Blogger Tips and TricksLatest Tips And TricksBlogger Tricks
Showing posts with label കുഞ്ഞുക്കഥ. Show all posts
Showing posts with label കുഞ്ഞുക്കഥ. Show all posts

Monday, November 1, 2010

കുഞ്ഞു കുരുവി പറഞ്ഞ സത്യങ്ങള്‍


        പണ്ടു പണ്ട് ഒരു കര്‍ഷകന്റെ(കൃഷിക്കാരന്റെ) വീടിനടുത്തുള്ള തേന്മാവില്‍ ഒരു കുഞ്ഞിക്കുരുവി കൂടുവച്ചു താമസിച്ചിരുന്നു. രാത്രികാലങ്ങളില്‍ അവള്‍ മധുരമായി പാടും. കര്‍ഷകന്‍ സന്തോഷത്തോടും കൌതുകത്തോടും കൂടി ഈ പാട്ടു എന്നും കേട്ടുകൊണ്ടിരുന്നു.

            പക്ഷെ ഒരു ദിവസം കര്‍ഷകനു ഒരു ദുര്‍ബുദ്ധി തോന്നി। അയാള്‍ കുരുവിയെ കെണിവച്ചു പിടിച്ചു. എന്നിട്ട് അതിനെ മനോഹരമായ ഒരു കൂടുണ്ടാക്കി അതിലടച്ചു സ്വന്തം മുറിയില്‍ വച്ചു.എന്നിട്ട് കര്‍ഷകന്‍ അതിനോട് പറഞ്ഞു, “അല്ലയോ സുന്ദരിയായ കൊച്ചു ഗായികേ, നിന്നെ ഞാന്‍ എന്റെ സ്വന്തം ആക്കിയിരിക്കുന്നു.ഇനി രാത്രി കാലങ്ങളില്‍ ഈ കൂട്ടില്‍ നിന്നും മനോഹരമായ ഗാനം എനിക്കു കേട്ടു സന്തോഷിക്കാം. നിനക്കു ഞാന്‍ പാലും പഴവും എല്ലാം നിറയെ തരാം, നീ എനിക്കു വേണ്ടി പാടണം”.
                   അപ്പോള്‍ ആ കുരുവി പറഞ്ഞു, “ഞങ്ങള്‍ കുരുവുകള്‍ കൂട്ടിലിരുന്നു പാടാറില്ല. സ്വതന്ത്രമായി വിഹരിച്ചാലേ(പറന്നു നടന്നാലേ) ഞങ്ങള്‍ക്കു പാട്ടു വരൂ. താങ്കള്‍ തരുന്ന പാലും പഴവും എനിക്കു വേണ്ട്. സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന ആഹാരമേ ഞങ്ങള്‍ കഴിക്കാറുള്ളു. ഈ കൂട്ടില്‍ പട്ടിണി കിടന്നു ഞാന്‍ മരിക്കും. ഇനി ഒരിക്കലും താങ്കള്‍ എന്റെ പാട്ടു കേള്‍ക്കില്ല. ഇതു സത്യം.”


         കിളി പറഞ്ഞതു കേട്ട് കര്‍ഷകനു ഭയങ്കരമായ കോപം (ദേഷ്യം) വന്നു. അയാള്‍ കുഞ്ഞുക്കുരുവിയെ ഭീഷണിപ്പെടുത്തി (പേടിപ്പിച്ചു). “അങ്ങനെയാണങ്കില്‍ ഞാന്‍ നിന്നെ കൊന്ന് ഇറച്ചിക്കറി ഉണ്ടാക്കി കഴിക്കും. കുരുവിയുടെ  ഇറച്ചിക്കു നല്ല രുചി(സ്വാദ്) ആണെന്നു ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്”.
                     അപ്പോള്‍ ആ കിളി കര്‍ഷകനോട് അപേക്ഷിച്ചു, “അയ്യോ ദയവു ചെയ്ത് എന്നെ കൊല്ലരുതേ, നിങ്ങള്‍ എന്നെ സ്വതന്ത്രയാക്കുകയാണങ്കില്‍ (വിടുകയാണങ്കില്‍) ഞാന്‍ മൂന്നു മഹനീയ സത്യങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.അതു എന്റെ ഇറച്ചിയേക്കാള്‍ എന്തുകൊണ്ടും പ്രയോജനകരവും, വിലപിടിച്ചതും ആണ്.”


              ഇതു കേട്ട കര്‍ഷകന്‍ കുഞ്ഞുക്കുരുവിയെ മോചിപ്പിച്ചു. ഉടന്‍ തന്നെ അതു പറന്നു തേന്മാവില്‍ പോയിരുന്നു.എന്നിട്ടു സന്തോഷത്തോടെ ചിറകുകളടിച്ചു കൊണ്ട് കര്‍ഷകനോട് പറഞ്ഞു.“ഇതാ മൂന്നു സത്യങ്ങള്‍ കേട്ടുകൊള്ളൂ.

“ഒന്നാമത്തെ സത്യം ഇതാണ്‌ - കെണിയിലകപ്പെട്ടു പ്രാണനുവേണ്ടി കൊതിക്കുന്ന ഒരാള്‍ രക്ഷപെടുന്നതിനായി ഏതു വഗ്ദാനവും ചെയ്യും അതു വിശ്വസിക്കരുത്.“


“രണ്ടാമത്തെ സത്യം കെട്ടു കൊള്ളൂ - വരാനിരിക്കുന്ന സൌഭാഗ്യത്തേക്കാള്‍ നല്ലത് കൈയിലിരിക്കുന്ന സൌകര്യങ്ങള്‍ ആണ്. വരാനിരിക്കുന്നതിനു വേണ്ടി കൈയിലുള്ളവ നഷ്ടപ്പെടുത്തരുത്.”


“മൂന്നാമത്തേയും അവസാനത്തേയും ആയ സത്യം ഇതാണ് - മടയത്തരങ്ങള്‍ പറ്റിയാല്‍ അതോര്‍ത്ത് ദു;ഖിക്കരുത്, അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം (പഠിക്കണം).”
ഇത്രയും പറഞ്ഞ ശേഷം ആ കുരുവി ചിറകുകള്‍ അടിച്ചു ദൂരേക്കു പറന്നു പറന്നു പോയി.
      കഥ ഇഷ്ടമായോ മക്കളേ? ഇനി ഈ കുരുവികളെക്കുറിച്ച് കൂടുതലറിയാന്‍ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ...


  

Friday, October 1, 2010

അലസനു കൂട്ട് അലസന്‍


             കുട്ടിയായിരുന്നപ്പോള്‍ കേട്ടതും എന്റെ കുട്ടികള്‍ക്കുവേണ്ടി എവിടുന്നൊക്കെയോ വായിച്ചെടുത്തതുമായ ഒരു കഥ കൂടി ഓര്‍മ്മ വരുന്നു. പറഞ്ഞോട്ടെ ഞാന്‍...

           പണ്ട് പണ്ട് ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ആറു കഴുതകളും. അവയില്‍ ഒരെണ്ണം ചത്തുപോയി. പിന്നെയുള്ള അഞ്ചു കഴുതകളില്‍ നാലെണ്ണവും നല്ല ചുണക്കുട്ടന്മാരായിരുന്നു, എന്നാല്‍ അഞ്ചാമനാകട്ടെ മഹാ മടിയനും അനുസരണയില്ലാത്തവനും ആയിരുന്നു. അതുകാരണം മറ്റു നാലുകഴുതകള്‍ക്കും വളരെക്കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നു. അതിനാല്‍ പുതിയ ഒരു കഴുതയെക്കൂടെ വാങ്ങാന്‍ കൃഷിക്കാരന്‍ തീരുമാനിച്ചു.
          ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരു കഴുതയെ വില്‍ക്കാനുണ്ട് എന്നു കൃഷിക്കാരന്‍ അറിഞ്ഞു. അയാള്‍ അവിടെയെത്തി കഴുതയെക്കണ്ടു വിലയും ഉറപ്പിച്ചു. പക്ഷെ ഒരു വ്യവസ്ഥ - കഴുതയുടെ സ്വഭാവവും രീതികളും കൊള്ളാമോ എന്നു ഉറപ്പാക്കണം. അതിനായി കഴുത ഒരു ദിവസം കൃഷിക്കാരന്റെ കൂടെനില്‍ക്കണം. കഴുതയെ തൃപ്തിപ്പെട്ടെങ്കില്‍ കച്ചവടം നടക്കും. വില്പനക്കാരനും ആ വ്യവസ്ഥ സമ്മതിച്ചു.
             കൃഷിക്കാരന്‍ കഴുതയുമായി വീട്ടില്‍ എത്തി. ആ കഴുതയെ അയാള്‍ മറ്റു കഴുതകളോടൊപ്പം വിട്ടു. അദ്ധ്വാനികളായ കഴുതകള്‍ പണിയെടുത്തു കൊണ്ടിരിക്കയായിരുന്നു. എങ്കിലും നവാഗതനെ സ്വീകരിക്കാന്‍ അവര്‍ സമയം കണ്ടെത്തി, പക്ഷെ നവാഗതനു അവരെ അത്ര രസിച്ചില്ല.  അവരെ അവന്‍ പുഛത്തോടെ നോക്കി. അലസന്‍ കഴുത കുറേ മാറി ഒരു പണിയും ചെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. നവാഗതന്‍ ഉടന്‍ തന്നെ അലസന്‍ കഴുതയുടെ അടുത്തെത്തി, വേഗം തന്നെ അവര്‍ ചങ്ങാതികളും ആയി. വര്‍ഷങ്ങളായി പരിചയമുള്ള ചങ്ങാതിമാരെപ്പോലെ അവര്‍ സൊറ പറയുകയും ഉരുമ്മിനിന്നു സ്നേഹം പ്രകടിപ്പിക്കയും ചെയ്തു.


     കൃഷിക്കാരന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഈ കഴുതയെ എനിക്കു വേണ്ട“ ആയാള്‍ തീരുമാനിച്ചു. വൈകിയെങ്കിലും വാങ്ങിയ കഴുതയെ കെട്ടി വലിച്ചു കൊണ്ട് കൃഷിക്കാരന്‍ വില്പനക്കാരന്റെ അരികിലെത്തി. വില്പനക്കാരനു അത്ഭുതമായി. അയാള്‍ ചോദിച്ചു, “രണ്ടു ദിവസം നിരീക്ഷണം നടത്തണമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ‍.......?”
             “ഇവന്റെ കാര്യത്തില്‍ രണ്ടു ദിവസം ആവശ്യമായി വന്നില്ല, ചെന്നപാടെതന്നെ അവന്‍ അവന്റെ ശരിയായ സ്വഭാവം കാണിച്ചു. ഇവന്‍ ഒരു അലസന്‍ ആണ്.  ഇവന്‍ അലസനോടു കൂടിയതില്‍ നിന്നും എനിക്കത് മനസ്സിലായി. നിങ്ങളുടെ കഴുതയെ എനിക്കു വേണ്ട, മാത്രമല്ല നിങ്ങള്‍ ചോദിക്കുന്ന വിലയുടെ പകുതി വിലക്ക് ഇതു പോലെ ഒരു കഴുതയെ ഞാന്‍ നിങ്ങള്‍ക്ക് തരാം”. കൃഷിക്കാരന്‍ കഴുതയെ അവിടെ വിട്ട് തിരികെ പോയി.

ഇതിലെ ഗുണപാഠം എന്താണ് മക്കളേ?
            നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത്. ഒരേ സ്വഭാവഗുണം ഉള്ളവരാണ് ഒരുമിച്ചു കൂടുന്നത്.

ഈ കഴുതയെക്കുറിച്ച് കൂടുതല്‍ അറിയാന്‍   ദേ ഈ സമ്പാദ്യപ്പെട്ടി തുറന്ന് നോക്കിക്കേ....