Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, December 2, 2013

കുരങ്ങന്റെ വാല് മുറിഞ്ഞ കഥ


സ്നേഹമുള്ള കുഞ്ഞുങ്ങളേ,
ദീപാവലിയൊക്കെ കഴിഞ്ഞു.  ഇനി ശബരിമലയുടെയും ക്രിസ്തുമസിന്റെയും ഒക്കെ സമയം, അല്ലേ?  കൂട്ടിന് എല്ലാ കുഞ്ഞുങ്ങൾക്കും പരീക്ഷാക്കാലവും.  ഇതിനിടയിൽ ഒരു കുഞ്ഞു കഥ പറയാം, ട്ടോ.
ഒരിടത്തൊരിടത്ത് ഒരു സംഘം ആശാരിമാർ ഒരു വലിയ കെട്ടിടത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.  പണിസ്ഥലത്ത് ധാരാളം തടികൾ കൂട്ടിയിട്ടിരുന്നു.  ഇന്നത്തെ പോലെ തടിമില്ലുകൾ അധികമൊന്നും ഇല്ല്ലായിരുന്ന കാലം, വലിയ തടികൾ അറുക്കാനായി, രണ്ടു തടിക്കഷണങ്ങൾ ചേർത്തു വച്ച് ഒരു സ്റ്റാന്റ് പോലെയുണ്ടാക്കി അതിനുമുകളിലായി വയ്ക്കുമായിരുന്നു. അതിനുശേഷം അറക്കവാൾ  കൊണ്ട് മുകളിലും താഴെയും ആളുകൾ നിന്ന് തടി പിളർക്കും. ഇതിന് ‘കാമരം’ എന്ന് പറയുന്നു. ചില ദേശങ്ങളിൽ ഇതിനെ ‘ഇഴയും കാലും’ എന്നും പറയുന്നു. ഇവിടെയും ആശാരിമാർ  തടി അറുക്കാനായി കാമരം തയ്യാറാക്കിയിരുന്നു.
അന്നും പതിവുപോലെ തടികൾ കാമരത്തിൽ കയറ്റിവച്ച് അവർ പണി തുടർന്നു.  കുറെ നേരം കഴിഞ്ഞപ്പോൾ പകുതി അറുത്ത തടി കാമരത്തിൽ വച്ച്, അറുത്ത് കഴിഞ്ഞ ഭാഗം വീണ്ടും അടുക്കാതിരിക്കാനായി ഒരു ആപ്പ് കയറ്റി വച്ചിട്ട് പണിക്കാർ ഉച്ചയൂണിനും വിശ്രമത്തിനുമായി പോയി.  ആ സമയം അടുത്ത കാട്ടിലെ വികൃതിക്കുരങ്ങന്മാർ അങ്ങോട്ടു വന്നു.  അവർ മരത്തടികളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും ചാടിയോടിക്കളിച്ച് രസിച്ചു. ഇതിനിടയിൽ മഹാകുസൃതിയായ  ഒരു കുരങ്ങന് ഒരു കുസൃതി തോന്നി.  കാമരത്തിൽ കയറ്റി പകുതി അറുത്ത് വച്ചിരുന്ന തടിയുടെ നടുക്ക് വച്ചിരുന്ന ആപ്പ് വലിച്ചൂരിയെടുക്കാനായി അവന്റെ ശ്രമം.  തിരിഞ്ഞും മറിഞ്ഞും കിണഞ്ഞു ശ്രമിച്ചു, ഇതിനിടയിൽ അവന്റെ വാൽ പിളർന്നിരുന്ന തടിക്കഷണത്തിനിടയിലായിരുന്നു. ഇത് ശ്രദ്ധിക്കാതെ കുരങ്ങൻ ആപ്പ് ഊരിയെടുക്കാനുള്ള ശ്രമം തുടർന്നു.  വളരെ പ്രയാസപ്പെട്ടതിനെത്തുടർന്ന് അവന് ആപ്പ് ഊരിയെടുക്കാൻ സാധിച്ചു.
പക്ഷേ ഇതിനിടെ അറുത്ത് നിർത്തിയിരുന്ന തടിക്കഷണങ്ങൾ അപ്പ് ഊരിയതോടെ വളരെപ്പെട്ടെന്ന്, ശക്തിയോടെ ഒന്നിച്ചു ചേർന്നു.  കുരങ്ങന്റെ വാലും അതിനിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞു.  എത്രശ്രമിച്ചിട്ടും അത് ഊരിയെടുക്കാൻ പറ്റിയില്ല.. വാലിന്റെ കഥ കഴിഞ്ഞു എന്നുതന്നെ പറയാം.
ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ടാൽ അതിന്റെ ഫലം ആപത്തായിരിക്കും, അല്ലേ കുഞ്ഞുങ്ങളേ. കഥ ഇഷ്ടപ്പെട്ടോ
22095/100

Friday, November 1, 2013

ആടിനെ പട്ടിയാക്കിയ കഥ


എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വിദ്യാരംഭവും പൂജവയ്പ്പും ഒക്കെ കഴിഞ്ഞ് എല്ലാപേരും ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണല്ലേ? ഇന്ന് നമുക്ക് ഒരു പഴഞ്ചൊല്ലിന്റെ കഥ കേൾക്കാം, എന്താ? ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ?   ആ ചൊല്ല് വന്നതിനെ കുറിച്ച് ഒരു കഥയുണ്ട്

ഒരിടത്തൊരിടത്ത് രാമനാഥൻ എന്നു പേരായ ഒരു  ബ്രാഹ്മണൻ ഉണ്ടായിരുന്നു.  വളരെ അദ്ധ്വാനിയും സത്യസന്ധനും സാത്വികനുമായിരുന്നും അദ്ദേഹം.  ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ പരിമിതമായ വരുമാനത്തിൽ അല്ലലില്ലാതെ ജീവിച്ചു വന്നു.  അങ്ങനെയിരിക്കേ തന്റെ കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ കുടിക്കാനായി അദ്ദേഹം ഒരു ആടിനെ വാങ്ങാൻ തീരുമാനിച്ചു.  അകലെയുള്ള ചന്തയിൽ നിന്ന് അദ്ദേഹം ഒരു ആടിനെ വാങ്ങി.  അതിനെയും തോളിലേറ്റി രാമനാഥൻ വീട്ടിലേയ്ക്കു നടന്നു. 

അതു കണ്ട ചില കള്ളന്മാർക്ക് രാമനാഥനെ പറ്റിച്ച് ആ ആടിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായി. അതിനായി അവർ രാമനാഥൻ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ പലയിടത്തായി മാറിനിന്നു. 
കള്ളന്മാരിലൊരാൾ ഒരു സ്ഥലത്തുവച്ച് രാമനാഥന്റെ നേർക്ക് വന്ന് ചോദിച്ചു, “എന്തിനാ തിരുമേനീ പട്ടിയെ ചുമന്നു കൊണ്ടു പോകുന്നത്? അതിനെ കളഞ്ഞുകൂടേ”
ആടിനെ പട്ടിയെന്നു പറഞ്ഞവന് ഭ്രാന്താണെന്ന് അദ്ദേഹം ഊഹിച്ചു.  രാമനാഥൻ പിന്നെയും നടന്നു.  അടുത്ത കവലയിൽ കള്ളന്മാരിൽ അടുത്തയാൾ രാമനാഥനോട് നേർക്കുനേർ വന്നു ചോദിച്ചു, “അല്ല, തിരുമേനിയ്ക്ക് ഭ്രാന്തായോ? എവിടേയ്ക്കാ ഈ പട്ടിയെയും ചുമന്ന്?, കഷ്ടം!!” അയാൾ പതുക്കെ നടന്നകന്നു. 

ഇതും കൂടി ആയപ്പോൾ രാമനാഥന് ഒരു സംശയം.  ആദ്യം പറഞ്ഞ ആൾക്ക് ഭ്രാന്താനെന്ന് താൻ ചിന്തിച്ചു, പക്ഷേ രണ്ടാമതൊരാൾ കൂടി തനിക്ക് ഭ്രാന്താണെന്ന് പറയുന്നു.  രാമനാഥൻ തന്റെ ചുമലിലിരിക്കുന്ന ആടിനെ എടുത്ത് ഒന്നുകൂടി നോക്കി അത് ആട് തന്നെയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നാലും മനസ്സിലെ സംശയം മാറിയില്ല.
ഇങ്ങനെ, ആകെ ആശയക്കുഴപ്പത്തിൽ നടക്കവേ  അതാ, രണ്ടുമൂന്നുപേർ കൂടി നിൽക്കുന്നു.  അവർ കള്ളന്മാരുടെ സംഘത്തിൽപ്പെട്ടവർ തന്നെയായിരുന്നു.  അവർ ഒന്നുമറിയാത്തവരെ  പോലെ രാമനാഥൻ കേൾക്കേ പരസ്പരം പറഞ്ഞു,
‘അതാ, ഒരു ബ്രാഹ്മണൻ പട്ടിയെയും ചുമന്നു കൊണ്ട് പോകുന്നു’ ഒരുവൻ പറഞ്ഞു
‘ഇയാൾ ബ്രാഹ്മണനൊന്നുമായിരിക്കില്ല, വല്ല കാട്ടാളനുമായിരിക്കും’ രണ്ടാമൻ പറഞ്ഞു
മൂന്നാമൻ അത് ശരിവച്ച പോലെ പറഞ്ഞു, ‘അതെയതെ, പട്ടിയുമായി നായാട്ടിനു പോകുകയാവും’
ഇത്രേം കൂടി കേട്ടപ്പോൾ രാമനാഥന്റെ മനസ്സ് ശരിക്കും ഇളകി.  ഈ ആടിനെ തന്ന ആൾ തന്നെ കബളിപ്പിച്ചോ? അല്ലെങ്കിൽ ഇത്രേം ആളുകൾ ഇതിനെ പട്ടിയെന്നു വിളിക്കുമോ?

       ആടിനെ തട്ടിയെടുക്കാൻ കള്ളന്മാർ പ്രയോഗിച്ച അടവാണ് ഇതെല്ലാം എന്നറിയാത്ത പാവം രാമനാഥൻ, പട്ടിയെന്ന് ‘ജനം’ വിധിയെഴുതിയ ആടിനെ വഴിയിൽ ഉപേക്ഷിച്ച് സങ്കടത്തോടെ വീട്ടിലേയ്ക്ക് മടങ്ങി.  കിട്ടിയ തക്കത്തിന് കള്ളന്മാർ ആ ആടിനെ പിടികൂടി ഓടി മറഞ്ഞു. 
ഇതിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്താണ് മനസ്സിലായത്?  തട്ടിപ്പുകാരുടെ വാക്കുകൾക്ക് ചെവി കൊടുക്കരുത്…അന്ധമായി ആരെയും വിശ്വസിക്കരുത്... അല്ലേ?

Wednesday, October 2, 2013

അത്യാഗ്രഹം അത്യാപത്ത്

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
    ഓണമൊക്കെ ആഘോഷിച്ച് വളരെ സന്തോഷത്തോടെ സ്ക്കൂളിലൊക്കെ പോയി നല്ല മാർക്കൊക്കെ വാങ്ങിയിരിക്കുകയാവും എല്ലാപേരും, അല്ലേ…. ഇത്തവണ നമുക്ക്, അത്യാഗ്രഹം വരുത്തിവയ്ക്കുന്ന വിനയെക്കുറിച്ചുള്ള ഒരു കുഞ്ഞു കഥ കേൾക്കാം, കേട്ടോ…..
    ഒരിടത്തൊരിടത്ത് ഒരു  ഗ്രാമത്തിൽ അമാവാസി എന്ന് പേരായ ഒരു  ധനികൻ ഉണ്ടായിരുന്നു.  പാത്രങ്ങളും പണിയായുധങ്ങളും മറ്റും വാടകയ്ക്ക് കൊടുക്കുന്നതാണ് അയാളുടെ പ്രധാന വരുമാനം.  വളരെ അത്യാഗ്രഹിയും നിർദ്ദയനും ആയിരുന്നു അമാവാസി.  പലപ്പോഴും, പാവപ്പെട്ടവരിൽ നിന്നു പോലും അമിതമായി വാടകയിനത്തിലും മറ്റും ഒരുപാട് പണം അയാൾ ഈടാക്കിയിരുന്നു.  തിരികെ കൊണ്ടു വരുന്ന സാധനങ്ങൾക്ക് കേടു പറ്റിയെന്നും മറ്റും പറഞ്ഞ് അവയ്ക്ക് വലിയ പിഴയും അയാൾ വാങ്ങിയിരുന്നു.  വേറെ നിവൃത്തിയില്ലാതതിനാൽ ഗ്രാമീണർ ഇയാളെ സഹിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.  
    അങ്ങനെയിരിക്കേ ആ ഗ്രാമത്തിൽ ഗണേശൻ എന്ന യുവാവ് താമസത്തിനെത്തി.   സൽസ്വഭാവിയും, ബുദ്ധിമാനും ആയ ഗണേശന് അമാവാസി നടത്തുന്ന പകൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കണമെന്ന് തോന്നി.  എന്നാൽ നേരിട്ടെതിർത്ത് അയാളെ പരാജയപ്പെടുത്തുക ദുഷ്കരമായതിനാൽ ബുദ്ധിപൂർവ്വം തന്നെ നീങ്ങാൻ തീരുമാനിച്ചു,  അതിന് ഗണേശന് നാട്ടുകാരുടെയാകെ പിന്തുണയും സഹായവും ഉണ്ടായിരുന്നു.
    ഗണേശൻ ഒരു ദിവസം അമാവാസിയോട്  ഒരു കൈക്കോട്ട് കടമായി വാങ്ങി.  അതിന് ഒരു ദിവസത്തേയ്ക്ക് നാലണ വാടകയും സമ്മതിച്ചു.  മൂന്ന് ദിവസം കഴിഞ്ഞ് ഗണേശൻ കൈക്കോട്ട് തിരികെ കൊടുക്കാൻ ചെന്നപ്പോൾ ഒരു ചെറിയ കൈക്കോട്ട് കൂടി കൊടുത്ത്.  കാര്യം വിശദീകരിച്ച് ഗണേശൻ പറഞ്ഞു, “ കഴിഞ്ഞ രാത്രി ഈ കൈകോട്ട് വച്ചിരുന്ന സ്ഥലത്ത് നിന്നും ചെറിയ ശബ്ദങ്ങളൊക്കെ കേട്ടിരുന്നു. രാവിലെ ഉണർന്ന് നോക്കിയപ്പോൾ അത് പ്രസവിച്ചിരിക്കുന്നു.  കൈക്കോട്ടിന്റെ ഉടമ താങ്കളായതുകൊണ്ട് അതിന്റെ കുഞ്ഞും താങ്കൾക്കുള്ളതല്ലേ… അതാണ് ഈ രണ്ട് കൈക്കോട്ടുകളും ഇങ്ങെത്തിച്ചത്”
    വിശ്വസിക്കാൻ പ്രയാസമുണ്ടായെങ്കിലും, ഒരു സാധനം അധികം കിട്ടിയതിനാൽ അമാവാസി അതങ്ങ് സമ്മതിച്ചു കൊടുത്തു.  വീണ്ടും പല പ്രാവശ്യം ഗണേശൻ ഇതാവർത്തിച്ചു.  ഓരോ തവണയും  കുറച്ചുകൂടി വില കൂടിയ സാധനങ്ങൾ ഗണേശൻ കൊണ്ടു പോകുകയും അവ പ്രസവിച്ചെന്ന്  പറഞ്ഞ് ഒരു ചെറിയ സാധനം കൂടി തിരികെ കൊടുത്തു.  അമാവാസിയ്ക്ക് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമായെങ്കിലും അയാളുടെ അത്യാഗ്രഹം കാരണം അതൊക്കെ വാങ്ങി വച്ചു.
    ഒരു ദിവസം ഗണേശൻ അമാവാസിയുടെ വീട്ടിലെത്തി, “എനിക്കും ഭാര്യയ്ക്കും  അടുത്തയാഴ്ച ഒരു അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പോകണം, ആഭരണങ്ങൾ എല്ലാം വേറൊരു വിവാഹത്തിനായി സഹോദരി കൊണ്ടു പോയിരിക്കുകയാണ്…. അതിനാൽ, ഒരു മാലയും, ഒരു കമ്മലും രണ്ടു വളയും തന്ന് സഹായിക്കണം… അതിനുള്ള വാടക ഞാൻ തരാം…. മൂന്നാലു ദിവസത്തിനകം തിരികെ തരുകയും ചെയ്യാം…”
    അമാവാസിയ്ക്ക് സന്തോഷമായി….. തന്റെ സ്വർണ്ണാഭരണങ്ങൾ ഗണേശൻ കൊണ്ടുപോയി അവ പ്രസവിച്ച് ഇരട്ടിയാകുമല്ലോ…. “നാളെ വൈകിട്ടു വരൂ, ഗണേശൻ ചോദിച്ചതിലും അധികം ആഭരണങ്ങൾ തരാം… അമാവാസിയിലെ അത്യാഗ്രഹി ഗൂഢമായി ചിന്തിച്ചു.  എത്രയധികം  സ്വർണ്ണാഭരണങ്ങൾ കൊടുക്കുന്നുവോ അത്രേം തന്നെ  പ്രസവിക്കുമല്ലോ.... അതാണല്ലോ ഗണേശന്റെ പതിവ്...
    അടുത്ത ദിവസം അമാവാസി, തന്റെ വീട്ടിലുള്ള സ്വർണ്ണാഭരണങ്ങളും, പിന്നെ കുറെയധികം കടം വാങ്ങിയും ഒക്കെ ഗണേശന് കൊടുത്തു.  പഴയകാര്യങ്ങളൊക്കെ ഓർമ്മയുണ്ടല്ലോ എന്നു കൂടി സൂചിപ്പിച്ചു. രണ്ടു ദിവസത്തിനകം എല്ലാം തിരികെ തരാം എന്ന്  പറഞ്ഞു ഗണേശൻ യാത്രയായി..
    ഗണേശൻ അധികം സ്വർണ്ണവുമായി വരുന്നതും കാത്ത് അമാവാസി ഇരുന്നു.   രണ്ട് ദിവസം കഴിഞ്ഞിട്ടും ഗണേശനെ കാണുന്നില്ല.... വരുമായിരിക്കും... ഇത്രയധികം ആഭരണങ്ങൾ കൊണ്ടു പോയതല്ലേ... ക്ഷമിക്കാം.... അമാവാസി കണക്കുകൂട്ടി.... ദിവസങ്ങൾ പലത് കടന്നു പോയി, ഗണേശനെ കാണുന്നില്ല.... അമാവാസിക്ക് പരിഭ്രാന്തിയായി..... തന്റെ സ്വർണ്ണസമ്പാദ്യമെല്ലാം കൊടുത്തു വിട്ടു..... കൂടാതെ പരിചയക്കാരിൽ നിന്ന് കടം വാങ്ങിയതും ഉണ്ട്....
    അകാംക്ഷയ്ക്ക് വിരാമമിട്ട് ഗണേശൻ വന്നെത്തി.... പക്ഷേ  കൊണ്ടു പോയ സ്വർണ്ണം മാത്രമില്ല... തന്റെ സ്വർണ്ണാഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് ഗണേശൻ പറഞ്ഞു, "അമാവാസീ, താൻ തന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ പെട്ടെന്ന് വന്ന അസുഖത്തെ തുടർന്ന് മരിച്ചു പോയി"
    "ങേ, സ്വർണ്ണാഭരണങ്ങൾ മരിക്കുകയോ?", അമാവാസി ക്ഷുഭിതനായി... പെട്ടെന്നു തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി....
    "ഇയാൾ എന്റെ സ്വർണ്ണാഭരണങ്ങൾ എല്ലാം കടമായി, വാടകയ്ക്ക് വാങ്ങി കൊണ്ടു  പോയി.... ഇപ്പോഴിതാ വന്നിരിക്കുന്നു അവയൊക്കെ മരിച്ചു പോയി എന്നു  പറഞ്ഞ്... ഈ കള്ളനെ പിടിച്ചുകെട്ടി സൈന്യത്തിന്റെ മുന്നിൽ എത്തിക്കണം, അവന് നല്ല ശിക്ഷ കിട്ടണം", നാട്ടുകാരോടായി  അമാവാസി  പറഞ്ഞു.....
    നാട്ടുകാർ അന്തംവിട്ട് പരസ്പരം നോക്കി.  തങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത കാര്യം.  പക്ഷേ അമാവാസിയെയും ഗണേശനെയും അവർക്ക് നന്നായി അറിയാം.  അതിനാൽ അവർക്ക് ആകാംക്ഷ കൂടി വന്നു.  നാട്ടുകാർ ഇടപെട്ട് ഇതിലൊരു തീരുമാനം ഉണ്ടാക്കണമെന്ന് അമാവാസി ശഠിച്ചു.   ഒടുവിൽ നാട്ടിലെ പ്രമാണി ഇടപെട്ടു.  ഗണേശനോട് വിശദീകരണം ചോദിച്ചു.. ആശങ്കൾക്ക് വിരാമമിട്ട് ഗണേശൻ പറഞ്ഞു, "പ്രിയ സുഹൃത്തുക്കളേ, ഞാൻ ഇതിനു മുൻപ് പല തവണ അമാവാസിയിൽ നിന്ന് പല സാധനങ്ങളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.  അപ്പോഴൊക്കെ കൃത്യമായി തിരികെ കൊടുത്തിട്ടുമുണ്ട്"  അമാവാസിയെ നോക്കി തുടർന്നു, "ശരിയല്ലേ?"
    അമാവാസി അത് ശരിയാണെന്ന് തലകുലുക്കി സമ്മതിച്ചു.  ഗണേശൻ തുടർന്നു, "അപ്പോഴൊക്കെ ഞാൻ കൊണ്ട് പോയിരുന്ന കൈക്കോട്ടും, മൺകോരിയും മറ്റും എന്റെ വീട്ടിൽ വച്ച് പ്രസവിച്ചിരുന്നു..." ആളുകൾ അന്തം വിട്ട് ഇത് കേൾക്കുമ്പോൾ ഗണേശൻ തുടർന്നു, "അവ പ്രസവിച്ച കുഞ്ഞുങ്ങളായ  കുഞ്ഞ് കൈക്കോട്ടും, കുഞ്ഞ് മൺകോരിയും ഒക്കെ ഞാൻ ഇയാൾക്ക് തന്നെ കൊടുത്തിട്ടുണ്ട്, കാരണം അതിന്റെ  ഉടമസ്ഥൻ അമാവാസിയാണല്ലോ."  അമാവാസിയോട് നാട്ടിലെ പ്രമാണി ഇതൊക്കെ ശരിയാണോയെന്ന് അന്വേഷിച്ചു.  അമാവാസി തല കുനിച്ച്, ഒരു കള്ള ലക്ഷണത്തോടെ  ആ പറഞ്ഞതൊക്കെ ശരിയാണെന്നും  ഈ പണിയായുധങ്ങൾ പ്രസവിച്ചവയെ തനിക്ക് തന്നെ ഗണേശൻ തന്നെനും പറഞ്ഞു.
    "ലോഹനിർമ്മിതമായ മൺകോരിയും കൈക്കോട്ടും പ്രസവിക്കാമെങ്കിൽ, അതൊക്കെ അമാവാസിക്ക് വിശ്വസിക്കാമെങ്കിൽ അതുപോലെ തന്നെ ലോഹനിർമ്മിതമായ ആഭരണങ്ങൾ മരിച്ചുപോയി എന്നതും വിശ്വസിച്ചല്ലേ പറ്റൂ?"
    ഇത്രേം പറഞ്ഞപ്പോൾ നാട്ടുകാർക്ക് കാര്യങ്ങളൊക്കെ ബോധ്യമായി.  അമാവാസിയുടെ കൊള്ളപ്പലിശയ്ക്കും അത്യാഗ്രഹത്തിനും ഒരു താക്കീത് കൊടുക്കാൻ ഗണേശൻ ശ്രമിച്ചതാണെന്ന് അവർക്ക് മനസ്സിലായി.  ഗ്രാമത്തിലെ പ്രമാണി ഉടൻ തന്നെ ഇടപെട്ടു, "ഗണേശൻ പറഞ്ഞതും ന്യായമുണ്ട്, നിർജ്ജീവമായ വസ്തുക്കൾ പ്രസവിച്ചെന്ന് പറഞ്ഞപ്പോൾ പരാതി പറയാതെ അവയെ കൈക്കലാക്കിയ നിങ്ങൾ അവ മരിച്ചു പോയി എന്ന് പറഞ്ഞപ്പോൾ തർക്കത്തിനു വന്നിരിക്കുന്നു.  ന്യായം ഗണേശന്റെ ഭാഗത്തായതിനാൽ അന്യായമായ ആവശ്യത്തിന് ഇത്രേം ബഹളമുണ്ടാക്കിയ അമാവാസിയ്ക്ക് ഗ്രാമം ഒരു തുക പിഴ ചുമത്തുന്നു."
    അമാവാസി ആകെ വിഷണ്ണനായി, തന്റെ അത്യാർത്തി കാരണമുണ്ടായ ആപത്ത് അയാൾ തിരിച്ചറിഞ്ഞു.  ഗ്രാമത്തിലെ ജനങ്ങളോട് അയാൾ മാപ്പ് ചോദിച്ചു.  ഇനിമേൽ ആരിൽ നിന്നും അമിതമായി പണം ഈടാക്കില്ലെന്ന് അയാൾ ഉറപ്പ് നൽകി.
    ഇതിൽ സന്തുഷ്ടനായ ഗണേശൻ അമാവാസിയിൽ നിന്ന് വാങ്ങിയ മുഴുവൻ ആഭരണങ്ങളും തിരികെ കൊടുത്ത് മാതൃക കാട്ടി.
    അത്യാഗ്രഹവും അത്യാർത്തിയും ആപത്തിലേയ്ക്ക്  നയിക്കുമെന്ന് മനസ്സിലായില്ലേ കുഞ്ഞുങ്ങളേ.... കഥ ഇഷ്ടപ്പെട്ടോ... വേറൊരു കഥയുമായി വീണ്ടും വരാം, ട്ടോ.....

Saturday, September 14, 2013

പൂക്കളം തേടിയ ദേവപാദങ്ങൾ

എന്തായി കുഞ്ഞുങ്ങളേ ഓണമൊക്കെ.കളികളൊക്കെ തുടങ്ങിയോ എല്ലാരും?പുതിയ ഉടുപ്പുകളൊക്കെ കിട്ടിയോ എല്ലാർക്കും?അപ്പോൾ എല്ലാവരും ഗംഭീരമായി ഓണം ആഘോഷിക്കൂ.ഒരു നല്ല ഓണക്കാലം ആശംസിക്കുന്നു.


                                                           കർക്കിടകമഴയിൽ തണുത്തുവിറച്ചുനിന്ന ചെടികൾക്കെല്ലാം ചിങ്ങവെയിൽ തട്ടിയപ്പോൾ പൂത്തുലയാൻ തിടുക്കമായതു കണ്ടില്ലേ? ഓണക്കാലമായി. പൂനുള്ളാൻ, പൂക്കളമൊരുക്കാൻ,  കുട്ടികളെത്താറായി. തനിക്ക് താങ്ങാവുന്നതിലുമധികം കുടങ്ങളിൽ വെളുത്ത തരിമൊട്ടുകൾ നിറച്ചു ദേവപാദങ്ങൾ പോലുള്ള പൂക്കളെ വിടർത്താനായി ആ ചെടിയും ഒരുങ്ങി നിന്നു. മഴച്ചാറ്റലുകൾ കുളിപ്പിച്ചും ഓണവെയിലവയെ തോർത്തിച്ചും ഓണത്തുമ്പികൾ ചുറ്റിലും താരാട്ടുപാടിയും പറക്കുമ്പോൾ ദേവപാദപ്പൂക്കളൊന്നൊന്നായി വിടർത്തി ആ തുമ്പച്ചെടി ഓണപൂക്കളങ്ങൾക്കായി കാത്തുനിന്നു. അമ്മച്ചെടിയിൽനിന്ന് ഓണവും, അത്തപ്പൂക്കളവും, അവിടെ തുമ്പപ്പൂക്കൾക്കുള്ള സ്ഥാനവും ഒക്കെ കേട്ടുകേട്ട് പൂക്കളെല്ലാം കാത്തുകാത്തു നിന്നു....അത്തം വരവിനായി, ഓണക്കാലത്തിനായി.

 ത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം...വയ്യ, ഇനി കാത്തിരിക്കാൻ വയ്യ... ഓണം വന്നോണം വന്നോണം വന്നേ....എന്ന് നാടായ നാടുമുഴുവനും പാടിപ്പറന്നു വന്ന് തനിക്കുചുറ്റും നൃത്തം വയ്ക്കുന്ന ഓണത്തുമ്പിയോട് തുമ്പച്ചെടി ആകാംക്ഷയോടെ ചോദിച്ചു, "ഇത്തവണ ഓണപ്പൂക്കളങ്ങൾ ഇല്ലേ....ആരുമീ വഴി വന്നില്ലല്ലോ എന്റെ തുമ്പപ്പൂക്കളെ നുള്ളാൻ...."
                                                            ഓണത്തുമ്പി പറഞ്ഞു, “ഉണ്ടല്ലോ ഉണ്ടല്ലോ നാടായനാടു നിറയേ പൂക്കളങ്ങൾ ഞാൻ കണ്ടല്ലോ. …. വഴിയോരങ്ങളിൽ, സ്ക്കൂളുകളിൽ, കോളേജുകളിൽ, ഓഫീസുകളിൽ, നോക്കുന്നിടങ്ങളിലെല്ലാം പൂക്കളങ്ങൾ തിങ്ങിനിറഞ്ഞിരിക്കയാണല്ലോ"
 തുമ്പച്ചെടി ചോദിച്ചു, “ആ പൂക്കളങ്ങളെ കാണാൻ എന്റെ ഒരു പൂവിനെ നീ കൊണ്ടുപോകുമോ തുമ്പീ?”ആ തുമ്പിച്ചിറകിലേറി തുമ്പപ്പൂവ് പൂക്കളങ്ങളായ പൂക്കളങ്ങൾ ഒരുപാടുകണ്ടു. "അവിശ്വസനീയം ഈ പുഷ്പപ്രപഞ്ചം!!!” ഏറ്റവും മനോഹരം എന്നുതോന്നിയ ഒരു പൂക്കളത്തിനരുകിലെത്തിയ തുമ്പപ്പൂ ആ പൂക്കളത്തിനോടു ചോദിച്ചു, “ഞാനും കൂടി ഈ കളത്തിലൊന്നിരുന്നോ

                                                             അതുകേട്ട് ആ പൂക്കളം ഞെട്ടിപ്പോയി. തന്റെകൂടെയെങ്ങാനും ഈ പീക്രിപ്പൂവ് കയറിയിരുന്നാലോ എന്നുപേടിച്ച് ആ പൂക്കളം തുമ്പപ്പൂവിനോട് പറഞ്ഞു, "എന്ത് മണ്ടത്തരമാ കുരുന്നുപൂവേ നീ ചോദിച്ചത് ? കണ്ടില്ലേ നൂറുകണക്കിനു പൂക്കളങ്ങളിവിടെ നിരന്നിരിക്കുന്നത്...? ഇത് മത്സരവേദിയാണ്...എത്ര പേരുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണിതൊക്കെ എന്നറിയാമോ? ഇപ്പോൾ പരിശോധകർ വന്ന് മാർക്കിടും... ആർക്കുമറിയാത്ത, ആരും കാണാത്ത നിന്നെപ്പോലെയുള്ള ഒരു പന്നപ്പൂവ് എന്റെ കൂടെയിരുന്നാൽ...ആ ഒറ്റക്കാര്യം കൊണ്ട് ഒന്നാം സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന ഞാൻ മത്സരത്തിൽ നിന്ന് പുറംതള്ളപ്പെടും. പോ..പോ...ദൂരെപ്പോ..." വിങ്ങുന്ന, നാണംകെട്ടമനസ്സുമായി തുമ്പപ്പൂ ഒരുപാട് പൂക്കളങ്ങളിൽ കയറിയിറങ്ങി. മത്സരബുദ്ധിയോടെ നിൽക്കുന്ന പൂക്കളങ്ങൾക്കൊന്നും തുമ്പപ്പൂ എന്നൊരു പൂവിനെക്കുറിച്ച് അറിയുകപോലും ഇല്ലായിരുന്നു. എല്ലാ പൂക്കളങ്ങളും ആ തുമ്പപ്പൂവിനെ ആട്ടിയാട്ടി ഓടിച്ചു. നിറം കൊടുത്ത പഴകിയ തേങ്ങാപ്പീരയുടെയും ഉപ്പുപരലുകളുടെയും, തമിഴ്ക്കൂടകളിലിരുന്ന് വാടിയ, അരിഞ്ഞുകൂട്ടിയ പൂവിന്റെയും, പൂക്കളങ്ങൾക്കു ജീവൻ കൊടുക്കുന്ന കീടനാശിനിയുടെയും നാറ്റം സഹിക്കവയ്യാതെ, തൂവെള്ള തുമ്പപ്പൂ ആ  പൂക്കളങ്ങളിൽ സ്ഥാനം കിട്ടാത്തത് നന്നായി എന്ന് മനസ്സിലാക്കി  തിരികെ തുമ്പിച്ചിറകിലേറി തുമ്പച്ചെടിയുടെ അടുത്തെത്തി. അമ്മച്ചെടിയോടും സഹോദരപ്പൂക്കളോടും കണ്ടതും നടന്നതും നാണംകെട്ടതും നാറിയതും കഥകൾ വിവരിക്കവേ അവർക്കരികിൽ ഒരു വെള്ളിക്കൊലുസ്സിന്റെ കിലുക്കം...കൂട്ടത്തിൽ മണികിലുങ്ങും പോലെയൊരു ചോദ്യവും, “തുമ്പച്ചെടിയേ...ഞാൻ നിന്റെ ദേവപാദപ്പൂക്കളെ നുള്ളട്ടേ...?” 

                                                              ദിവസങ്ങളായി കാത്തിരുന്ന കാര്യം ആ കുഞ്ഞിനാവിൽനിന്നു കേട്ട് അതിശയംകൊണ്ടും സന്തോഷംകൊണ്ടും  തുമ്പച്ചെടിയും അതിലെ പൂക്കളും ആടിയുലഞ്ഞങ്ങു പൊട്ടിച്ചിരിച്ചു.. എന്നിട്ട് തുമ്പച്ചെടി ചോദിച്ചു, “മക്കളേ, എന്റെ തങ്കമേ, പൂനുള്ളാൻ അനുവാദം ചോദിക്കുന്ന നിന്റെ, ആ കുഞ്ഞിക്കൈകൾ എന്റെ തുമ്പപ്പൂക്കളേ എന്നിൽ നിന്ന് നുള്ളിയെടുത്ത് എന്തു ചെയ്യും?”
                                                               തങ്കക്കുട്ടി പറഞ്ഞു, “എന്റെ വീട്ടിൽ മണമില്ലാത്ത, പറിക്കാൻ പാടില്ലാത്ത ഒരുപാട് പൂക്കളും, ഒരിക്കലും പൂക്കാത്ത ഒരുപാട് ചെടികളും ഉണ്ട്. ഒരു പൂവിതൾ താഴത്തു വീണാൽ നിലംവൃത്തികേടായല്ലോ എന്നു പറയുന്ന അച്ഛനുംഅമ്മയും പൂക്കളേ മത്സരപ്പിക്കാൻ പോയിരിക്കുകയാണ്. എനിക്കും വേണം ഒരു പൂക്കളം...മത്സരിക്കാനറിയാത്ത ,സ്നേഹിക്കുന്ന, ചിരിക്കുന്ന,പാടുന്ന, ആടുന്ന, പൂവുകളാൽ തീർക്കുന്ന പൂക്കളം..” എന്നു പറഞ്ഞ് ആ കുട്ടി തന്റെ ഉടുപ്പിന്റെ മടക്ക് നിവർത്തി തുമ്പച്ചെടിയുടെ മുന്നിലേയ്ക്കിട്ടു. നിറമുള്ള, മണമുള്ള, ഗുണമുള്ള പൂക്കൾ....മുല്ലപ്പു, പിച്ചിപ്പൂ,പനിനീർപ്പൂ, മുക്കുറ്റി, തൊട്ടാവാടി, കദളി, കോളാമ്പിപ്പൂ, ശംഖുപുഷ്പം, ചെമ്പരത്തി, നന്ത്യാർവട്ടം, ഗന്ധരാജൻ, സുഗന്ധറാണി, ചെമ്പകം, അരളി, ചെത്തിപ്പൂക്കൾ, പവിഴമല്ലി, വിഷ്ണുക്രാന്തി, കാക്കപ്പൂവ്, പൂച്ചെടിപ്പൂവ്, കമ്മൽപ്പൂവ്, കദളിപ്പൂവ്, കാശിത്തെറ്റി, പലതരം പച്ചക്കറിപ്പൂക്കൾ പേരറിയാത്ത ഒരുപാട് കാട്ടുപൂക്കൾ അങ്ങനെയങ്ങനെ തനിക്ക് ചുറ്റിലും പൂക്കളം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഒരുപാടൊരുപാട് പൂക്കളെ കൊണ്ട് ആ കുഞ്ഞിക്കൈകൾ തുമ്പച്ചെടിയുടെ മുൻപിൽ തീർത്ത പൂക്കളത്തിന്റെ ഒത്തനടുവിലേയ്ക്ക് തന്നിൽ നിന്ന് അടർത്തിയെടുത്ത തുമ്പപ്പൂക്കളെയും വച്ചു. മോക്ഷം കിട്ടിയ സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ, ചിരിക്കുന്ന പൂക്കളെക്കണ്ട് തുള്ളിക്കളിക്കുന്ന ആ തങ്കക്കുടത്തിനെ ചുറ്റി അവളിട്ട പൂക്കളത്തിനുമേൽ ഓണത്തുമ്പികൾ കൂട്ടത്തോടെ ആടിപ്പാടിപ്പാറിത്തകർത്തു.

                     ഓണംവന്നോണംവന്നോണംവന്നേ
                     പൂക്കളാൽ തീർത്തൊരു പൂക്കളം കണ്ടേ
                     പൂക്കളം തേടിയാ തുമ്പമലരിനും
                     പൂക്കളാൽ തീർത്തൊരു പൂക്കളം കിട്ടി
                     പൂക്കളം കാണാനായി ഓടിവായോ
                     എന്റെ കഥപെട്ടികുട്ടികൾ ഓടിവായോ
                     എന്റെ തുമ്പപ്പു കുട്ടികളോടിവായോ
      ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ  നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കളാൽ സമ്പന്നമായ,  സന്തോഷത്താൽ ഈറനണിഞ്ഞ കണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു  പൂക്കളം സമർപ്പിക്കുന്നു.
സമയം കിട്ടുമ്പോൾ എന്റെ കുഞ്ഞുങ്ങൾ  ചുറ്റിലും കാണുന്ന നമ്മുടെ നാട്ടുപൂക്കളേ കാണണം പരിചയപ്പെടണം അവയെ സ്നേഹിക്കണം.
                എല്ലാപേർക്കും കഥപെട്ടിയുടെ ഓണാശംസകൾ....














Friday, August 2, 2013

സത്യസന്ധനായ വിറകുവെട്ടുകാരന്റെ കഥ...



എന്റെ സ്നേഹമുള്ള കുഞ്ഞുങ്ങളേ,  ഒരു മാസം വളരെ പെട്ടെന്ന് കടന്ന് പോയതുപോലെ തോന്നുന്നു.  ഇത്തവണ നമുക്ക് സത്യസന്ധനായ ഒരു വിറകുവെട്ടുകാരന്റെ കഥ കേൾക്കാം, കേട്ടോ
ഒരിടത്തൊരിടത്ത് ദാമു എന്ന പേരായ ഒരു വിറകുവെട്ടുകാരനുണ്ടായിരുന്നു.  ദാമു വളരെ സത്യസന്ധനും അധ്വാനിയും ആയിരുന്നു.  അയാൾ ദിവസവും വനത്തിൽ പോയി വിറകുവെട്ടി ഉപജീവനം നടത്തിയിരുന്നു.  ഒരു ദിവസം ഒരു പുഴയുടെ കരയിൽ വിറകുവെട്ടിക്കൊണ്ട് നിനൽപ്പോൾ അബദ്ധത്തിൽ ദാമുവിന്റെ കൈയ്യിൽ നിന്ന് മരം വെട്ടുന്ന മഴു തെറിച്ച് പുഴയിലേയ്ക്ക് വീണു.   പുഴയ്ക്ക് നല്ല ആഴം ഉണ്ടായിരുന്നതിനാലും, ദാമുവിന് നീന്തൽ വശമില്ലായിരുന്നതിനാലും ആ മഴു വീണ്ടെടുക്കാനാകാതെ അയാൾ വിഷമിച്ചു.  ഇന്ന് തന്റെ വീട് പട്ടിണിയാകുമല്ലോ എന്ന് അയാൾ ഭയന്നു.  ദാമു ആ പുഴക്കരയിലിരുന്ന് കരയാൻ തുടങ്ങി. 
ദാമുവിന്റെ  സങ്കടം കണ്ട്  പുഴയിൽ നിന്ന് ഒരു ദേവത  ഉയർന്നു വന്നു.  ദേവത ദാമുവിനോട് എന്താണ് ദു:ഖിച്ചിരിക്കുന്നതെന്ന ചോദിച്ചു.  ദാമു  നടന്നത് മുഴുവൻ പറഞ്ഞു, പണിയായുധം നഷ്ടപ്പെട്ടാൽ വീട്ടിലെ സ്ഥിതി ദയനീയമാകുന്നതും വിവരിച്ചു.  ദേവത ഉടൻ  തന്നെ പുഴയുടെ ആഴത്തിലേയ്ക്ക് മറഞ്ഞു.   അല്പസമയത്തിനകം കൈയ്യിൽ ഒരു സ്വർണ്ണത്തിലെ മഴുയുമായി പ്രത്യക്ഷപ്പെട്ടു.  ദേവത ആ സ്വർണ്ണ മഴു ദാമുവിനുനേരെ നീട്ടി, “ഇതാണോ നിന്റെ മഴു?” ദേവത ചോദിച്ചു.  സത്യസന്ധനായ ദാമു തന്റെ മഴു ഇതല്ല എന്ന് അറിയിച്ചു. ദേവത വീണ്ടും പുഴയുടെ ആഴത്തിലേയ്ക്ക് ഊളിയിട്ടു.  അൽപസമത്തിനകം ഒരു വെള്ളി മഴുയുമായി തിരികെ  എത്തി അത് ദാമുവിന്റെ നേർക്ക് നീട്ടിയിട്ട് ഇതാണോ തന്റെ മഴു എന്ന് ചോദിച്ചു.  ദാമു ശ്രദ്ധയോടെ നോക്കിയിട്ട് ഇതും തന്റെ നഷ്ടപ്പെട്ട മഴുയല്ലെന്ന് അറിയിച്ചു.
വീണ്ടും ദേവത പുഴയുടെ ഉള്ളിലേയ്ക്ക് മറഞ്ഞു.  ഇപ്രാവശ്യം ദാമുവിന്റെ യഥാർത്ഥത്തിലുള്ള മഴുയുമായി തിരികെയെത്തി, ദാമുവിന്റെ നേർക്ക് നീട്ടി.  ദാമുവിന് തന്റെ മഴു കണ്ടയുടനെ തന്നെ മനസ്സിലായി.  “ഇതു തന്നെ എന്റെ മഴു”, ദാമു സന്തോഷത്തോടെ പറഞ്ഞു.  ദാമുവിന്റെ സത്യസന്ധതയിൽ സന്തുഷ്ടയായ ദേവത ദാമുവിന്റെ സ്വന്തം  മഴുക്കു  പുറമേ ആ സ്വർണ്ണമഴുയും വെള്ളി മഴുയും  കൂടി അവനു നൽകി അവനെ അനുഗ്രഹിച്ച് മടങ്ങി. 
ദാമുവിന് ഇത്തരത്തിൽ അനുഗ്രഹം കിട്ടിയ വിവരം ആ കൊച്ചു ഗ്രാമത്തിൽ പെട്ടെന്ന് തന്നെ പരന്നു.  എല്ലാപേരും കൂടി ദാമുവിന്റെ ഈ സന്തോഷം ആഘോഷത്തോടെ പങ്കുവച്ചു.  ഇതെല്ലാം കേട്ടു നിന്ന മടിയനും അലസനുമായ രാമു, പെട്ടെന്ന് കാശുണ്ടാക്കാനുള്ള വഴിയായി ഇതിനെ കണ്ടു.  രാമു, തന്റെ വീടിനു മുന്നിലെ കുറച്ച് മരച്ചില്ലകൾ വെട്ടിവിറ്റ് ഒരു  ഇരുമ്പ് മഴു വാങ്ങി.  ദാമുവിന്റെ മഴു വീണ പുഴയുടെ വക്കിലെത്തി  വിറകുവെട്ട് ആരംഭിച്ചു.  എത്ര ശ്രമിച്ചിട്ടും  മഴു വെള്ളത്തിൽ പോയില്ല.  രാമു ക്ഷമകെട്ട്  തന്റെ കൈയ്യിലിരുന്ന മഴു പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞു.  തുടർന്ന് പുഴക്കരയിൽ കുത്തിയിരുന്ന് കരയാൻ തുടങ്ങി.   ഒരുപാട് നേരം കാത്തിരുന്നതിനൊടുവിൽ ദേവത പ്രത്യക്ഷപ്പെട്ടു.  രാമുവിനോട് കാര്യങ്ങൾ അന്വേഷിച്ചു.  രാമു, തന്റെ ഏക വരുമാനമാർഗ്ഗമായ പണിയായുധം പുഴയിൽ വീണെന്ന് പറഞ്ഞു.  ദേവത ഒരു പുഞ്ചിരിയോടെ പുഴയുടെ അടിത്തട്ടിലേയ്ക്ക് മറഞ്ഞു.  രാമു ആർത്തിയോടെ കാത്തിരുന്നു.  ദേവത രാമു പുഴയിലെറിഞ്ഞ മഴുവുമായി പ്രത്യക്ഷപ്പെട്ട്, രാമുവിനു നേരെ നീട്ടി. “ഇതല്ലേ നിന്റെ പണിയായുധം?”  തന്റെ സ്വന്തം ഇരുമ്പ് മഴു കണ്ടിട്ടും അത്യാഗ്രഹിയായ രാമു അത് തന്റെതല്ല എന്ന് പറഞ്ഞ് തലയാട്ടി നിന്നു.  ദേവത വീണ്ടും പുഴയിലേയ്ക്ക് മറഞ്ഞ് കൈയ്യിൽ ഒരു വെള്ളി മഴുവുമായി തിരിച്ചെത്തി.  ഇതും രാമു നിഷേധിച്ചു.  അവന്റെ മനസ്സിൽ ദാമുവിന് കിട്ടിയ സ്വർണ്ണമഴുവായിരുന്നു.  ദേവത വീണ്ടും പുഴയിലേയ്ക്ക് മറഞ്ഞ് ഒരു സ്വർണ്ണ മഴുവുമായി പ്രത്യക്ഷപ്പെട്ടു.  ഇത് കണ്ടപാടെ രാമു, അത് തന്റെ മഴുവാണെന്ന് പറഞ്ഞ് ചാടിവീണു.  ദേവത ഒരു പുഞ്ചിരിയോടെ ആ മൂന്ന് മഴുവുമായി പുഴയ്ക്കുള്ളിലേയ്ക്ക് മറഞ്ഞു.  രാമുവിന് തന്റെ കൈയ്യിലിരുന്ന മഴുവും നഷ്ടപ്പെട്ടു.  ഉടൻ തന്നെ ഒരശരീരിയും കേട്ടു. “അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും കളവൊക്കെ നിർത്തി നീ അധ്വാനിച്ച് ജീവിക്കാൻ പഠിക്കൂ..”
എന്റെ കുഞ്ഞു കൂട്ടുകാർക്ക് ഇപ്പോൾ നല്ല ഒരു സന്ദേശം കിട്ടിയില്ലേ?  സത്യസന്ധത എന്നും നന്മ മാത്രമേ നൽകൂ അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും” ശരിയല്ലേ കുഞ്ഞുങ്ങളേ?

Tuesday, July 2, 2013

തൊപ്പി കച്ചവടക്കാരനും കുരങ്ങന്മാരും.....



സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ,
        സ്ക്കൂൾ തുറന്ന് പഠനത്തിൽ മുഴുകിയിരിക്കുകയാണല്ലേ എല്ലാപേരും ഇത്തവണ നമുക്ക് ഒരു ചെറിയ കഥ കേൾക്കാം അല്ലേ
        പണ്ടു പണ്ടൊരു ഗ്രാമത്തിൽ രാമു എന്നു പേരായ തൊപ്പികച്ചവടക്കാരൻ ഉണ്ടായിരുന്നു.  എന്നും രാവിലെ ഒരു കൊട്ട നിറയെ തൊപ്പികളുമായി രാമു കച്ചവടത്തിനിറങ്ങും.  നാടായ നാടൊക്കെ ചുറ്റിത്തിരിഞ്ഞ് തൊപ്പിയെല്ലാം വിറ്റ് വൈകിട്ടാകുമ്പോൾ വീട്ടിലെത്തും.

        ഒരുക്കൽ ഒരു വേനൽക്കാലത്ത്, നടന്നു നടന്ന് ക്ഷീണിച്ച രാമു ഒരു ആൽമരത്തിന്റെ ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു.  തൊപ്പികൾ നിറച്ച കൊട്ട അരികിൽ  വച്ച്, ഒരു തൊപ്പി തന്റെ തലയിൽ തന്നെ വച്ച് അയാൾ മരത്തിൽ ചാരി ഇരുന്നു.   നല്ല ക്ഷീണമുള്ളതിനാലും ആൽമരത്തിന്റെ തണലിൽ ചെറുകാറ്റുണ്ടായിരുന്നതിനാലും രാമു പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി.
        മരത്തിനു മുകളിൽ ഒരു പറ്റം കുരങ്ങന്മാർ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് രാമു ശ്രദ്ധിച്ചില്ല.  രാമു മയക്കത്തിലായതോടെ കുരങ്ങന്മാർ ഓരോരുത്തരായി താഴെ ഇറങ്ങി വന്നു.  നാം ചെയ്യുന്ന കാര്യങ്ങൾ അതേപടി അനുകരിക്കുന്നത് കുരങ്ങന്മാരുടെ ശീലമാണല്ലോ.  അവർ തൊപ്പിയും തലയിൽ വച്ച് ഇരിക്കുന്ന രാമുവിനെ കണ്ട് അതുപോലെ അനുകരിക്കാൻ ശ്രമിച്ചു.  അത്, രാമുവിന്റെ കൊട്ടയിലെ തൊപ്പികൾ വച്ചായിരുന്നെന്നു മാത്രം.  അവർ തൊപ്പിയൊക്കെ എടുത്ത് തലയിൽ വച്ച് സന്തോഷത്തോടെ ബഹളം വയ്ക്കാൻ തുടങ്ങി. 

ശബ്ദം കേട്ട് രാമു പെട്ടെന്ന് ഉണർന്നു.  തന്റെ കൊട്ടയിലെ തൊപ്പിയെല്ലാം കുരങ്ങന്മാർ എടുത്ത് തലയിൽ വച്ചിരിക്കുന്നത് കണ്ട് രാമു ചാടിയെണീറ്റു.  ഉടൻ തന്നെ കുരങ്ങന്മാർ എല്ലാപേരും ഉയരമുള്ള മരത്തിന്റെ മുകളിലേയ്ക്ക്  ചാടിക്കയറി പോയി.  രാമു ആകെ വിഷമത്തിലായി.  കൊട്ടയിലുണ്ടായിരുന്ന തൊപ്പികളെല്ലാം തന്നെ കുരങ്ങന്മാർ കൊണ്ടു പോയി.  തന്റെ തലയിൽ വച്ചിരുന്നത് മാത്രം അവശേഷിക്കുന്നു.  കുരങ്ങന്മാർ തന്നെ പോലെ  തൊപ്പി വച്ച് മുകളിലിരുന്ന് രസിക്കുന്നു.  എങ്ങനെ ഇവന്മാരിൽ നിന്ന് തൊപ്പി തിരികെ വാങ്ങും.. രാമു പല വഴികളും  നോക്കി. രാമു കുരങ്ങന്മാരെ നോക്കി കൈ കൊണ്ട് വിരട്ടുന്നതു പോലെ ഉള്ള  ആംഗ്യം കാണിച്ചു.  കുരങ്ങന്മാർ തിരികെ അതു പോലെ ആംഗ്യം കാട്ടിയതല്ലാതെ തൊപ്പികൾ തിരികെ കൊടുത്തില്ല.  തറയിൽ കിടന്ന്  ഒരു ചെറിയ മരച്ചില്ല എടുത്ത് രാമു കുരങ്ങന്മാരെ എറിഞ്ഞു.  കുരങ്ങന്മാർ തൊപ്പി തിരികെ കൊടുത്തില്ല, പകരം ആ മരത്തിൽ നിന്ന് ചില്ലകൾ പൊട്ടിച്ചെടുത്ത് അവർ രാമുവിനെ തിരികെ എറിഞ്ഞു.
പെട്ടെന്ന് രാമുവിന് ഒരു ബുദ്ധി തോന്നി.  താൻ ചെയ്യുന്നതെല്ലാം ഇവന്മാർ അനുകരിക്കുകയാണല്ലോ  രാമു തന്റെ തലയിൽ നിന്ന് തൊപ്പി ഊരി കുരങ്ങന്മാർക്കു നേരെ എറിഞ്ഞു.  രാമു കാണിച്ചതൊക്കെ അനുകരിച്ചു കൊണ്ടിരുന്ന കുരങ്ങന്മാർ തങ്ങളുടെ തലയിലിരുന്ന തൊപ്പികൾ എല്ലാം എടുത്ത് രാമുവിനെ തിരികെ എറിഞ്ഞു. പെട്ടെന്നു തന്നെ  രാമു തൊപ്പികളെല്ലാം പെറുക്കിക്കൂട്ടി തന്റെ കൊട്ടയിലാക്കി സ്ഥലം വിട്ടു.
പെട്ടെന്ന് തോന്നിയ ബുദ്ധിയും, നിരീക്ഷണവും രാമുവിന് തുണയായി.  ബുദ്ധിയോടൊപ്പം  നല്ല നിരീക്ഷണവും  പല അവസരങ്ങളിലും നമുക്ക് തുണയാകും. അല്ലേ കുഞ്ഞുങ്ങളേ. എന്റെ കുഞ്ഞുങ്ങൾക്ക് കഥ ഇഷ്ടമായോ?   മറ്റൊരു കഥയുമായി വേഗം വരാംട്ടോ