോൾ തന്നെ എല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് നടക്കും. രാജതന്ത്രജ്ഞതയിൽ ഇത് ആപത്താണ്. സൂക്ഷിക്കേണ്ട രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെ തുടരണം.” ഗുരുജി തുടർന്നു. “ഇനി അടുത്ത പാവയുടെ ചെവിയിലൂടെ നൂല് കടത്തി നോക്കൂ”
        ഇത്രേം കേട്ടപ്പോൾ ഉത്സാഹം തോന്നിയ കുമാരൻ മൂന്നാമത്തെ പാവയുടെ ഇടത്തേ ചെവിയിലൂടെ നൂല് കടത്തി.  പക്ഷേ ആ നൂല് ഒരിടത്തു കൂടിയും പുറത്തു വന്നില്ല.  ആകാംക്ഷയോടെ തന്റെ മുഖത്തേയ്ക്ക് നോക്കിയ  കുമാരനോട് ഗുരുജി പറഞ്ഞു, “കണ്ടോ ചില ആൾക്കാൻ ഇങ്ങനെയാണ്. എന്ത് കേട്ടാലും ഒന്നും പുറത്തു പറയില്ല.  പറയേണ്ടത് പറയേണ്ടിടത്ത് പറയുക തന്നെ വേണം. ഇത്തരക്കാരെയും നമുക്ക് വേണ്ട”
        ഈ പാവകൾ കൊണ്ടുള്ള ഉദാഹരണങ്ങൾക്ക് ഇത്രേം അർത്ഥതലങ്ങളുടെന്ന് മനസ്സിലായ കുമാരൻ ആശ്ചര്യത്തോടെ ഗുരുവിനെ നോക്കി ചോദിച്ചു. “പിന്നെ എങ്ങനത്തെ ആൾക്കാരെയാണ് ഗുരുജീ നമുക്ക് വിശ്വസിക്കാവുന്നത്?”
        ഗുരുജി തന്റെ കൈയ്യിൽ കരുതിയിരുന്ന നാലാമത്തെ പാവയെ എടുത്ത് കുമാരന് കൊടുത്തുകൊണ്ട് പറഞ്ഞു, “ഇനി ഈ പാവയുടെ ചെവിയിലൂടെ ആ നൂല് കടത്തി നോക്കൂ”
        കുമാരൻ ഇടത്തേ ചെവിയിലൂടെ കടത്തിയ നൂല് വലത്തേ ചെവിയിലൂടെ പുറത്തു വന്നു. ഇതിൽ കുമാരന് ഒരു പ്രത്യേകതയും തോന്നിയില്ല.  ജിജ്ഞാസയോടെ തന്നെ നോക്കിയ കുമാരനോട് ഗുരു തുടർന്നു, “ഇനി ഇതേ കാര്യം ഒരിക്കൽ കൂടി ആവർത്തിച്ചു നോക്കൂ”  കുമാരൻ ആ നൂല് പുറത്തെടുത്ത് ഒരിക്കൽ കൂടി ഇടത്തെ ചെവിയിലൂടെ കടത്തി.  ഇത്തവണ അത് പാവയുടെ വായിലൂടെ പുറത്തു വന്നു. ആശ്ചര്യത്തോടെ നിൽക്കുന്ന കുമാരനോട് ഗുരുജി പറഞ്ഞു, “കുമാരന് ആശ്ചര്യമായോ? ഇനി ഇത് ഒന്നുകൂടി ആവർത്തിക്കൂ” കുമാരൻ വീണ്ടും ആദ്യത്തെ പോലെ നൂല് പാവയുടെ ഇടത്തേ ചെവിയിലൂടെ കടത്തി.  ഇത്തവണ നൂല് പുറത്തു വന്നില്ല.  ഗുരുജിയുടെ നിർദ്ദേശപ്രകാരം വീണ്ടും ഇത് ആവർത്തിച്ചപ്പോൾ നൂല് ആ പാവയുടെ ചെവിയിലൂടെ കടന്നതു പോലുമില്ല.
        കുമാരന്റെ ആശ്ചര്യവും ജിജ്ഞാസയും കണ്ട ഗുരുജി പറഞ്ഞു, “ഇത്തരക്കാരെയാണ് നമുക്ക് ആവശ്യം. ഉൾക്കൊള്ളേണ്ടാത്ത കാര്യങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളയണം, മറ്റുള്ളവരെ അറിയിക്കേണ്ട കാര്യങ്ങൾ കേട്ടാൽ അത് പറയണം, രഹസ്യമായി വയ്ക്കേണ്ടവ രഹസ്യമായി തന്നെ വയ്ക്കണം, അവസാനമായി.. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ചെവി കൊടുക്കുകപോലുമരുത്.”
        ഗുരുവിന്റെ ഉപദേശങ്ങൾ കേട്ട കാർത്തികേയൻ വളരെ സന്തോഷത്തോടെ രാജധാനിയിലേയ്ക്ക് മടങ്ങി. പിന്നീടുള്ള ഭരണകാലത്ത് ഈ വാക്കുകൾ അദ്ദേഹത്തിന് വളരെ വിലപ്പെട്ട വഴികാട്ടിയായി.
        കഥ ഇഷ്ടപ്പെട്ടോ കൂഞ്ഞുങ്ങളേ?  എത്ര സങ്കീർണ്ണമായ വിഷയമാണെങ്കിലും ലളിതമായി.നമുക്ക് ചുറ്റിലും കാണുന്ന ഉദാഹരണങ്ങൾ സഹിതം പറഞ്ഞുതന്നാൽ മനസ്സിലാക്കാൻ എളുപ്പമായിരിക്കും, അല്ലേ?
        ഉൾക്കൊള്ളേണ്ടാത്ത കാര്യങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളയണം, മറ്റുള്ളവരെ അറിയിക്കേണ്ട കാര്യങ്ങൾ കേട്ടാൽ അത് പറയണം, രഹസ്യമായി വയ്ക്കേണ്ടവ രഹസ്യമായി തന്നെ വയ്ക്കണം, അവസാനമായി.. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ചെവി കൊടുക്കുകപോലുമരുത്.
        മറ്റൊരു കഥയുമായി വീണ്ടും വരാം.
26611/109

Thursday, May 1, 2014

വവ്വാലിന്റെ അവസരവാദം

സ്നേഹമുള്ള കുഞ്ഞുങ്ങളേ,
       ഇന്ന്  നമുക്ക് വവ്വാലിന്റെ (വാവൽ) കഥ കേൾക്കാം.  അവസരവാദികൾ എന്നും സമൂഹത്തിൽ ഒറ്റപ്പെടുന്നതെങ്ങനെയെന്ന് ഈ കഥ നമുക്ക  പറഞ്ഞു തരും.
       പണ്ടു പണ്ടു പണ്ട് ഒരിക്കൽ പക്ഷികളും മൃഗങ്ങളും തമ്മിൽ അതിഘോരമായ ശത്രുത നിലനിന്നു.  വാക്കുതർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പലപ്പോഴും പൊരിഞ്ഞ അടിയിൽ കലാശിച്ചിരുന്നു.  പക്ഷികളും മൃഗങ്ങളും ഒന്നടങ്കം രണ്ടു ചേരിയിലായി നിലകൊണ്ടു.  പക്ഷേ വാവൻ മാത്രം ഏതു ചേരിയിൽ ചേരണമെന്ന് തീരുമാനിക്കാതെ നിന്നു.  താൻ മുട്ടയിടാത്തതിനാൽ പക്ഷിയല്ലല്ലോ, പക്ഷേ പറക്കാൻ കഴിയുന്നതുകൊണ്ട് മൃഗവുമല്ല.  ഏതായാലും ജയിക്കുന്നവന്റെ പക്ഷത്തു തന്നെ നിൽക്കാം എന്നവർ തീരുമാനിച്ചു.   ഒരു ഘട്ടത്തിൽ കഴുകനും പരുന്തും ഒട്ടകപ്പക്ഷിയും ഒക്കെ അതിശക്തരായി വന്നപ്പോൾ പക്ഷികളുടെ പക്ഷത്ത് വിജയം മണത്തു.  അപ്പോൾ വവ്വാൽ പക്ഷികൾക്കൊപ്പം കൂടി നിന്ന് അവർക്കുവേണ്ടി ജയ് വിളിച്ചു. പറക്കാൻ കഴിവുള്ള തങ്ങൾ പക്ഷി കുടുംബത്തിലെ അംഗങ്ങളാണെന്ന് പ്രഖ്യാപിച്ചു.  കുറച്ചു നാൾ കഴിഞ്ഞപ്പോൾ കഥ മാറി.   പുള്ളിപ്പുലിയും കരടിയും മറ്റും സജീവമായതോടെ വിജയം മൃഗങ്ങളുടെ പക്ഷത്തായി.  വവ്വാൽ പതുക്കെ മൃഗങ്ങളുടെ പക്ഷം ചേർന്നു. ഇതിനെ ചോദ്യം ചെയ്ത പക്ഷികളോട് താൻ മുട്ടയിടാത്ത ജീവിയായതിനാൽ പക്ഷികൾക്കൊപ്പം കൂടില്ലെന്നു പറഞ്ഞു. 
       കാലം കുറെ കടന്നു പോയി.  ഇരുപക്ഷത്തെയും കാരണവന്മാർ ചിന്തിച്ചു, ‘ഇങ്ങനെ പോയാൻ നമുക്ക് തമ്മിൽ തല്ലാനേ സമയമുണ്ടാകൂ.  അത് ഇരുപക്ഷത്തെയും നശിപ്പിക്കുക തന്നെ ചെയ്യും.  ഇതിൻ ഒരു അറുതി വരുത്തണമല്ലോ’ 
       ഒരുപാട് കൂടിയാലോചനകൾക്കു ശേഷം അവർ തമ്മിൽ  സമാധാന കരാറിലെത്തി.  പരസ്പരം സഹകരിച്ച് പൊതു ശത്രുക്കളെ നേരിടാൻ ഉറച്ചു.  അവർ വളരെ സന്തോഷത്തോടെ ഇത് ആഘോഷിച്ചു.  അപ്പോഴാണ് അവർ വവ്വാലിനെ കുറിച്ചോർത്തത്. അവസരവാദിയായി രണ്ടു പക്ഷത്തും  മാറി മാറി നിന്ന വവ്വാലിനെ തങ്ങൾ ഒപ്പം കൂട്ടില്ലെന്നു തന്നെ നിശ്ചയിച്ചു. വവ്വാലിനെ പക്ഷിയായും മൃഗമായും പരിഗണിക്കേണ്ടെന്നും അവരുമായി ഒരു തരത്തിലുമുള്ള സഹകരണം വേണ്ടെന്നും  തീരുമാനിച്ചു.
       അന്നു മുതൽ വവ്വാലുകൾ മറ്റ് പക്ഷിമൃഗാദികളിൽ നിന്ന് ഒറ്റപ്പെട്ട് ഗുഹകൾക്കുള്ളിലും ഒറ്റപ്പെട്ട ഇരുട്ട് പ്രദേശത്തും വാസം തുടങ്ങി. പകൽ ഉണർന്നിരിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികളെയും മൃഗങ്ങളെയും ഭയന്ന്  പകലൊന്നും അവർ പുറത്തു വന്നില്ല.  എന്നാൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന ജന്തുക്കളെ ഭയന്ന് രാത്രിയും പുറത്തിറങ്ങാനായില്ല.  അങ്ങനെയാണ് അവർ സന്ധ്യാ സമയത്ത് മാത്രം പുറത്തിറങ്ങാൻ തുടങ്ങിയത്.  അപ്പോൾ പകൽ ഉണർന്നിരിക്കുന്ന പക്ഷിമൃഗാദികൾ കൂടണയുകയും രാത്രിയാത്രക്കാൻ പുറത്തിറങ്ങുന്നതിനു മുൻപുമുള്ള സമയമാണല്ലോ.
       ഈ കുഞ്ഞു കഥ എന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമായോ? കേവലം ഒരു കഥയെക്കാൾ ഇതിലെ സന്ദേശം ശ്രദ്ധിക്കൂ.  നല്ലകാലത്തു മാത്രം കൂടെ വരുന്ന സുഹൃത്തുക്കളെ ആരും കൂടെക്കൂട്ടാൻ ആഗ്രഹിക്കുന്നില്ല.  സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ കൂടെയുള്ളവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.  തന്റെ സ്വാർത്ഥലാഭത്തിനു വേണ്ടി അപ്പപ്പോൾ, തരാതരം പോലെ നിലപാട് പാറ്റുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.  
http://sampadyappetty.blogspot.in/
25847/108

Tuesday, April 1, 2014

നീലക്കുറുക്കൻ


പ്രിയപ്പെട്ട എന്റെ കുഞ്ഞുങ്ങളേ,
      പരീക്ഷയൊക്കെ കഴിഞ്ഞ്,  എല്ലാപേരും അവധിയൊക്കെ ആഘോഷിക്കുകയാണല്ലേ..ഇന്ന് ഞാൻ നീലക്കുറുക്കന്റെ ഒരു കുഞ്ഞു കഥ പറയട്ടേ.
       കാട്ടിലെ കൗശലക്കാരനായിരുന്നു ബിട്ടു കുറുക്കൻ.  ഒരിക്കൽ വിശന്നു വലഞ്ഞ് ഭക്ഷണം തേടി അലഞ്ഞ് അവൻ സമീപത്തെ ഗ്രാമത്തിലെത്തി.  അപരിചിതനായ കുറുക്കനെ കണ്ട് നാട്ടിലെ നായ്ക്കൾ അവനെ ഓടിച്ചു. പേടിച്ചോടിയ ബിട്ടു അബദ്ധത്തിൽ ഒരു അലക്കുകാരന്റെ പുരയിടത്തിലാണ് ചെന്നെത്തിയത്. അവിടെ ഒരു വലിയ പാത്രത്തിൽ എന്തോ ഇരിക്കുന്നത് കണ്ട ബിട്ടു, ഭക്ഷിക്കാൻ പറ്റിയ എന്തെങ്കിലുമാവും എന്നു കരുതി അതിൽ എത്തിവലിഞ്ഞു നിന്ന് തലയിട്ടു.  അത് അലക്കുകാരൻ തുണിയിൽ മുക്കാൻ നീലം കലക്കി വച്ചിരുന്ന പാത്രമായിരുന്നു.  കഷ്ടകാലത്തിന് ബിട്ടു കാലുതെന്നി അതിനുള്ളിൽ വീണുപോയി.  ഭയവും വെപ്രാളവും കൊണ്ട് ആകെ ബഹളം വച്ച അവൻ  എങ്ങനെയോ പാത്രത്തിൽ നിന്ന് പുറത്തു ചാടിയോടി കാട്ടിലെത്തി.   നീലത്തിൽ വീണ അവന്റെ നിറം അപ്പോൾ നീലയായിരുന്നു.  ഇത്തരത്തിൽ നീല നിറമുള്ള മൃഗങ്ങളെ കണ്ടിട്ടില്ലാത്ത മറ്റു മൃഗങ്ങൾ ബിട്ടുവിനെ കണ്ട് ഭയപ്പെട്ടു.  എന്തിന്, മൃഗരാജനായ  സിംഹം പോലും ഒന്നു ഞെട്ടി.  ആദ്യമൊന്നും ബിട്ടുവിന് കാര്യം പിടികിട്ടിയില്ല; തന്നെ ഇവർക്ക് തിരിച്ചറിയാൻ പറ്റിയില്ല എന്നു മാത്രം മനസ്സിലായി.  ആകെ ചിന്താക്കുഴപ്പത്തിലായ ബിട്ടു ഇതിന്റെ കാരണമന്വേഷിക്കാൻ തലപുകഞ്ഞ് ആലോചിച്ചു.  ഒടുവിൽ അടുത്തു കണ്ട കുളത്തിലെ  വെള്ളത്തിൽ തന്റെ പ്രതിഛായ നോക്കി.  സത്യത്തിൽ  മറ്റെല്ലാപേരെക്കാളും നന്നായി  ഞെട്ടിയത് ബിട്ടു തന്നെയായിരുന്നു.  നീലത്തിൽ വീണ് തന്റെ നിറം തന്നെ നീലയായിരിക്കുന്നു. 
കൗശലക്കാരനായ ബിട്ടു ഈ അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു; സിംഹരാജൻ പോലും തന്നെ ഭയപ്പെട്ടിരിക്കുകയാണല്ലോ. ബിട്ടു വളരെ ഗൗരവത്തോടെ കാട്ടിലെ പ്രധാന വഴിയിലൂടെ അങ്ങനെ നടന്നു നീങ്ങി.  മറ്റു മൃഗങ്ങൾ തന്നെ കണ്ട് ഭയന്നു മാറുന്നത് അവൻ ശരിക്കും ആസ്വദിച്ചു.  അവൻ ഒരു മരത്തിന്റെ ചുവട്ടിൽ  ചെന്നിരുന്ന് അവിടുത്തെ  മൃഗങ്ങളെയാകെ വിളിച്ചു കൂട്ടി. സിംഹം ഉൾപ്പെടെ എല്ലാ മൃഗങ്ങളും ഭയ-ഭക്തി-ബഹുമാനത്തോടെ ഈ  അജ്ഞാതജീവിയുടെ മുന്നിൽ നിരന്നു നിന്നു. തെല്ലൊരു ഗർവ്വോടെ ബിട്ടു സംസാരിക്കാൻ തുടങ്ങി, “എന്റെ പ്രിയപ്പെട്ട പ്രജകളേ.”, ഇത്  കേട്ട് ആദ്യം ഞെട്ടിയത് മൃഗരാജനായ സിംഹം തന്നെയായിരുന്നു.. താൻ രാജാവായ കാട്ടിൽ വന്ന് വേറൊരുവൻ അവിടുത്ത മൃഗങ്ങളെ ‘പ്രജകളേ’ എന്നു വിളിക്കുന്നു, അതായത്  താനിപ്പോൾ അവിടുത്തെ രാജാവല്ല എന്നല്ലേ. ദേഷ്യവും പരിഭവവും ഒക്കെ വന്നെങ്കിലും ഈ അജ്ഞാത ജീവിയുടെ ശക്തിയെക്കുറിച്ച് ഒരു എത്തും പിടിയും ഇല്ലാത്തതിനാൽ സിംഹം മൗനം പാലിച്ചു..


“എന്റെ പ്രിയപ്പെട്ട പ്രജകളേ”, ബിട്ടു തുടർന്നു. “നാം ദൈവത്തിന്റെ ദൂതനായാണ് ഇവിടെ വന്നിരിക്കുന്നത്.  എന്നെ ഈ കാടിന്റെ രാജാവായി ദൈവം നേരിട്ട് വാഴിച്ചിരിക്കുന്നു.  എല്ലാപേരും ഇനിമുതൽ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണം”
പാവം മൃഗങ്ങളൊക്കെ ഇതെല്ലാം വിശ്വസിച്ചു.  തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത രൂപമായതു കൊണ്ട് ഈ പറഞ്ഞതൊക്കെ വിശ്വസിക്കാനല്ലേ പറ്റൂ എന്നാൽ യുവാക്കളുടെ നേതാവായ ചെമ്പൻ കരടിയ്ക്ക് മാത്രം ഒരു സംശയം തോന്നി.   കാട്ടിലെ ഏതോ ഒരു മൃഗത്തിന്റെ രൂപസാദൃശ്യം ഇവനില്ലേ. പക്ഷേ ഈ നിറമാണ് ആകെ കുഴപ്പിക്കുന്നത്ഏതായാലും അവൻ തൽകാലം മൗനം പാലിച്ചു.
“സിംഹത്തിനെ ഞാൻ എന്റെ പ്രധാനമന്ത്രിയായി നിയമിക്കുന്നു.  രാജാവിന് ആഹാരവും മറ്റുമെത്തിക്കേണ്ട ചുമതല പ്രധാനമന്ത്രിക്കായിരിക്കും”, അമ്പരപ്പും അതൃപ്തിയും ഉണ്ടെങ്കിലും സിംഹത്തിന് ഭയം കാരണം ഇത് അംഗീകരിക്കേണ്ടി വന്നു.  ബിട്ടു മറ്റ് മൃഗങ്ങൾക്കും ഓരോരോ ചുമതലകൾ നൽകി.  ഇതിനിടയിൽ കുറുക്കന്മാരുടെ ഊഴം വന്നു.  തന്റെ വർഗ്ഗത്തിൽ പെട്ട  കുറുക്കന്മാർ   ഈ കാട്ടിൽ കഴിയുന്നത് തന്റെ നില എപ്പോഴെങ്കിലും പരുങ്ങലിലാക്കുമെന്ന് ബിട്ടുവിന് തോന്നി.  “കൗശലക്കാരും കള്ളന്മാരുമായ കുറുക്കന്മാരെ നാം ഈ കാട്ടിൽ നിന്നും പുറത്താക്കുന്നു.  എല്ലാ  മൃഗങ്ങളും കുറുക്കന്മാരെ ഇവിടുന്ന് നാടുകടത്താൻ വേണ്ടത് ചെയ്യണം”. പുതിയ രാജാവിന്റെ കൽപ്പനയല്ലേ. എല്ലാ മൃഗങ്ങളും കൂടി മറ്റ് കുറുക്കന്മാരെയെല്ലാം ആ കാട്ടിൽ നിന്ന് തുരത്തി.  ബിട്ടു ഉള്ളിൽ ഊറി ചിരിച്ചു.  ഇനി തന്റെ നില ഭദ്രമായി. 
ദിവസങ്ങൾ കടന്നുപോയി.  ബിട്ടു കാട്ടിലെ രാജാവായി വിലസി.  സിംഹം വേട്ടയാടി കിട്ടുന്ന ഏറ്റവും നല്ല ഭക്ഷണം ആദ്യം ബിട്ടുവിന് കൊടുക്കും, ബിട്ടു രാജാവ് ഭക്ഷിച്ചതിനുശേഷം മാത്രമേ മറ്റു മൃഗങ്ങൾ ആഹാരം കഴിച്ചിരുന്നുള്ളൂ.  ബിട്ടുവിന് വിശറി വീശാനും ആനയും, പാട്ടുപാടി രസിപ്പിക്കാൻ കുയിലും, സർക്കസ് കാട്ടി സന്തോഷിപ്പിക്കാൻ കുരങ്ങന്മാരും മത്സരിച്ചു.   ഈ സാഹചര്യങ്ങൾ പരമാവധി മുതലെടുത്ത ബിട്ടുവിന് അധികാരം തലയ്ക്ക് പിടിച്ചു.  ക്രമേണ അവൻ അൽപ്പം ക്രൂരനായി മാറി.  തന്നെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തിന്നെന്നു തോന്നുന്നവരെ ശിക്ഷിക്കാനും മറ്റും തുടങ്ങി.  ഇത് മറ്റ് മൃഗങ്ങളിൽ അതൃപ്തിയുണ്ടാക്കി.  അതൃപ്തി ക്രമേണ ദേഷ്യത്തിനും ബിട്ടുവിനെ എങ്ങനെയും ഇല്ലാതാക്കണമെന്ന ചിന്തയിലേക്കും നയിച്ചു.  ബിട്ടു ആരാണെന്ന അജ്ഞതയും ഭയവും  കാരണം ഈ അതൃപ്തി ആരും പുറത്തു കാട്ടിയില്ല.  എങ്കിലും  അവസരം കിട്ടിയാൽ അവനെ കൈകാര്യം ചെയ്യാൻ ചെമ്പൻ കരടിയുടെ നേതൃത്വത്തിലെ യുവനിര തക്കം പാർത്തിരുന്നു. അവർക്ക് പിന്തുണയുമായി കാട്ടിൽ  നിന്ന് പുറത്താക്കപ്പെട്ട കുറുക്കന്മാരും
അങ്ങനെയിരിക്കെ ഒരു ദിവസം.കാട്ടിലെ മൃഗങ്ങളുടെ അമ്പലത്തിലെ ഉത്സവമായിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ്, വയറു നിറയെ ഭക്ഷണമൊക്കെ കഴിച്ച് ബിട്ടു മറ്റ് മൃഗങ്ങൾക്കൊപ്പം ആ വലിയ ആൽമരച്ചുവട്ടിൽ വിശ്രമത്തിലായിരുന്നു.  തങ്ങൾ കൂടി പങ്കെടുത്ത് വിജയിപ്പിച്ചിരുന്ന ഉത്സവത്തിൽ ഭാഗമാകാൻ കഴിയാത്തതിൽ നിരാശരായ കുറുക്കന്മാർ കാടിനു പുറത്ത് കൂട്ടം കൂടി നിന്ന് ഓരിയിട്ട് തങ്ങളുടെ പ്രതിഷേധമറിയിച്ചു.  പാതി മയക്കത്തിലായിരുന്ന ബിട്ടു, വളരെ നാളു കഴിഞ്ഞ് കേൾക്കുന്ന ആ ഓരിയിടലിൽ സ്വയം മറന്നു.  അവൻ ഒന്നും ചിന്തിക്കാതെ തിരികെ ഓരിയിട്ടു.. പെട്ടെന്നു തന്നെ ചെമ്പൻ കരടി വിളിച്ചു പറഞ്ഞു, “ഇവൻ കള്ളനാണ്. ഇവൻ കുറുക്കനാണ്. വെറും സാധാരണ കുറുക്കൻ”, അവന്റെ സംശയം സ്ഥിരീകരിച്ചുകൊണ്ട്  മറ്റു മൃഗങ്ങളും അതിനെ അനുകൂലിച്ചു


ശരിയാണല്ലോ സൂക്ഷിച്ചു നോക്കിയപ്പോൾ എല്ലാപേർക്കും അത് ബോധ്യപ്പെട്ടു.കൂടാതെ ബിട്ടുവിന്റെ പല ചേഷ്ഠകളും അവരുടെ സംശയത്തെ ബലപ്പെടുത്തി. എല്ലാ മൃഗങ്ങളും  കൂടി അവനെ വളഞ്ഞിട്ട് പൊതിരെ തല്ലി.. തല്ലുകൊണ്ട് ആകെ അവശനായ ബിട്ടു എങ്ങനെയോ അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടു. പിന്നീടവൻ ആ വഴിക്ക് വന്നിട്ടില്ല
എല്ലാപേരെയും ഒരു ദിവസം വിഡ്ഢിയാക്കാം, അതുപോലെ ഒരാളെ എന്നും വിഡ്ഢിയാക്കാനും പറ്റിയേക്കാം.  പക്ഷേ എല്ലാപേരെയും എന്നും എപ്പോഴും വിഡ്ഢിയാക്കാൻ പറ്റില്ല. നീലക്കുറുക്കന്റെ കഥ അതല്ലേ പഠിപ്പിക്കുന്നത്.. അല്ലേ കുഞ്ഞുങ്ങളേ.
      എന്റെ എല്ലാ കുഞ്ഞുങ്ങൾക്കും ഐശ്വര്യപൂർണ്ണവും സന്തോഷപൂർണ്ണവുമായ വിഷു ആശംസകൾ
25198 /106

Saturday, March 1, 2014

പ്രതിസന്ധികളെ അവസരങ്ങളാക്കുക...


 എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
  മാർച്ചുമാസമായി എല്ലാരും പരീക്ഷപേടിയിലും തിരക്കിലുമായിരിക്കും അല്ലേ മക്കളേ. ആരും പേടിക്കാതെ മിടുമിടുക്കരായി,  ചെറിയ ചെറിയ വിഷമതകളും പരാജയങ്ങളും കാരണം മനസ്സ് തളരാതെ, നന്നായി പഠിച്ച് എല്ലാരും ഗംഭീരവിജയം നേടണം കേട്ടോ.  പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കേണ്ട ഈ പ്രായത്തിൽ നിങ്ങൾ പരമവധി നന്നായി പഠിച്ചാൽ ഭാവി ജീവിതം വളരെ സുരക്ഷിതവും സന്തോഷപ്രദവും ആയിരിക്കും.  പ്രതിസന്ധികളിൽ തളരാതെ, അവയിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.  ഇത്തരത്തിലുള്ള ഒരു കഥയാണ് ഇന്ന് പറഞ്ഞു തരുന്നത്,..കേട്ടോ

താരകൻ രാമപുരത്തെ അറിയപ്പെടുന്ന ധനികനായിരുന്നു.  സകലവിധ കച്ചവടങ്ങളും വ്യവഹാരങ്ങളും മറ്റിടപാടുകളും അയാൾക്ക് ഉണ്ടായിരുന്നു.  തന്റെ കച്ചവടങ്ങൾക്ക് ഭാരം ചുമക്കാൻ കഴുതകളെയും ചരക്കുവണ്ടി വലിക്കാൻ കാളകളെയും നിലമുഴാൻ പോത്തുകളെയും യാത്രാവണ്ടി വലിക്കാൻ കുതിരകളെയും അയാൾ വളർത്തിയിരുന്നു.  ആരോഗ്യമുള്ള കാലം ഈ മിണ്ടാപ്രാണികളെ പരമാവധി ഉപയോഗപ്പെടുത്തിയ ശേഷം അവയുടെ നല്ലകാലം കഴിയുമ്പോൾ നിഷ്കരുണം അവയെ ഉപേക്ഷിക്കുമായിരുന്നു.  പൊട്ടക്കിണറ്റിലും മറ്റും തള്ളിയിട്ട് ഉപേക്ഷിക്കപ്പെട്ട അവ നരകിച്ച് ചാകുമായിരുന്നു.

          താരകന്റെ കുതിരകളിൽ സമർത്ഥനായിരുന്നു രാമു.  ആരോഗ്യവും ഉത്സാഹവും ബുദ്ധിശക്തിയും കൊണ്ട് മറ്റെല്ലാ കുതിരകൾക്കും മേലെയായിരുന്നു അവന്റെ സ്ഥാനം.  താരകന്റെ സ്വന്തം കുതിരവണ്ടി വലിച്ചിരുന്നതും അയാളുടെ തനിച്ചുള്ള സവാരിക്ക് ഉപയോഗിച്ചിരുന്നതും രാമുവിനെത്തന്നെയായിരുന്നു.

          കാലം കടന്നുപോയി.  രാമുവിന് പ്രായം ഏറിവന്നു.  ആരോഗ്യമുള്ള ചെറുപ്പത്തിൽ ചെയ്തിരുന്നതു പോലെയുള്ള കഠിനജോലിയൊന്നും അവനെക്കൊണ്ട് പറ്റാതായി, പഴയ വേഗതയും ഇല്ലാതായി.  കൂടാതെ പുതിയ തലമുറയിൽപ്പെട്ട ചുണക്കുട്ടന്മാരായ കുതിരകൾ വന്നെത്തുക കൂടി ചെയ്തപ്പോൾ താരകൻ രാമുവിനെ അവഗണിക്കാൻ തുടങ്ങി.  ക്രമേണ രാമുവിനെയും, അതിനുമുൻപ് മറ്റ് മൃഗങ്ങളോട് ചെയ്തതുപോലെ എങ്ങനെയും ഉപേക്ഷിക്കാൻ തന്നെ താരകൻ തീരുമാനിച്ചു.  നല്ലകാലത്ത് രാമു ചെയ്ത സേവനമൊന്നും  താരകന്റെ ഈ തീരുമാനത്തിന് മാറ്റമുണ്ടാക്കിയില്ല.  തന്റെ ഭൃത്യന്മാരെ വിളിച്ച്, രാമുവിനെ അയാളുടെ കൃഷിയിടത്തിന്റെ അങ്ങേയറ്റത്ത് ചവറുകളും പാഴ്‌വസ്തുക്കളും കൊണ്ടുചെന്ന് കളയുന്ന പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാൻ നിർദ്ദേശിച്ചു.  എല്ലാവർക്കും പ്രിയങ്കരനായിരുന്ന രാമുവിനെ ഇങ്ങനെ ഉപേക്ഷിക്കുന്നതിൽ ഭൃത്യന്മാർക്കും സങ്കടമായിരുന്നു.  പക്ഷേ എന്തു  ചെയ്യാൻ; താരകന്റെ കൽപ്പനയല്ലേ, അനുസരിക്കാതെ നിവൃത്തിയില്ലല്ലോ.

          ഭൃത്യന്മാർ രാമുവിനെ വലിച്ചിഴച്ച് കൊണ്ടുപോയി ആ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു.  കിണറിന്റെ ഉൾവശത്ത് പാഴ്ചെടികളും മറ്റും വളർന്നു നിന്നതിനാൽ വീഴ്ചയിൽ രാമുവിന് കാര്യമായ പരുക്കൊന്നും  പറ്റിയില്ല.  പോരാത്തതിന് ഒരുവിധം വിശപ്പടക്കാൻ വേണ്ട  ഇലകളും മറ്റും അതിനുള്ളിൽ നിന്നുതന്നെ കിട്ടുകയും ചെയ്തു.  താരകന്റെ നിർദ്ദേശപ്രകാരം ഭൃത്യന്മാർ എന്നും ആ കിണറ്റിൽ മണ്ണും മറ്റ് പാഴ്‌വസ്തുക്കളും കൊണ്ടുചെന്നിട്ടു.  പൊട്ടക്കിണറ്റിൽ കിടക്കുന്ന മിണ്ടാപ്രാണി ആ മണ്ണിനും ചവറിനും അടിയിൽ പെട്ട് ചത്തുകൊള്ളുമെന്നായിരുന്നു താരകന്റെ കണക്കുകൂട്ടൽ.  ആദ്യമൊക്കെ രാമു ഈ മണ്ണും മറ്റും തന്റെ ദേഹത്ത് വീഴുമ്പോൾ കരഞ്ഞുവിളിക്കുമായിരുന്നു.  പക്ഷേ തന്നെ രക്ഷിക്കാൻ ആരും വരില്ലെന്ന തിരിച്ചറിവ്, എങ്ങിനെയും അവിടെനിന്ന് സ്വയം രക്ഷനേടണം എന്ന ചിന്ത അവനിൽ ഉണ്ടാക്കി.  പക്ഷേ എങ്ങിനെ രക്ഷപ്പെടാൻ!!! ഒടുവിൽ രാമു ചിലതൊക്കെ തീരുമാനിച്ചുറച്ചു.  പിന്നെപ്പിന്നെ മണ്ണും മറ്റും കൊണ്ട് ആ കിണറ്റിൽ തള്ളുമ്പോൾ അവൻ കരഞ്ഞില്ല, പ്രതിസന്ധിയിൽ വിലാപം ഒരിക്കലും ഒരു പരിഹാരമാവില്ല എന്നവൻ തിരിച്ചറിഞ്ഞു, പ്രത്യേകിച്ച് തന്നെ രക്ഷിക്കാൻ ആരുമെത്തില്ല എന്ന അവസ്ഥയിൽ. രാമു, തന്റെ ദേഹത്ത് വീഴുന്ന പാഴ്‌വസ്തുക്കളെ കുടഞ്ഞ് കുടഞ്ഞ് നിലത്തിട്ടു.  രാമുവിന്റെ കരച്ചിൽ കേൾക്കാതായപ്പോൾ അവൻ ചത്തുപോയിക്കാണുമെന്ന് ഭൃത്യന്മാരും കരുതി.  ക്രമേണ, തന്റെ ദേഹത്തു വീണ്, കുടഞ്ഞു നിലത്തിട്ട മണ്ണും ചവറും കൊണ്ടുതന്നെ കിണറിന്റെ ആഴം കുറഞ്ഞുകുറഞ്ഞു വന്നു.  ദിവസങ്ങൾ ക്ഷമയോടെ ആ കിണറിന്റെ ഉൾവശത്തെ പാഴ്ചെടികൾ തിന്നും നാമാത്രമായി കിട്ടുന്ന മഴവെള്ളം കുടിച്ചും അവൻ തള്ളിനീക്കി.  ക്രമേണ അവൻ കിണറിന്റെ കരയ്ക്ക് വളരെ അടുത്തെത്തി.  ഇപ്പോൾ അവൻ മണ്ണും മറ്റുമായി ഭൃത്യന്മാർ വരുന്ന കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ  തന്നെ കിണറിന്റെ ഉൾവശത്ത് ചുമരിനോട് ചേർന്ന് ഒളിച്ചു നിന്നു. 

          അങ്ങനെ അവന്റെ ദിവസവും വന്നെത്തി.  അവശനാണെങ്കിലും സ്വയം കിണറിന്  പുറത്തെത്താൻ തക്ക മണ്ണ് നിറഞ്ഞപ്പോൾ അവൻ വളരെ പരിശ്രമിച്ച് ഒരു രാത്രി കിണറിനു പുറത്തെത്തി.  തന്നെ ജീവനോടെ കണ്ടാൽ താരകൻ എന്തും ചെയ്യാൻ മടിക്കില്ല എന്നറിയാവുന്ന രാമു ജീവനും കൊണ്ട് അടുത്ത ഗ്രാമത്തിലേയ്ക്ക് രക്ഷപ്പെട്ടു. 
          എന്റെ കുഞ്ഞുങ്ങൾക്ക് ഈ ചെറിയ കഥ ഇഷ്ടപ്പെട്ടോ?  പ്രതിസന്ധികൾ എല്ലാവ്ക്കുർക്കും എപ്പോൾ വേണമെങ്കിലും വരാം.  തടസങ്ങളെയും പ്രതിസന്ധികളെയും ഓർത്ത് കരഞ്ഞുകൊണ്ടിരുന്നാൽ  അവയിൽ നിന്ന് കരകയറാനുള്ള അവസരങ്ങളാവും  നമുക്ക് നഷ്ടമാകുക.  ഓരോ പ്രതിസന്ധിയെയും അവസരങ്ങളാക്കി മാറ്റാൻ ശ്രമിക്കുക, നിശ്ചയമായും വിജയം ധീരന്മാർക്കുള്ളതു തന്നെയാണ്.
          അവധിക്കാലം അടിച്ചുപൊളിച്ചു നടക്കാൻ എല്ലാരും തയ്യാറാകുമ്പോഴേക്കും അടുത്ത കഥയുമായി ഞാനും വരാം കേട്ടോ....ആശംസകളും ഒപ്പം പ്രാർഥനയും എല്ലാമക്കൾക്കും...
24418



“If you cry because the sun has gone out of your life, your tears will prevent you from seeing the stars.”